RSS ശാഖയ്ക്ക് കാവലായി നെഞ്ചും വിരിച്ച് സുധാകരൻ... അന്തംവിട്ട് ഗോവിന്ദൻ മാസ്റ്റർ... സുധാകരന്റെ ഒന്നൊന്നര തുറന്ന് പറച്ചിൽ

ആർഎസ്എസുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനകളിൽ ഉറച്ച് നിൽക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ഇന്ത്യയിൽ ഏത് പാർട്ടിക്കും മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. അത് നിഷേധിച്ചാൽ സംരക്ഷിക്കുമെന്നും കണ്ണൂരിൽ എം. വി. രാഘവൻ അനുസ്‌മരണ പരിപാടിയിൽ സുധാകരൻ വ്യക്തമാക്കി.
ജനാധിപത്യ നിഷേധത്തിൻ്റെ രക്തസാക്ഷികൾക്കൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. ആർഎസ്‌എസ് ശാഖകൾ സിപിഎം തകർക്കാൻ ശ്രമിച്ചപ്പോൾ ആളെ വിട്ടുനൽകി സംരക്ഷിച്ചിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ ശാഖകളെയാണ് ഇപ്രകാരം സംരക്ഷിച്ചത്. ആർഎസ്‌എസ് ആഭിമുഖ്യമല്ല, മൗലികാവകാശങ്ങൾ തകരാതിരിക്കാൻ വേണ്ടി ജനാധിപത്യ വിശ്വാസിയെന്ന നിലയിലാണ് അപ്രകാരം ചെയ്‌തത്.
സുധാകരന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.... 'ആര്‍.എസ്.എസിന്റെ ശാഖ ആരംഭിച്ചപ്പോള്‍ അടിച്ചുപൊളിക്കാനും തകര്‍ക്കാനും സി.പി.എം. ശ്രമിച്ചൊരു കാലമുണ്ട്. ഒരു ശാഖ കണ്ടെത്താന്‍ കഴിയാത്തൊരു സാഹചര്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. അന്ന് ആളെ അയച്ച് സംരക്ഷണം കൊടുത്ത ഒരാളാണ് ഞാന്‍. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍.എസ്.എസിനോടും ആഭിമുഖ്യം ഉണ്ടായിട്ടല്ല.
ജനാധിപത്യാവകാശം നിലനില്‍ക്കുന്ന സ്ഥലത്ത് മൗലികവകാശം തകര്‍ക്കപ്പെടുന്നത് നോക്കിനില്‍ക്കുന്നത് ജനാധിപത്യവിശ്വാസിക്ക് ഗുണകരമല്ല എന്ന തോന്നലാണ് അതിന് പ്രേരിപ്പിച്ചത്. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളുമായി ഞാന്‍ ഒരിക്കലും ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല, സഹകരിച്ചിട്ടില്ല. പിന്തുണപ്രഖ്യാപിച്ചിട്ടുമില്ല. പക്ഷേ, ആവിഷ്‌കാര സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഓരോ പൗരന്റേയും ജന്മാവകാശമാണ്.
ആ ജന്മാവകാശം നിലനിര്‍ത്തണം. അത് നാടിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേല്‍ക്കാതെ നടക്കുന്ന ഏത് പ്രവര്‍ത്തനത്തേയും സഹായിക്കേണ്ട സാഹചര്യം ജനാധിപത്യ- മതേതരത്വത്തില്‍ ഉണ്ടാവും. അങ്ങനെയൊരു തോന്നലാണ് അന്നത്തെയൊരു തീരുമാനത്തിന് എന്നെ പ്രേരിപ്പിച്ചത്. അതില്‍ ശരിയോ തെറ്റോ എന്ന വിവാദമുണ്ടാകാം', കെ. സുധാകരന്‍ വ്യക്തമാക്കി.
എന്നാൽ ആർഎസ്എസ് രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പോകണോ വേണ്ടയോ എന്ന് ആലോചിക്കാനുള്ള ബുദ്ധിയും രാഷ്ട്രീയ ബോധവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ സുധാകരൻ പറഞ്ഞതിൽ യാതൊരു അത്ഭുതവുമില്ലെന്നും കണ്ണൂരിൽ ആർഎസ്എസും കോൺഗ്രസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും പ്രതികരിച്ചു. കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്.
1969 മുതലേ ആ ബന്ധം ഉണ്ട്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരിൽ ആർഎസ്എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർഎസ്എസ്. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയിൽ രണ്ട് കോടി രൂപ നൽകി എന്നത് ആർഎസ്എസ് പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം ബിജെപിയിൽ പോകാൻ തോന്നിയാൽ പോകുമെന്ന സുധാകരന്റെ നിലപാട് ജനാധിപത്യപരമായ അവകാശമാണ്. കോൺഗ്രസ് ആണ് അത് ഗൌരവത്തിൽ എടുക്കേണ്ടത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നിൽക്കുകയാണ് കോൺഗ്രസ് എന്നും ഗോവിന്ദൻ ആരോപിച്ചു. കൂടാതെ ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ സർക്കാരിന് പരിപൂർണ പിന്തുണയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























