എന്റെ പ്രണനാണ് മേഴ്‌സി... എന്റെ അമ്മയാണ് മേഴ്‌സി... ചിറ്റപ്പന്റെ എല്ലാമെല്ലാമാണ് മേഴ്സി.... മെസ്സിക്ക് ട്രോൾ പെരുമഴ... ജയരാജൻറെ മേഴ്‌സി ഇത്തവണ കപ്പടിക്കും

നിരന്തരം ട്രോളുകളിൽ നിറയുന്ന നേതാവാണ് മുൻ കായിക മന്ത്രിയും നിലവിലെ എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജൻ. സ്‌പോർട്‌സ് രംഗത്തെ പ്രതികരണങ്ങളിൽ ഇത്രയുമധികം അബദ്ധം പിണഞ്ഞ മറ്റൊരു നേതാവ് കാണില്ല. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച ഇപി ജയരാജന്റെ വാക്കുകൾ മലയാളികൾക്കിടയിൽ ഏറെ ചിരിപടർത്തിയിരുന്നു.
കായിക രംഗത്തു മാത്രമല്ല, രാഷ്‌ട്രീയ രംഗത്തും ഇപിയുടെ വാക്കുകൾ ട്രോളാകാറുണ്ട്. ഇൻഡിഗോ വിമാനം ബഹിഷ്കരിച്ചതടക്കം മലയാളികൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വീണ്ടും ട്രോളുകളിൽ നിറയുകയാണ് എൽഡിഎഫ് കൺവീനർ. ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തിൽ ഒരു പ്രമുഖ വാർത്ത ചാനലിന് നൽകിയ പ്രതികരണത്തിലാണ് ജയരാജന്റെ നാക്കുളുക്കിയത്. കൈയ്യിൽ ഒരു ഫുഡ്ബോളും കരുതിയാണ് അദ്ദേഹം സംസാരിക്കുന്നത്.
‘മെസി ഇത്തവണ കപ്പും കൊണ്ടേ പോകൂ’ എന്ന് അവതാരകൻ ചോദിക്കുമ്പോൾ ‘മേഴ്‌സി ഇത്തവണ കപ്പും കൊണ്ടേ പോകൂ’ എന്നാണ് ജയരാജൻ പറഞ്ഞത്. ‘പത്രങ്ങളിൽ എല്ലാം ഉണ്ട്, മേഴ്‌സി തന്നെ പറഞ്ഞു, കപ്പും കൊണ്ടേ മടങ്ങൂ’ എന്നിങ്ങനെയാണ് ജയരാജൻ പ്രതികരിച്ചത്. അവതാരകന് അമളി മനസ്സിലായെങ്കിലും നേതാവിനെ തളർത്താൻ നോക്കിയില്ല. ഫുട്‌ബോളിനെപ്പറ്റി വാചാലനായ ജയരാജന് സ്വന്തം അബന്ധം പോലും മനസ്സിലായില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
അർജന്റീനയാണ് നമ്മുടെ ടീം. അർജന്റീന ഫുട്‌ബാൾ മേളയിൽ ഏറ്റവും മികച്ച കളി കാഴ്ചവെച്ചിട്ടുള്ള ടീമാണ്. തുടർച്ചയായി കായികപ്രേമികൾക്ക് നല്ല കളി സംഭാവന ചെയ്തിട്ടുള്ളവരാണവർ. അവരുടെ കഴിവും കളിയിലെ പ്രത്യേകതകളുമാണ് ജനങ്ങളെ അവരിലേക്ക് ആകർഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിലേറെ തവണയാണ് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയെ ജയരാജൻ മേഴ്‌സി എന്നു പറയുന്നത്. ഇതാണ് ട്രോളുകളിൽ നിറയുന്നത്. ജയരാജന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. ചെറുപ്പത്തിൽ നന്നായി ഫോർവേഡ് കളിച്ചിട്ടുണ്ട്. ശാരീരികമായുള്ള കളരിയഭ്യാസം ഫുട്ബാൾ മേളക്ക് വളരെ വളരെ സഹായകമാണ്. ഗ്രൗണ്ടിൽ കിടക്കുന്ന ബാൾ വളരെ അനായാസേന എതിരാളികളുടെ കൈയിൽനിന്ന് മറിച്ചെടുത്ത് തട്ടിക്കൊണ്ടുപോകാനും ശരീരത്തിന്റെ അതിവേഗത്തിലുള്ള മാറ്റങ്ങൾക്കും കളരിയഭ്യാസം വളരെ സഹായകമാണ്. മറഡോണയുടെ ഫുട്‌ബാൾ രീതി എതിരാളികളെ കവച്ചുവെച്ച് ഓടി മുന്നോട്ടെത്തുന്നതാണ്. അദ്ദേഹത്തിന്റെ പ്രത്യേക കഴിവാണതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
നേരത്തേ, മുഹമ്മദലി മരിച്ച വാർത്ത വന്നയുടൻ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയിൽ പ്രതികരണമാരാഞ്ഞ് ഒരു വാർത്താ ചാനൽ ജയരാജനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ജയരാജൻ അനുശോചിച്ച് അബദ്ധത്തിൽ ചാടിയത്. ‘മുഹമ്മദലി അമേരിക്കയിൽ മരിച്ച വിവരം ഞാൻ ഇപ്പോഴാണ് അറിയുന്നത്. കേരളത്തിൽ കായിക രംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം.
ഗോൾഡ് മെഡൽ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്‌ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തി. മരണത്തിൽ കേരളത്തിന്റെ ദു:ഖം ഞാൻ അറിയിക്കുകയാണ്’ എന്നായിരുന്നു കായിക മന്ത്രി ആയിരുന്നപ്പോൾ ട്രോളുകളിൽ ഇടം നേടിയ ഇ.പി.ജയരാജന്റെ വാക്കുകൾ. നിമിഷങ്ങൾക്കകം മന്ത്രിയുടെ അനുശോചനം സോഷ്യൽ മീഡിയ ഏറ്റെടുക്കുകായിരുന്നു. സമാന അനുഭവമാണ് ഇത്തവണയും ജയരാജനെ തേടിയെത്തുന്നത്.
https://www.facebook.com/Malayalivartha



























