ഗവർണറെ പുകച്ച് പുറത്ത് ചാടിക്കാൻ കെണിയൊരുക്കി സിപിഎം... പൂഴിക്കടകനുമായി ആരിഫ് ഖാൻ... പുതുവത്സര സമ്മാനമൊരുങ്ങി ഗവർണറർ

ഗവർണറെ മാറ്റാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനിച്ചു. ഇതിനായി അടുത്ത മാസം നിയമസഭാ സമ്മേളനം ചേരും. ഡിസംബർ 5 മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവ്വകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം.
ഗവർണർക്ക് പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കാൻ ആണ് മന്ത്രിസഭാ യോഗം തീരുമാനം. പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കനാണ് സർക്കാർ നീക്കം. എന്നാൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രതികരിച്ചു.
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതോടെ സിപിഎം ഭരണമാകും സർവകലാശാലകളിൽ നടക്കുകയെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.അതേസമയം സർക്കാർ നിയമ സഭയിൽ ബിൽ പാസാക്കിയാലും നിയമമാകാൻ ഗവർണർ ഒപ്പിടണം. അതിനാൽ തന്നെ ലോകായുക്ത നിയമം പോലെ ഇതും ചാപിള്ളയാവും. സീതാറാം യച്ചൂരിയെ സ്വാധീനിച്ച് വി.ഡി.സതീശനെ കുപ്പിയിലാക്കാനും പിണറായി വിജയൻ ശ്രമിച്ചേക്കും.
എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതോടെയാണ് ട്വിസ്റ്റുണ്ടായത്. മറുപടി സത്യവാങ്മൂലം നൽകാൻ മൂന്നു ദിവസത്തെ സമയം കൂടി വേണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഗവർണറുടെ മുന്നിൽ പഴ്സണൽ ഹിയറിങ്ങിന് പോകണോയെന്ന് വൈസ് ചാൻസലർമാർക്ക് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി..
തനിക്ക് പോകാൻ താല്പര്യം ഇല്ലെന്നു കണ്ണൂർ വിസി അറിയിച്ചു.ക്രിമിനൽ എന്ന് ഗവർണർ വിളിച്ചെന്ന് വിസിമാരുടെ അഭിഭാഷകൻ പറഞ്ഞു.ഇത്തരം കാര്യങ്ങൾ കോടതിയ്ക്ക് പുറത്ത് പറഞ്ഞാൽ മതിയെന്ന് വ്യക്തമാക്കിയ കോടതി, പരസ്പരം ചെളി വാരി എറിയാൻ ആണ് ശ്രമിക്കുന്നതെന്ന് പരാമര്‍ശിച്ചു.അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിസിമാർ നൽകിയ ഹർജിയിൽ ഉത്തരവ് വരും വരെ ഗവർണർ അന്തിമ തീരുമാനമെടുക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു.
അതേസമയം, വി.സിമാരെ പുറത്താക്കുമെന്നാണ് ഗവർണർ വിശ്വസിച്ചത്. അദ്ദേഹത്തിൻെറ ലീഗൽ അഡ്വൈസർമാർ അദ്ദേഹത്തെ ധരിപ്പിച്ചതും അങ്ങനെ തന്നെയാണ്. എന്നാൽ പിണറായിയുടെ ഒന്നൊന്നര കളിയിൽ ഗവർണർ വീണു പോയി. ഹൈക്കോടതിയിൽ ഇങ്ങനെയൊരു കളി നടക്കാമെങ്കിൽ തൻ്റെ ഓഫീസിൽ എന്തെല്ലാം കളികൾ നടക്കുമെന്ന് ഗവർണർ ചിന്തിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. ഗവർണർ ഇക്കാര്യം മനസിലാക്കിയതോടെയാണ് രാജ്ഭവനിലും അദ്ദേഹം ചാരവൃത്തി സംശയിക്കുന്നത്. ഗവർണറുടെ ഓഫീസിൻ്റെ കാര്യത്തിൽ ആർ എസ് എസിന് മുമ്പേ സംശയങ്ങളുണ്ട്. അതാണ് ഇപ്പോൾ ഹൈക്കോടതിയിൽ സംഭവിച്ചത്.
ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സർവകലാശാലാ വൈസ് ചാൻസലർമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്. വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.
https://www.facebook.com/Malayalivartha



























