അന്വേഷിച്ചാൽ പാർട്ടി കുടുങ്ങും! ഇല്ലെങ്കിൽ മേയർ പെടും! ആര്യയുടെ രാജി ഉടൻ? ഊർപ്പടക്കം തൂക്കാൻ ക്രൈംബ്രാഞ്ച്... കത്ത് വിവാദത്തിൽ വിയർത്ത് CPM

കത്ത് വിവാദം ആളി കത്തുന്നു. കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നും കനത്ത സംഘർഷമാണ് അരങ്ങേറിയത്. ഏറ്റവും ഒടുവിൽ വിവാദ നിയമന കത്തിനെക്കുറിച്ച് മേയർ ആര്യാ രാജേന്ദ്രൻ സമർപ്പിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. എസ് പി എസ് മധുസൂദനൻറെ മേൽനോട്ടിലായിരിക്കും അന്വേഷണം.
ഇനിയിപ്പോൾ എന്ത് സംഭവിച്ചാലും ശരി തെറ്റുകൾ പുറത്ത് വരേണ്ടത് അനിവാര്യമാണ്. ആരെയെങ്കിൽ കരുവാക്കിയേ മതിയാകൂ.. ഇല്ലായെങ്കിൽ മേയറുടെ രാജി മാത്രമാണ് ഏക പോംവഴി. ഈ സാഹചര്യത്തിലാണ് കത്ത് വ്യാജമാണന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും തിരുവനന്തപുരം മേയർ പരാതിയിൽ ആവശ്യപ്പെട്ടത്.
സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിക്കുക. താത്കാലിക നിയമനത്തിനായി പാർട്ടിയിൽ നിന്നും ഉദ്യോഗാർത്ഥികളുടെ പട്ടിക ചോദിച്ചു കൊണ്ട് എഴുതിയ കത്തിൽ വിവാദം കനത്തതോടെ അന്വേഷണം നടത്താൻ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ് ഈ തീരുമാനം.
താത്കാലിക നിയമനത്തിന്റെ പേരിൽ പുറത്ത് വന്ന കത്തിനെ തുടർന്ന് പാർട്ടിക്കുള്ളിലും പുറത്തും സിപിഎമ്മിന് വിമർശനമുയരുന്നു. വിഷയത്തിൽ ഇന്നലെ അടിയന്തരമായി ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മേയറെയും പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിനെയും വിളിച്ചുവരുത്തി വിശദീകരണം തേടി. താനറിയാതെയാണ് കത്ത് പോയതെന്നാണ് മേയർ വിശദീകരിച്ചത്.
കരാർ നിയമനത്തിന് പാർട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റർ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്.
കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നൽകണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.
ഇന്ന് ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ വിഷയം ചർച്ച ചെയ്യും. മേയറുടെ കത്തിന് പിന്നാലെ അനിലിന്റെ പേരിലുള്ള മറ്റൊരു കത്ത് ചോർന്നതും ചേരിപ്പോരിന്റെ ഭാഗമാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കും. കോർപറേഷനിലെ താൽക്കാലികനിയമനത്തിനു പാർട്ടി പട്ടിക ആവശ്യപ്പെട്ടു.
സിപിഎം ജില്ലാ സെക്രട്ടറിക്കു മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ കത്ത് തയാറാക്കിയത് ഒരു ഏരിയ കമ്മിറ്റി അംഗമാണെന്നാണ് പാർട്ടിക്ക് ലഭിച്ച വിവരം. ഇയാളിൽ നിന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് കൈമാറി കിട്ടുകയും ഇദ്ദേഹം ലോക്കൽ കമ്മിറ്റിക്കു കീഴിലെ വാട്സാപ് ഗ്രൂപ്പുകളിൽ കത്ത് പങ്കുവയ്ക്കുകയുമായിരുന്നു. അവിടെനിന്നു കത്ത് പുറത്തായി.
ഇരുവർക്കുമെതിരെ പാർട്ടി നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. എന്നാൽ, നഗരസഭയിൽ ഒഴിവുള്ള താത്കാലിക നിയമനങ്ങളുടെ വിവരങ്ങൾ മേയർ ജില്ലാ സെക്രട്ടറിയെ അറിയിക്കുന്ന കീഴ്‌വഴക്കമുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. നഗരസഭയിലെ താത്കാലിക നിയമനത്തിൽ ഒരു പരിധി വരെ പാർട്ടിയും യൂണിയനും ഇടപെടുന്നുമുണ്ട്.
മേയറുടെ പേരിൽ വന്ന കത്തിന് പിന്നിൽ പാർലമെന്ററി പാർട്ടിയിലുള്ളവർ തന്നെയെന്ന സംശയവുമുയരുന്നുണ്ട്. ഓഫീസിൽ മേയറില്ലാത്തപ്പോഴും അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാനായി ഒപ്പുള്ള ലെറ്റർപാഡ് സൂക്ഷിക്കാറുണ്ട്. അതുപയോഗിച്ച് പാർലമെന്ററി പാർട്ടി ഓഫീസിലെ ആരെങ്കിലും കത്ത് തയ്യാറാക്കിയതാണെന്നാണ് കരുതുന്നത്.
