പുറത്തുവന്നത് രണ്ടാമത്തെ കത്ത്; തമ്മിലടി കാരണം പട്ടിക വൈകിയതോടെ ഔദ്യോഗിക കത്തു പോലെ തയ്യാറാക്കിയതാണ് വിവാദ കത്തായി മാറിയത്; രണ്ടു കത്തും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു തന്നെ

സി.പി.എം. ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍ എഴുതിയതു എന്ന പേരിൽ വിവാദം സൃഷ്ടിച്ച കത്ത് കോര്‍പ്പറേഷന്‍ നല്‍കുന്ന രണ്ടാമത്തെതാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ആദ്യം അയച്ച കത്തിന് മറുപടി കിട്ടാത്തത് കൊണ്ടാണ് രണ്ടാമത്തെ കത്ത് അയച്ചത്. ഔദ്യോഗിക കത്തിന്റെ ഫോർമാറ്റിലാണ് രണ്ടാമത്തെ കത്തുതയ്യാറാക്കിയത്. ഈ കത്താണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തായി വിവാദമായത്. രണ്ട് കത്തും സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു തന്നെയാണ് അയച്ചത്.
ജില്ലാ നേതൃത്വത്തിലെ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് പട്ടിക വൈകാന്‍ കാരണമെന്നാണ് സംശയം. അത് കൊണ്ടാണ് രണ്ടാമത്തെ കത്ത് നൽകിയത്. കത്ത് താന്‍ തയ്യാറാക്കിയതെല്ലെന്ന് മേയര്‍ പറഞ്ഞെങ്കിലും വ്യാജമാണെന്ന് ഉറപ്പിച്ചു പറഞ്ഞില്ല.
മേയര്‍ സ്ഥലത്തില്ലാത്തതിനാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഒരുപ്രമുഖനാണ് നവംബര്‍ ഒന്ന് തീയതിവെച്ച് പുതിയ കത്ത് തയ്യാറാക്കിയെന്നാണ് സൂചന. ഇതുകൊണ്ടാണ് കത്ത് വ്യാജമാണെന്ന് സി.പി.എമ്മോ മേയറോ ഉറപ്പിച്ചു പറയാത്തത്. ഈ കത്തിനൊപ്പം നിയമനത്തിന് പാര്‍ട്ടി തയ്യാറാക്കിയവരുടെ പേരുള്‍പ്പെട്ട ഒരുഭാഗംകൂടിയുണ്ടായിരുന്നെന്നും സൂചനയുണ്ട്.
ഇതിനിടയിൽ എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്കു കത്തെഴുതിയത് നടപടികൾ വേഗത്തിലാക്കാനാണെന്നു സിപിഎമ്മിന്റെ കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ കുമ്പസാരവും നടത്തി.അതോടെ വ്യാജ കത്തെന്ന് വാദിക്കാനാകാത്ത സാഹചര്യമാണ് പാർട്ടിക്ക്. "ആ കത്ത് പ്രചരിച്ചതെങ്ങനെ എന്ന് പൊലീസ് അന്വേഷിക്കും. മേയറുടെ പേരിൽ പുറത്തുവന്ന കത്തിനെക്കുറിച്ച് അറിയില്ല.’’– അനിൽ പറഞ്ഞു.
കോര്‍പ്പറേഷന്റെ ആശുപത്രികളിലെ 295 ഒഴിവുകളിലേക്ക് ഒക്ടോബര്‍ 17-നാണ് കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചത്. ഇതിനുമുമ്പുതന്നെ കോര്‍പ്പറേഷന്‍ അധികൃതര്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെയും വിവരംധരിപ്പിച്ചു. നിയമനപ്പട്ടിക ആവശ്യപ്പെടുകയും ചെയ്തു. പല ഏരിയാകമ്മിറ്റികളില്‍നിന്നും ശുപാര്‍ശവാങ്ങി ജില്ലാകമ്മിറ്റി സൂക്ഷിച്ചു. നവംബര്‍ മൂന്നുമുതല്‍ 10 വരെയാണ് ആദ്യം അഭിമുഖം നിശ്ചയിച്ചത്. എന്നാല്‍ 31വരെയും പാര്‍ട്ടിയില്‍നിന്നുള്ള പട്ടിക കിട്ടാതെവന്നതോടെ അഭിമുഖം 21 മുതല്‍ 28 വരെയാക്കി പുനഃക്രമീകരിച്ചു.
ഇതിനിടയിൽ കത്ത് വിവാദം ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാപ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ രാജ്ഭവനിലെത്തി നിവേദനം നല്‍കുകയായിരുന്നു.
സാധ്യമായ വിഷയങ്ങളില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി രാജേഷ് പറഞ്ഞു. കൂടാതെ കോര്‍പ്പറേഷനിലെ മറ്റു തട്ടിപ്പുകളെക്കുറിച്ചും അറിയിച്ചിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞു. കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ടുതട്ടിപ്പ് അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഗവര്‍ണര്‍ തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















