ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം തീരുമാനിച്ചതോടെ, ഒപ്പിടാതെ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍.... ബില്‍ അവതരണവും അനിശ്ചിതത്വത്തില്‍...

എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചതോടെ പകരം അക്കാദമിക് രംഗത്തെ അതിപ്രഗല്ഭരായ ആളുകളെ ചാന്‍സലര്‍ സ്ഥാനത്തു നിയമിക്കുന്നതിനുള്ള വ്യസ്ഥയാണ് കൊണ്ടുവരുന്നത്.സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവി മുഖാന്തരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് ഓര്‍ഡിനന്‍സിലൂടെ നീക്കും. സര്‍വകലാശാലകളുടെ ചട്ടങ്ങളില്‍ ഭേദഗതിവരുത്താനും തീരുമാനമായി.
ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും പകരമുള്ള കരട് ബില്‍ ഡിസംബര്‍ അഞ്ചുമുതല്‍ ചേരുന്ന നിയമസഭാസമ്മേളനത്തില്‍ കൊണ്ടുവരാനാണ് ധാരണ. കരട് ഓര്‍ഡിനന്‍സ് ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വ്യക്തമാക്കി.
രാഷ്ട്രപതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതുവരെ പകരമുള്ള ബില്‍ നിയമസഭയില്‍ കൊണ്ടുവരാനാകില്ല. ഒപ്പിടില്ലെന്ന ഉറപ്പുണ്ടെങ്കിലും ആരിഫ് മുഹമ്മദ് ഖാനെതിരായ രാഷ്ട്രീയനീക്കമായാണ് ഓര്‍ഡിനന്‍സിനെ സര്‍ക്കാര്‍ കാണുന്നത്.ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ലെന്ന പുഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍കൂടി പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്രനിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍വകലാശാലകളില്‍ ചാന്‍സലറായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗ്ധ്യമുള്ള വ്യക്തികള്‍ വരുന്നത് ഗുണംചെയ്യുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നത് നേരത്തേതന്നെ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും സി.പി.ഐ. അടക്കം മുന്നണിയിലെ പ്രമുഖ കക്ഷികളിലെ മന്ത്രിമാരുമായി മന്ത്രിസഭായോഗത്തിനു മുന്നോടിയായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു. ഇതനുസരിച്ചാണ് മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് പരിഗണിച്ചത്.
ചാന്‍സലറായി മുഖ്യമന്ത്രി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നെങ്കിലും നേരത്തേതന്നെ മുഖ്യമന്ത്രി അത് തള്ളിയിരുന്നു. മന്ത്രിമാരെ പരിഗണിക്കുന്നതിനോടും മുഖ്യമന്ത്രി വിയോജിച്ചിരുന്നു
ചാന്‍സലറെ മന്ത്രിസഭയുടെ അനുമതിയോടെയാണ് നിയമിക്കുക. ശമ്പളവും മറ്റു പ്രത്യേക വേതനവ്യവസ്ഥകളുമുണ്ടാകില്ല. അതേസമയം, ശ്രേഷ്ഠപദവിയായിരിക്കും. സര്‍വകലാശാലയുടെ എല്ലാ അധികാരങ്ങള്‍ക്കുമൊപ്പം പ്രത്യേക ഓഫീസും അനുവദിക്കും. നിലവില്‍ ഗവര്‍ണറുടെ ഓഫീസില്‍ ഇതിനായി ജീവനക്കാരും സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം, സംസ്‌കൃതം തുടങ്ങി സമാനസ്വഭാവമുള്ള സര്‍വകലാശാലകളുടെ ചാന്‍സലറായി ഒരാളെത്തന്നെ നിയമിക്കാനാണ് ആലോചന. സാങ്കേതികം, ഡിജിറ്റല്‍, ആരോഗ്യം, വെറ്ററിനറി, ഫിഷറീസ്, കാര്‍ഷികം തുടങ്ങിയ സര്‍വകലാശാലകളില്‍ അതത് വിഷയങ്ങളിലെ പ്രഗല്ഭരെ കണ്ടെത്തുകയും ചെയ്യും.
അതേസമയം ചൊവ്വാഴ്ചത്തെ കൂടിയാലോചനകള്‍ക്കൊടുവിലാണ് രാത്രിയോടെ കരട് തയ്യാറാക്കി മന്ത്രിസഭായോഗ അജന്‍ഡയിലുള്‍ക്കൊള്ളിച്ചത്.
"
https://www.facebook.com/Malayalivartha



