മേയർ തലസ്ഥാനത്തില്ലാത്ത ദിവസമാണ് കത്ത് പോയതെന്നതും, മേയർ നേരിട്ട് ഒപ്പു വച്ചിട്ടില്ലെന്നതുമാണ് ഇക്കാര്യത്തിൽ സിപിഎം ഉയർത്തിക്കാണിക്കുന്ന വാദം. അങ്ങനെയെങ്കിൽ മേയറുടെ ഓഫീസ് കുത്തഴിഞ്ഞുവെന്ന് സമ്മതിക്കേണ്ടി വരും. നഗരസഭയിലെ കമ്പ്യൂട്ടറിൽ നിർമ്മിച്ച് അത് അവിടെ നിന്ന് തന്നെ പ്രിന്റ് ചെയ്തശേഷം പാർട്ടി ഏരിയാ ഘടകം വഴി കത്ത് പുറത്ത് പോയെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, എസ്എടി ആശുപത്രിയിലെ വിശ്രമ കേന്ദ്രത്തിലേക്ക് താത്കാലിക നിയമനത്തിനായി കുടുംബശ്രീ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് തയ്യാറാക്കിയതിന്റെ ഉത്തരവാദിത്വം നഗരസഭാ കൗൺസിലർ ഡിആർ അനിൽ ഏറ്റെടുത്തു.
കത്ത് തയ്യാറാക്കിയത് താനാണെന്നും പെട്ടെന്നുള്ള ആവശ്യം നിറവേറ്റാനായിരുന്നുവെന്നും അനിൽ പറഞ്ഞു. എന്നാൽ അത്തരമൊരു കത്ത് നൽകുന്നത് ശരിയല്ലെന്ന് തോന്നിയതായും അതിനാൽ ജില്ലാ സെക്രട്ടറിക്ക് കത്ത് അയച്ചിട്ടില്ലെന്നുമാണ് അനിലിന്റെ വിശദീകരണം. കത്ത് എങ്ങനെയാണ് പുറത്തുപോയതെന്ന് അറിയില്ലെന്നും ഡി.ആർ അനിൽ മാദ്ധ്യമങ്ങളെ അറിയിച്ചു.
എസ്എടി ആശുപത്രിയിലെ താത്കാലിക നിയമന വിവാദത്തിന്റെ പശ്ചാത്തലത്തിൽ വഞ്ചിയൂർ ഏരിയാ സെന്ററിന്റെ ഭാഗമായ ഡി.ആർ. അനിലിനോട് വിശദീകരണം തേടാൻ കീഴ്ഘടകത്തോട് നിർദ്ദേശിക്കാനും സാധ്യതയുണ്ട്. കത്ത് ചോർന്ന് വാർത്തയായതിൽ നഗരസഭയിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് പാർട്ടി വിലയിരുത്തുന്നു. കത്ത് എഴുതിയത് താൻ തന്നെയാണെന്ന് ഡി.ആർ അനിൽ സമ്മതിച്ചിരുന്നു.
എന്നാൽ കത്തെഴുതിയത് ശരിയല്ലെന്ന് കണ്ട് അത് സെക്രട്ടറിക്ക് കൊടുത്തിരുന്നില്ലെന്നും ഡി.ആർ.അനിൽ പറയുന്നു. ഇതിനെല്ലാം പുറമെ കത്ത് പുറത്ത് വന്നതിന് പിന്നിലാരെന്ന അന്വേഷണം പാർട്ടി തലത്തിൽ നടക്കുന്നുണ്ട്. പാർട്ടിക്കുള്ളിൽ നടന്ന കൈമാറ്റങ്ങൾ എങ്ങനെ പുറത്തുവന്നുവെന്നത് ജില്ലാ നേതൃത്വത്തിലെ ചേരിപ്പോരിലേക്കാണ് സംശയമെത്തിക്കുന്നത്. മേയറുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ ഡി.ആർ.അനിലിന്റെ കത്ത് പുറത്തുവന്നതും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
എന്നാൽ കത്ത് വ്യാജമാണോ അല്ലയോ എന്ന ചോദ്യത്തിന് പാർട്ടിയും മേയറും വ്യക്തമായ മറുപടി നൽകുന്നുമില്ല. താൻ അറിയാതെ തന്റെ പേരിൽ തന്റെ ഒപ്പുപോലുമല്ലാത്ത കത്താണ് പ്രചരിക്കുന്നതെന്ന് മേയർ ആര്യാ രാജേന്ദ്രൻ തന്നെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ആ സാഹചര്യത്തിലാണ് കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേയർ പോലീസിൽ പരാതി നൽകിയത്. എന്നാൽ അന്വേഷണം പുരോഗമിച്ചാൽ അത് പാർട്ടിയിലേക്ക് തന്നെ എത്തും എന്ന സാഹചര്യവുമുണ്ട്.
അതുകൊണ്ട് മറ്റാരെയെങ്കിലും ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള നീക്കം ചിലപ്പോൾ ഉണ്ടാകും. എന്നാൽ കത്ത് വിവാദം വന്നതോടെ എല്ലാ താത്കാലിക നിയമനങ്ങളും ഇതോടെ സംശയ നിഴലിലായി. നഗരസഭയിലെ നിയമനങ്ങൾ മുഴുവൻ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം കൂടുതൽ സമരപരിപാടികളുമായി രംഗത്ത് വരും. വിവാദ കത്ത് സംബന്ധിച്ചു സിപിഎം - പൊലീസ് തലത്തിൽ അന്വേഷണം വരുമെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha



























