മാസങ്ങളെടുത്ത് ഗ്രീഷ്മ ഇന്റർനെറ്റിൽ തെരഞ്ഞത് സാവധാനം വിഷം നൽകി എങ്ങനെ കൊലപ്പെടുത്താമെന്ന്: ഇഎസ്ഐ ആശുപത്രിയിൽ നിന്ന് അച്ഛന് കിട്ടിയ ഗുളികകൾ പരീക്ഷണത്തിന് തെരഞ്ഞെടുത്തു...

ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ, പത്ത് തവണയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ സിഎസ്‌ഐ മെഡിക്കൽ കോളജിലേക്ക് ഗ്രീഷ്മയെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഗ്രീഷ്മ ഇത് വീണ്ടും ആവർത്തിച്ചു. സാവധാനം വിഷം നൽകി എങ്ങനെ കൊലപ്പെടുത്താമെന്ന് ഗ്രീഷ്മ മാസങ്ങൾക്ക് മുമ്പേ ഇന്റർനെറ്റിൽ തെരച്ചിൽ നടത്തി.
അങ്ങനെയാണ് ചില വേദന സംഹാരി ഗുളികകൾ അമിതമായി ഉള്ളിൽ ചെന്നാൽ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുമെന്നും അതുവഴി മരണം തന്നെ സംഭവിക്കുമെന്നും ഗ്രീഷ്മ മനസിലാക്കിയത്. ഗ്രീഷ്മയുടെ അച്ഛന് ഇഎസ്ഐ ആശുപത്രിയിൽ നിന്നു ലഭിച്ച ചില ഗുളികകൾ ശേഖരിച്ചു വെള്ളത്തിലിട്ടു ലയിപ്പിച്ച ശേഷം കുപ്പിയിൽ ലഭിക്കുന്ന പഴച്ചാറിൽ കലർത്തിയാണു ഷാരോണിനു നൽകിയത്. മാർത്താണ്ഡം പഴയ പാലത്തിനു സമീപം ഇരുവരും ഒത്തുചേർന്നപ്പോൾ ‘ജ്യൂസ് ചാലഞ്ച്’ എന്ന പേരിലാണ് ഇതു കുടിപ്പിച്ചത്.
ഇക്കാര്യം ഗ്രീഷ്മ അന്വേഷണ സംഘത്തോട് തെളിവെടുപ്പിനിടെ വ്യക്തമാക്കി. ഒരു കവിൾ കുടിച്ചപ്പോൾ തന്നെ കടുത്ത കയ്പു കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളഞ്ഞു. പഴകിയ ജ്യൂസ് ആയിരിക്കുമെന്നു പറഞ്ഞ് ആ കുപ്പി അപ്പോൾ തന്നെ വാങ്ങി പാലത്തിനു താഴേക്കു കളഞ്ഞുവെന്നും ഗ്രീഷ്മ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ഷാരോണിന്റെ വീട്ടിൽ വച്ചു തനിക്കു താലി ചാർത്തിയെന്നും പിന്നീട് വെട്ടുകാട് പള്ളിയിൽ വച്ച് നെറ്റിയിൽ കുങ്കുമം ചാർത്തിയെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു. ഇതിനു ശേഷം ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ ഗോൾഡൻ കാസ്റ്റൽ ഹോട്ടലിൽ ഒരുമിച്ച് താമസിക്കുകയും ചെയ്തു.
