വളരെ ഡീസെന്റായ പയ്യനായിരുന്നു ഷാരോൺ, അവളെ ഒരുപാട് വിശ്വസിച്ചിരുന്നു.... ഗ്രീഷ്മയെക്കുറിച്ച് ഷാരോണിന്റെ സുഹൃത്തുക്കൾ

മറ്റൊരു വിവാഹം കഴിക്കാൻ പാറശാല സ്വദേശിയും കാമുകനുമായ ഷാരോൺ രാജിനെ പ്രതി ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലക്കികൊടുത്ത് കൊലപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ബിഎസ്സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ഷാരോൺ. കൊല്ലപ്പെടും മുമ്പ് എഴുതിയ ഡിഗ്രി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിവരം ഏറെ ദുഃഖത്തോടെയാണ് കുടുംബത്തെ കോളേജ് അധികൃതർ അറിയിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മുന്‍പാണ് ഷാരോണ്‍ കൊല്ലപ്പെടുന്നത്.
നെയ്യൂരിലെ കോളേജിൽ ഇപ്പോഴും ഷാരോണിന്റെ സുഹൃത്തുക്കൾക്ക് ഈ വിയോഗം ഉൾക്കൊള്ളാനായിട്ടില്ല. പലപ്പോഴും ഗ്രീഷ്മയുമായി ഷാരോൺ കോളേജിലെത്തിയിരുന്നെന്ന് സുഹൃത്തുക്കൾ പങ്കുവയ്ക്കുന്നു. ഈ സംഭവത്തെക്കുറിച്ച് ആത്മ സുഹൃത്തായ ലിജോ പറയുന്നത് ഇങ്ങനെയാണ്... ഒന്നുരണ്ട് തവണ കോളേജ് ബസ് സ്റ്റോപ്പിൽ ഷാരോണിനൊപ്പം ഗ്രീഷ്മയെ കണ്ടിരുന്നു. അവർ തമ്മിൽ ഇഷ്ട്ടത്തിലാണെന്ന് പറഞ്ഞിട്ടുമുണ്ട്. വളരെ ഡീസെന്റായ പയ്യനായിരുന്നു ഷാരോൺ. അവളെ ഒരുപാട് വിശ്വസിച്ചിരുന്നു. ഷാരോണിന്റെ സ്വഭാവവും അതായിരുന്നു. എല്ലാവരോടും ദയ കാണിച്ചിരുന്നു.
സുഹൃത്തുക്കളെ വളരെയധികം സപ്പോർട്ട് ചെയ്തിരുന്നു. ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകുമെന്ന് ഷാരോണും, ഞങ്ങളും ചിന്തിച്ചിട്ട് പോലുമില്ല. പലതവണ ജ്യൂസ് കുടിച്ച് ശർദ്ദിച്ചിട്ടും അപ്പോൾ പോലും ഗ്രീഷ്മയെ ഷാരോൺ സംശയിച്ചിരുന്നില്ല. അത്രത്തോളം ഗ്രീഷ്മയെ ഷാരോൺ ഇഷ്ടപെട്ടിരുന്നതായി ആത്മ സുഹൃത്ത് ലിജോ വെളിപ്പെടുത്തുന്നു. അതേ സമയം ഈ കോളേജിൽ പലപ്പോഴായി എത്തിയിരുന്ന ഗ്രീഷ്മ ഷാരോണിനെ ഇവിടെവച്ചും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന മൊഴിയും പുറത്ത് വന്നിട്ടുണ്ട്.
കോളേജിൽ എത്തിയ ഗ്രീഷ്മയെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തിയ ഷാരോൺ കോളേജ് ക്യാമ്പസിലും മണിക്കൂറുകളോളം പ്രണയനിമിഷങ്ങൾ പങ്കിട്ടിരുന്നു. ഇതിനിടെ കോളേജ് ക്യാന്റീനിൽ നിന്ന് മാ ജ്യൂസ് വാങ്ങിയ ഗ്രീഷ്മ ഉടൻ തന്നെ വാഷ് റൂമിലേയ്ക്ക് പോയി തലേ ദിവസം കുതിർത്ത് സൂക്ഷിച്ച അമ്പതോളം ഡോളോ ഗുളികകൾ ഇതിൽ കലർത്തി. പുറത്തിറങ്ങി ജ്യൂസ് ചലഞ്ച് ആയാലോ എന്ന് ചോദിച്ച് വിഷം കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചു. പക്ഷെ കയ്പ്പ് അനുഭവപെട്ടതോടെ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു. ജ്യൂസിന്റെ കാലാവധി കഴിഞ്ഞതുകൊണ്ടാകാം കയ്‌പ്പെന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിന്റെ ശ്രദ്ധ മാറ്റിക്കളഞ്ഞു. പിന്നീട് കുഴുത്തുറ പഴയ പാലത്തിൽ വച്ചും ഈ ശ്രമം തുടർന്നു. ആ ജ്യൂസ് ഒരു കവിൾ കുടിച്ച ശേഷം കയ്‌പ്പാണെന്ന് പറഞ്ഞ് കുടിച്ചതു മുഴുവൻ ഷാരോൺ തുപ്പി കളഞ്ഞു. ഉടൻ ഗ്രീഷ്മ തന്റെ കയ്യിലിരുന്ന ജ്യൂസ് ഷാരോണിന് കുടിക്കാൻ കൊടുത്തു. മറ്റേ ജ്യൂസ് കാലാവധി കഴിഞ്ഞതാവാമെന്നും ഷാരോണിനെ വിശ്വസിപ്പിച്ചു. അവിടെവെച്ച് ജ്യൂസ് ചലഞ്ച് പറഞ്ഞ് ഇരുവരും ചേർന്ന് ഫോട്ടോയും എടുത്തു. ജ്യൂസ് ചലഞ്ചിന്റെ രംഗങ്ങൾ ഷാരോൺ ചിത്രീകരിക്കുന്നത് താൻ തടഞ്ഞിരുന്നതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു. ജ്യൂസിലെ വിഷം നൽകൽ പാളിയപ്പോഴാണ് കഷായത്തിൽ വിഷം കൊടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പറഞ്ഞു. ഷാരോണിനെ എങ്ങനെയും വകവരുത്തിയെ പറ്റുവെന്ന കണക്ക് കൂട്ടലിൽ പിന്നീട് പരീക്ഷണങ്ങൾ കഷായത്തിലായി എന്നും ഗ്രീഷ്മ സമ്മതിച്ചു.
മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടി ഷാരോണിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായാണ് വീട്ടില്‍ വിളിച്ച് വരുത്തി ഗ്രീഷ്മ കൊലപാതകം നടത്തിയത്. ഗ്രീഷ്മ നല്‍കിയ കഷായം കഴിച്ച ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഗ്രീഷ്മയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കീടനാശിനിയാണ് ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത് ഷാരോണിന് കുടിക്കാന്‍ നല്‍കിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കഷായമുണ്ടാക്കിയ പൊടിയും കീടനാശിനി കലര്‍ത്തിയ പാത്രങ്ങളും അടക്കം വീട്ടില്‍ നിന്ന് കണ്ടെടുത്ത് പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























