എരുമേലിയിൽ ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ സജീവം; വകുപ്പുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചും ഏകോകിപ്പിച്ചും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ അധ്യക്ഷതയിൽ എരുമേലിയിൽ യോഗം ചേർന്നു. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, കൂടാതെ വിവിധ സർക്കാർ വകുപ്പ് മേധാവികൾ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അയ്യപ്പ സേവാ സംഘം, ജമാഅത്ത്, വ്യാപാരി വ്യവസായി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
എരുമേലിയിൽ ശബരിമല തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കാൻ ജില്ലാ പൊലീസ് ഏർപ്പെടുത്തുന്നത് കർശന നിയന്ത്രണങ്ങളാണ്. അപകട രഹിത തീർത്ഥാടനം എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിനായി മൂന്നു ഫെസുകളിലായി ഡ്യൂട്ടി ക്രമീകരിച്ചിട്ടുണ്ട്. ഇരുപത് ദിവസം വീതമുള്ള മൂന്നു ഫേസുകളാണ് അറുപത് ദിവസത്തേയ്ക്കു ക്രമീകരിച്ചിരിക്കുന്നത്. എരുമേലിയിൽ മാത്രം തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കാൻ അഞ്ഞൂറ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. 180 സ്പെഷ്യൽ ഓഫിസർമാരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നതിനായി സർക്കാരിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്. എൻഎസ്എസ് , എൻ.സി.സി, ഹോം ഗാർഡ് എന്നിവരെയാണ് സ്പെഷ്യൽ പൊലീസ് ഓഫിസർമാരായി നിയോഗിക്കുക. അപകടരഹിത മണ്ഡലകാലം എന്ന ലക്ഷ്യത്തോടെ ഓരുങ്കൽ കടവ് , കണമല എന്നിവിടങ്ങിൽ അധിക പോസ്റ്റ് സ്ഥാപിച്ച് ഇവിടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. തീർത്ഥാടന പാതയിൽ പൊലീസിൻ്റെ സിസിടിവി ക്യാമറ ഉണ്ടാകും. എരുമേലി പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചു കൺട്രോൾ റൂമും പ്രവർത്തിക്കും. ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി എരുമേലിയിൽ വിവിധ സന്നദ്ധ സംഘടനകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് പോലീസിന്റെ നേതൃത്വത്തിൽ മെഗാ ശുചീകരണം നടത്തും.
റവന്യു ഡിപ്പാർട്ട്മെൻ്റ് റവന്യു വിജിലൻസ് സ്ക്വാഡ് പരിശോധന നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും. പരാതികൾ വിളിച്ചു പറയാൻ ഫോൺ നമ്പർ ഉണ്ടാകും. ഏത് ഡിപ്പാർട്ട്മെൻ്റിന് ആവശ്യമായ പരാതി ഉണ്ടങ്കിലും ഇത് അവരുടെ ശ്രദ്ധയിൽപ്പെടുത്തും. സ്പെഷ്യൽ ഡ്യൂട്ടി മജിസ്ട്രേറ്റിനെ ഇവിടെ നിയമിക്കും. സബ് കളക്ടറുടെ നേതൃത്വത്തിൽ മുഴുവൻ പ്രവർത്തനങ്ങളും മേൽനോട്ടം വഹിക്കും.
പരാതികൾ സ്വീകരിക്കുന്നതിനായി എക്സൈസിൻ്റെ നേതൃത്വത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം തുറക്കും. ചാരായവും മറ്റ് ലഹരിയും തടയുന്നതിനായി എക്സൈസും പൊലീസും വനം വകുപ്പും സംയുക്തമായി പരിശോധനകൾ നടത്തും. ജില്ലാ അതിർത്തികളിൽ ലഹരിയുടെ വ്യാപനം തടയുന്നതിനായി പരിശോധന ശക്തമാക്കും.
മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ റോഡിൽ പരിശോധനയും, പെട്രോളിംങും നടത്തും. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വാഹന പരിശോധനയും പെട്രോളിംങും നടത്തും. മോട്ടോർ വാഹന വകുപ്പിൻ്റെ വാഹനങ്ങൾ ഇലക്ട്രോണിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കണമെന്നു ദേവസ്വം ബോർഡിനു നിർദേശം നൽകി. അയ്യപ്പഭക്തർ ഗുഡ്സ് വാഹനങ്ങളിൽ എത്തരുതെന്നു നിർദേശം നൽകണമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു. ഇതിനു വേണ്ട നടപടി ജില്ലാ കളക്ടർ സ്വീകരിക്കണമെന്നു എം.എൽ.എയും ആവശ്യപ്പെട്ടു.
