പിണറായിയുടേത് സ്റ്റണ്ടും സെക്സും നിറഞ്ഞ സിനിമ! സർക്കാരിനെ വാരി നിലത്തടിച്ച് മുരളീധരൻ... അഹങ്കാരത്തിന് കൈയ്യും കാലും വച്ച് മേയറും

ഗവർണർക്കും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മന്ത്രിമാർക്ക് ലഹരി വിരുദ്ധ പരിപാടികൾ നടത്താനുള്ള അർഹത ഇല്ല. നാട് മുഴുവൻ ബാർ തുറന്നു വെച്ചിരിക്കുകയാണ്. പിപ്പിടി പെപ്പടി വിദ്യകളുമായി കുട്ടികളെ വെള്ളത്തിലാക്കരുത്. ഇങ്ങനത്തെ ശാപം കേരളത്തിന് ഒന്നിച്ച് ചുമക്കേണ്ടി വരുന്നത് ആദ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഗവർണറെ ലഹരി വിരുദ്ധ സമ്മേളനങ്ങൾക്കൊന്നും വിളിക്കുന്നില്ല. കാരണം 24 മണിക്കൂറും പാൻ ചവച്ചു കൊണ്ടാണ് നടക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ രീതി. സ്വപ്നയ്ക്ക് എതിരെ എന്തുകൊണ്ട് സിപിഎം നേതാക്കൾ മാനനഷ്ട കേസ് കൊടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഈ വിദ്വാനെയാണല്ലോ മൂന്ന് കൊല്ലം സാർ എന്ന് വിളിക്കേണ്ടി വന്നതെന്ന് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.
അഹംഭാവത്തിന് കയ്യും കാലുംവെച്ച മേയറാണ് തിരുവനന്തപുരത്തേത്. മേയർക്കെതിരെ പ്രതിഷേധിച്ച യൂത്ത്‌കോൺഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാർ പോലീസിന് മുന്നിലിട്ട് മർദ്ദ ക്കുന്നു. ഗുണ്ടകൾക്ക് പോലീസ് കുടപിടിക്കുകയാണ്. കത്തെഴുതിയത് താനെല്ലന്നാണ് മേയർ പറയുന്നത്.
മേയറുടെ ലെറ്റർപാഡും സീലും ഉപയോഗിച്ചാണ് കത്ത് തയാറാക്കിയത്. ഇത് മേയർ അറിഞ്ഞില്ലെങ്കിൽ ഭരണപരമായ കഴിവുകേടാണ്. കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവെക്കണം. എന്തുകൊണ്ട് രാജിവെക്കുന്നില്ല. ഇതെന്താ തറവാട് സ്വത്താണോയെന്ന് അദ്ദേഹം ആരാഞ്ഞു.
പാർട്ടിയും മുന്നണിയും തീരുമാനിച്ചത് മേയർ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നാണെന്ന് എംപി വ്യക്തമാക്കി. മേയറുടെ രാജി വേണമെന്നതിൽ ആർക്കും സംശയമില്ല. കത്ത് ആരുണ്ടാക്കി? മാർക്സിസ്റ്റ് പാർട്ടിക്ക് അകത്തുണ്ടാക്കിയതാണ്. ധനപരമായ നേട്ടമുണ്ടാക്കാനാണ് മേയറെ നിയമിച്ചത്.
മാപ്പ് പറഞ്ഞത് കൊണ്ട് പ്രശ്നം അവസാനിക്കില്ല. അതാണ് കെപിസിസി പ്രസിഡൻറ് ബുദ്ധി പൂർവ്വം പറഞ്ഞത്. ചാൻസ്‌ലറെ മാറ്റാനുള്ള ഓർഡിനൻസിൽ യോജിപ്പില്ല. ഇക്കാര്യം പ്രതിപക്ഷവുമായി ചർച്ച ചെയ്യണം. ഗവർണർ കേരളത്തിന് ശാപമാണ്. കാവിവത്കരണം പറഞ്ഞ് മാർക്സിസ്റ്റ് വത്കരണം നടക്കില്ലെന്നും എംപി പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഒരു നിയമവും കടകംപള്ളി സുരേന്ദ്രന് മറ്റൊരു നിയമവുമാണ്. പിണറായി സർക്കാർ സ്റ്റണ്ടും സെക്സും നിറഞ്ഞ ഒരു സിനിമയായി മാറി. സ്വപ്നയുടെ ആരോപണങ്ങളിൽ അന്വേഷണം വേണം. എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ല? അപ്പോൾ ഇതിന് പിന്നിൽ എന്തോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാക്കളെയും അണികളെയും സി.പി.എം. നിയന്ത്രിച്ചാൽ കേരളം ലഹരിമുക്തമാകുമെന്ന് കെ. മുരളീധരൻ എം.പി നേരത്തേ പറഞ്ഞിരുന്നു. ലഹരിക്കെതിരേ തീകൊളുത്തുന്നതിനുമുമ്പ് ബാർ ഹോട്ടലുകൾക്ക് തീകൊടുക്കാൻ മുഖ്യമന്ത്രിക്ക് ആർജ്ജവമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരവകുപ്പിന്റെ കഴിവുകേടുകൊണ്ട് സൈനികർക്കുപോലും നാട്ടിൽ സുരക്ഷയില്ലാതായി. പോലീസ് സ്റ്റേഷനുകൾ ഗുണ്ടാനേതാക്കളുടെ കേന്ദ്രമായപ്പോൾ സ്ത്രീസുരക്ഷ പേരിലൊതുങ്ങി. അതിനുള്ള തെളിവാണ് തിരുവനന്തപുരം മ്യൂസിയം പരിസരത്ത് യുവതിക്കുനേരെയുണ്ടായ ആക്രമണം എന്നും അന്ന് അദ്ദേഹം സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha



