ജ്യൂസ് വാങ്ങിയ കടയും ഷാരോണിന്റെ കോളജിൽ തങ്ങൾ കണ്ടുമുട്ടിയിരുന്ന സ്ഥലവും ഗ്രീഷ്മ അന്വേഷണ സംഘത്തിന് തെളിവെടുപ്പിൽ കാണിച്ചുകൊടുത്തു. ഷാരോണുമായി പങ്കുവച്ച ശബ്ദസന്ദേശങ്ങൾ ഗ്രീഷ്മയുടേതു തന്നെയാണെന്ന് ഉറപ്പിക്കാൻ ഇന്നു ശബ്ദ പരിശോധന നടത്തുന്നുണ്ട്. അതിനായി തിരുവനന്തപുരം ആകാശവാണിയിലെ സ്റ്റുഡിയോയിൽ ഗ്രീഷ്മയുടെ ശബ്ദ സാംപിളുകൾ ശേഖരിക്കും. തുടർന്നു വിദഗ്ധർ ഇതു രണ്ടും പരിശോധിച്ച് ഉറപ്പിക്കും. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ഉച്ചയ്ക്കു ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
ഗ്രീഷ്മയെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ഇന്നലെ കേരള പൊലീസ് തെളിവെടുപ്പ് നടത്തുകയായിരുന്നു. ഷാരോൺ പഠിച്ചിരുന്ന കന്യാകുമാരിജില്ലയിൽ നെയ്യൂരിലെ സ്വകാര്യ നഴ്സിങ് കോളജിലാണ് ആദ്യം തെളിവെടുത്തത്. ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥരുൾപ്പെട്ട അന്വേഷണ സംഘം ഒപ്പമുണ്ടായിരുന്നു. കോളജ് അധികൃതരോടും കോളജിലെ ഷാരോണിന്റെ സഹപാഠികളോടും അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒന്നര മണിക്കൂറോളം നടന്ന തെളിവെടുപ്പിന് ശേഷം 9.50ന് അന്വേഷണ സംഘം അവിടെ നിന്ന് മടങ്ങി.
ഗ്രീഷ്മ ജ്യൂസ് വാങ്ങിയെന്ന പറഞ്ഞ തിരുവിതാംകോടിന് സമീപത്തുള്ള ഒരു കടയിൽ നിന്നും പൊലീസ് വിവരങ്ങൾ ചോദിച്ചു. ഇരുവരും സംസാരിച്ചിരിക്കാറുള്ള കുഴിത്തുറ പഴയ പാലം, തൃപ്പരപ്പിലുള്ള ഗോൾഡൻ കാസ്റ്റൽ ലോഡ്ജ് എന്നിവിടങ്ങളിലുമെത്തിച്ചു തെളിവെടുപ്പു നടത്തി. ഷാരോണുമൊത്ത് ഗ്രീഷ്മ അവിടെ പോയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കഴിഞ്ഞ ജൂൺ 11നും 18 നും ഇരുവരും അവിടെ വന്നിരുന്നുവെന്ന് അന്വേഷണസംഘത്തോട് ഗ്രീഷ്മ വെളിപ്പെടുത്തി.
ഇവർ താമസിച്ചിരുന്നതായി പറയപ്പെടുന്ന മുറിയിലും എത്തി പൊലീസ് തെളിവെടുത്തു. പകൽ 11.30ന് ആരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് 1.15 വരെ തുടർന്നു. അതേ സമയം നിയമോപദേശം അനുകൂലമായാൽ ഷാരോൺ വധക്കേസ് തമിഴ്നാട് ക്രൈംബ്രാഞ്ചിനു കൈമാറുമെന്നു ഡിജിപി അനിൽകാന്ത് പറഞ്ഞു. പരാതി കിട്ടി മണിക്കൂറുകൾക്കകം കൊലപാതകമാണെന്നു കണ്ടെത്തിയ കേസാണിത്. സംസ്ഥാനത്തെ അന്വേഷണങ്ങൾ മിക്കവാറും പൂർത്തിയായി. കേസ് തമിഴ്നാടിനു കൈമാറണമെന്ന ആവശ്യം ഉയർന്നപ്പോഴാണു നിയമോപദേശം തേടിയതെന്ന് എഡിജിപി എം.ആർ.അജിത്കുമാറും പറഞ്ഞു.
കന്യാകുമാരി-കേരള അതിർത്തിയിൽ കാമുകനെ കൊലപ്പെടുത്തിയ കേസ് ഇരു സംസ്ഥാനങ്ങളിലും കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച മീമുകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ സംഭവത്തിൽ പെൺകുട്ടികൾ ആൺകുട്ടികൾക്ക് സ്ലൈസ് നൽകുന്ന റീലുകളും വൈറലാകുന്നുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുകളുമാണ്, പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























