പത്രക്കാര്‍ നാലുവഴിക്ക്... ഗവര്‍ണര്‍ക്കെതിരെ പത്രക്കാരെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഒറ്റയ്ക്കുള്ള എസ്‌ക്ലൂസീവ് ഇന്റര്‍വ്യൂ നല്‍കി സഖാക്കളെ ഞെട്ടിപ്പിച്ചു; ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ല; സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്ന് ഗവര്‍ണര്‍; പ്രതിപക്ഷവും കാലുമാറി

കൈരളി, മീഡിയ വണ്‍ ചാനലുകാരെ ബഹിഷ്‌ക്കരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പത്രക്കാരുടെ സംഘടനയും ചാനസുകളുടെ സംഘടനകളും സമരം ചെയ്തിരുന്നു. അതിനിടയ്ക്ക് ഗവര്‍ണര്‍ക്കെതിരെ പത്രക്കാരെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഒറ്റയ്ക്കുള്ള എസ്‌ക്ലൂസീവ് ഇന്റര്‍വ്യൂ നല്‍കി സഖാക്കളെ ഞെട്ടിപ്പിച്ചു. ചാനലുകള്‍ ഉത്സാഹത്തോടെ പരിപാടികള്‍ മാറ്റിവച്ച് ഇന്റര്‍വ്യൂ ആഘോഷിച്ചു. മനോരമ ന്യൂസ്, ഏഷ്യാനെറ്റ്, 24 എന്നിവ ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്തു.
ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഒപ്പിടണമെങ്കില്‍ മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കണം. ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിയെ എതിര്‍ത്തതിന് മാറ്റി നിര്‍ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരാണ് പ്രശ്‌നങ്ങള്‍ വീണ്ടും തുടങ്ങിയതെന്ന് കുറ്റപ്പെടുത്തി. സര്‍വകലാശാല ഭരണത്തില്‍ ഇടപെടാതിരുന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതില്‍ വിഷമമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കൈരളിയും മീഡിയ വണ്ണും തന്നെ ഉന്നമിട്ട് പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് അതേ ഭാഷയില്‍ മറുപടി നല്‍കിയതെന്നും ഗവര്‍ണര്‍ വിദശീകരിച്ചു. അതേസമയം ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ വിവിധ സര്‍വകലാശാലകളില്‍ ചാന്‍സലറായി നിയമിക്കാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഗവര്‍ണറെ വെട്ടാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.
നിയമ സര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. 14 സര്‍വകലാശാലകളുടെയും ചട്ടങ്ങളില്‍ ഓര്‍ഡിനന്‍സ് വഴി ഭേദഗതി കൊണ്ട് വന്നാണ് ഗവര്‍ണറെ പുറത്താക്കുന്നത്. ഗവര്‍ണര്‍ക്ക് പകരം അക്കാദമിക് രംഗത്തെ വിദഗ്ധരെ ചാന്‍സലറാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. സര്‍വ്വകലാശാലകളെ രാഷ്ട്രീയ വത്കരിക്കാനാണ് നീക്കം. സര്‍ക്കാരും മുഖ്യമന്ത്രിയും ഒന്നിച്ച് ചെയ്ത തെറ്റിനുള്ള പരിഹാരമല്ല ചാന്‍സലറെ മാറ്റല്‍. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റിയാല്‍ ഇപ്പോള്‍ പിന്‍വാതിലിലൂടെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും നിയമിച്ചതു പോലെ സി.പി.എം എ.കെ.ജി സെന്ററില്‍ ഇരുന്ന് വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും.
ബംഗാളില്‍ ചെയ്തത് പോലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെ വി.സിമാരാക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഗവര്‍ണര്‍ സംഘപരിവാറുകാരെ വി.സിമാരായി നിയമിക്കുമെന്ന ഭയം പോലെ സര്‍ക്കാരും കമ്മ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുമോയെന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. ചാന്‍സലറെ മാറ്റേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. സുപ്രീം കോടതി വിധിയെ മറികടക്കാനാണ് ധൃതിപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. അതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും.
ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് പറഞ്ഞ് ഗവര്‍ണര്‍ മൂന്ന് തവണ സര്‍ക്കാരിന് കത്തെഴുതി. അപ്പോഴൊക്കെ അയ്യോ സാറേ പോകല്ലേയെന്ന് പറഞ്ഞ് മുഖ്യമന്ത്രി മറുപടി കത്തെഴുതി. ഞാന്‍ പറയുന്നത് പോലെ കത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നാലാമതും കത്തയച്ചു. ഇതനുസരിച്ച് ഗവര്‍ണര്‍ പറഞ്ഞത് പോലെ സര്‍വകലാശാലാ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അങ്ങ് ചാന്‍സലറായി തുടരണമെന്നും പറഞ്ഞ് മറുപടിക്കത്ത് എഴുതി. മുഖ്യമന്ത്രിയുടെ നാലാമത്തെ കത്ത് കണ്ടാല്‍ അപമാനഭാരത്താല്‍ തല കുനിക്കേണ്ടി വരും. എങ്ങനെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍ തന്നെ പഠിപ്പിച്ച് കൊടുത്തിരിക്കുകയാണ്. എന്നിട്ടെന്തിനാണ് സര്‍വകലാശാലാ ഭേദഗതി നിയമം നിയമസഭയില്‍ കൊണ്ടുവന്നത്? ഇപ്പോള്‍ ചാന്‍സലറെ മാറ്റാന്‍ തീരുമാനിച്ചത്? ഗവര്‍ണറും സര്‍ക്കാരും കൂടിയാണ് എല്ലാ നിയനങ്ങളും നടത്തിയത്. സുപ്രീം കോടതിയില്‍ തോറ്റത് ഗവര്‍ണറും സര്‍ക്കാരുമാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