കണമല , മുക്കൂട്ടുതറ റൂട്ടിലാണ് ഏറ്റവും വലിയ അപകട സാധ്യതയുള്ളത്. ഈ സ്ഥലങ്ങളിൽ മോട്ടോർ വാഹന വകുപ്പിനു കൂടുതൽ ശ്രദ്ധ ആവശ്യമായും ഉണ്ടാകണമെന്നു അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർദേശിച്ചു. ഈ സ്ഥലങ്ങളിൽ ഒരു ടീമിനെ കർശനമായും നിയോഗിക്കണമെന്നും എം.എൽ.എ അറിയിച്ചു. എരുമേലി സിഎച്ചസിയ്ക്കു മുന്നിലെ റോഡിലെ കുഴി അടച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. റോഡിലെ കാടുകൾ വെട്ടിമാറ്റുന്ന ജോലികൾ അതിവേഗം പൂർത്തിയാക്കുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
വൈദ്യുതി വിതരണം തടസമുണ്ടാകാതെ നടക്കുന്നതിനു വേണ്ട ക്രമീകരണം ഒരുക്കിയതായി കെഎസ്ഇബി അധികൃതർ അറിയിച്ചു. പോസ്റ്റുകളിൽ റിഫ്ളക്ടറുകൾ ഒട്ടിക്കുന്നതിനു വൈദ്യുതി ലൈനുകൾ ക്രമീകരിക്കുന്നതിനും വേണ്ട നടപടികൾ ആരംഭിച്ചു. ഫോർ വീലറുകളുടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനു വേണ്ടി ചാർജിംങ് പോയിൻ്റ് സ്ഥാപിക്കുന്നതിനു വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കണമെന്നു അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർദേശിച്ചു. നിലവിൽ ഓട്ടോറിക്ഷയുടെയും, ടുവീലറിൻ്റെയും ചാർജിംങ് പോയിൻ്റ് മാത്രമാണ് നിലവിലുള്ളതെന്നു കെഎസ്ഇബി അറിയിച്ചു.
കോട്ടയത്തു നിന്നു 30 ബസ്, കുമളി 10 ബസ് , എറണാകുളം 15 എന്നിങ്ങനെ ബസുകൾ അനുവദിച്ചിട്ടുണ്ട്. കൂടുതൽ ബസ് ആവശ്യമുണ്ടെങ്കിൽ ഇത് അനുവദിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു. എരുമേലി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അഞ്ച് ടോയ്ലറ്റ് കോംപ്ലക്സ് സജീകരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ തെളിയിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വ്യാപാരികൾ മാലിന്യം കൃത്യമായി സംസ്കരിക്കുന്നതിനു ക്രമീകരണം ഏർപ്പെടുത്തി. താല്കാലിക കടകളിലെ മാലിന്യം തരം തിരിച്ച് സംസ്കരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തി. അന്നദാനം കൊടുക്കുന്ന ആളുകൾ മാലിന്യം റോഡിലേയ്ക്കു വലിച്ചെറിയാതെ സംസ്കാരിക്കാൻ നടപടിയെടുക്കണെന്നും അറിയിച്ചു.
അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ വേണ്ട ക്രമീകരണങ്ങൾ എല്ലാ കടകളിലും ഉണ്ടെന്ന് ഉറപ്പു വരുത്തും. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ സിഎച്ച്സി പ്രവർത്തിക്കും. ഇത് കൂടാതെ താവളം ഡിസ്പെൻസറി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ മൊബൈൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കാളകെട്ടിയിൽ കാനനപാതയിൽ ഡിസ്പെൻസറി ആരംഭിക്കും. മൂന്നിടത്ത് ഓക്സിജൻ പാർലർ ആരംഭിക്കുന്നതിനും തീരുമാനിച്ചു. സിവിൽ സപ്ലൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ വില വിവരപ്പട്ടിക പ്രദർശിപ്പിക്കുകയും, റവന്യു സ്ക്വാഡിൻ്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha
























