കാര്യങ്ങള്‍ കൈവിടുന്നു... മേയറുടെ കത്ത് വിവാദത്തില്‍ ശക്തമായ പ്രതിഷേധം തുടരുന്നു; ആനാവൂരിനെ ചോദ്യം ചെയ്യും; രണ്ട് വര്‍ഷത്തിനിടെ നടന്ന അനധികൃത നിയമനങ്ങള്‍ക്കെതിരെ കോടതിയില്‍; വിവാദ കത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി

ദിവസങ്ങള്‍ കഴിയും തോറും തിരുവനന്തപുരം കോര്‍പറേഷനിലെ സമരം അയയുന്നില്ല. തുടര്‍ച്ചയായി മൂന്നാം ദിവസവും കോര്‍പറേഷന്‍ ഓഫിസ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ സമരത്തില്‍ കലാപഭൂമിയായി. വിവാദ കത്ത് മേയര്‍ ആര്യ രാജേന്ദ്രന്റേതു തന്നെയെന്നു പ്രതിപക്ഷവും തന്റെ ലെറ്റര്‍പാഡില്‍ കൃത്രിമം കാണിച്ചുണ്ടാക്കിയതാണെന്നു മേയറും ആരോപിക്കുന്നതിനിടെ വസ്തുതകള്‍ തേടി ക്രൈംബ്രാഞ്ച് മേയറുടെ ഓഫിസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തു തുടങ്ങി.
ഓഫിസിലെ ക്ലാര്‍ക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കത്ത് സംബോധന ചെയ്യപ്പെടുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി വൈകാതെ രേഖപ്പെടുത്തും .ഇതിനായി ക്രൈംബ്രാഞ്ച് സമയം തേടി. താന്‍ പാര്‍ട്ടി പരിപാടികളുടെ തിരക്കിലാണെന്നും സമയം ഉടന്‍ അനുവദിക്കാമെന്നും ജില്ലാ സെക്രട്ടറി അന്വേഷണ സംഘത്തെ അറിയിച്ചു.
ഇന്നലെയും പ്രതിഷേധം തുടര്‍ന്നു. പൊലീസും സമരക്കാരുമായി ഉന്തും തള്ളും ഉണ്ടായി. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. മേയറുടെ ചേംബറിലേക്കും മഹിളാ മോര്‍ച്ചക്കാര്‍ തള്ളിക്കയറി. ഓഫിസ് കവാടം ഉപരോധിച്ചു സമരം ഉണ്ടാകുമെന്നതിനാല്‍ ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ തന്നെ ആര്യ രാജേന്ദ്രന്‍ ഓഫിസിലെത്തിയിരുന്നു. പിന്നീടാണു സമരക്കാര്‍ എത്തിയത്.
താല്‍ക്കാലിക നിയമനത്തില്‍ പാര്‍ട്ടി പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറിക്കു മേയര്‍ അയച്ച കത്ത് പുറത്തു വന്നതാണു വന്‍ വിവാദമായത്. ലെറ്റര്‍ പാഡ് വ്യാജമാണെന്നും തങ്ങളുടെ ഓഫിസ് ഇതു തയാറാക്കിയിട്ടില്ലെന്നും വിനോദും ഗിരീഷും മൊഴി നല്‍കി. ജീവനക്കാര്‍ക്ക് എടുക്കാവുന്ന വിധത്തിലാണു ലെറ്റര്‍ ഹെഡ് സൂക്ഷിച്ചിരുന്നതെന്നും മേയറുടെ ലെറ്റര്‍ പാഡിന്റെ മാതൃകയിലുള്ളതാണു പ്രചരിക്കുന്ന കത്തിലുള്ളതെന്നും ഇരുവരും പറഞ്ഞു. കൂടുതല്‍ ജീവനക്കാരില്‍ നിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുക്കും.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിയമനത്തിന് പാര്‍ട്ടി ബന്ധമുള്ളവരെ ആവശ്യപ്പെട്ട്, മേയര്‍, സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് ഹര്‍ജി നല്‍കിയത്. രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങള്‍ കോര്‍പ്പറേഷനില്‍ നടന്നതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ചത് സ്വജനപക്ഷപാതമാണ്.
മേയറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. കരാര്‍ നിയമനങ്ങള്‍ക്ക് സിപിഎം പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസില്‍ നിന്നും സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
ജോലി ഒഴിവുണ്ടെന്നും നിയമനത്തിന് ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത്. തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തു വന്നു.
നിയമനവുമായി ബന്ധപ്പെട്ട ഒരു കത്തും നല്‍കിയിട്ടില്ലെന്ന് മേയര്‍ ആവര്‍ത്തിക്കുമ്പോഴും ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത് എവിടെ നിന്നെത്തിയെന്നതിലെ ചോദ്യം ഇപ്പോഴും ബാക്കിയാണ്. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയാല്‍ തിരക്കിട്ട് എഫ്‌ഐആറിടേണ്ടി വരുമെന്നും ഡിജിറ്റല്‍ രേഖകളടക്കം പരിശോധിക്കേണ്ടി വരുമെന്നുമിരിക്കെയാണ് അന്വേഷണം നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നേരിട്ട് മേയര്‍ പൊലീസില്‍ പരാതി നല്‍കാത്തതും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. കത്ത് വ്യാജമാണെന്നും ഒപ്പ് സ്‌കാന്‍ ചെയ്ത് കയറ്റിയതാകാമെന്നുമാണ് മേയറുടെ മൊഴി.
https://www.facebook.com/Malayalivartha























