ഷാരോണുമായി പങ്കുവെച്ച ശബ്ദ സന്ദേശങ്ങൾ ഗ്രീഷ്മയുടേത് തന്നെയെന്ന് ഉറപ്പിക്കാൻ പരിശോധന, ആകാശവാണിയിലെ സ്റ്റുഡിയോയിൽ എത്തിച്ച് ശബ്ദസാമ്പിളുകൾ ശേഖരിച്ച് അന്വേഷണ സംഘം, കസ്റ്റഡി കാലാവധി കഴിഞ്ഞ ഗ്രീഷ്മയെ നെയ്യാറ്റിൻകര കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തു

പാറശാലയിൽ കാമുകന് കഷായത്തിൽ വിഷം കലർത്തി വളരെ ആസൂത്രിതപരമായി കൊലപ്പെടുത്തിയ മുഖ്യപ്രതി ഗ്രീഷ്മയുടെ ശബ്ദസാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചു.ഷാരോണുമായി പങ്കുവെച്ച ശബ്ദ സന്ദേശങ്ങൾ ഗ്രീഷ്മയുടേത് തന്നെയെന്ന് ഉറപ്പിക്കാൻ വേണ്ടിയായിരുന്നു പ്രധാനമായും ശബ്ദ പരിശോധന നടത്തിയത്. തിരുവനന്തപുരം ആകാശവാണിയിലെ സ്റ്റുഡിയോയിലാണ് ഗ്രീഷ്മയുടെ സാമ്പിളുകൾ ശേഖരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ഇന്നലെ നെയ്യാറ്റിൻകര കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തു.കോടതി ഉത്തരവ് പ്രകാരം ഏഴ് ദിവസമാണ് പ്രതിയായ ഗ്രീഷ്മയെ പൊലീസിന് കസ്റ്റഡിയിൽ കിട്ടിയത്. ഈ കാലയളവിൽ പരമാവധി തെളിവുകൾ
അന്വേഷണ സംഘം ശേഖരിച്ച് കഴിഞ്ഞു.എന്നാൽ താൻ ചെയ്തത് ഇപ്പോഴും ഒരു തെറ്റാണെന്ന ഭാവം പോലും ഇല്ലാതെ തെളിവെടുപ്പിൽ ഗ്രീഷ്മയുടെ പെരുമാറ്റം എല്ലാവരേയും അത്ഭുതപ്പെടുത്തി. കുറ്റകൃത്യ നടന്ന വീട്ടിൽ ഗ്രീഷ്മയുമായി നടന്ന തെളിവെടുപ്പിൽ ഒരു കൂസലും കൂടാതെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പോലീസിന് മുന്നിൽ വിവരിച്ചത്.
അതുപോലെ ഗ്രീഷ്മയുമായി വെട്ടുകാട് പള്ളി, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് നടന്ന തെളിവെടുപ്പ് സമയത്ത് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി. അതുപോലെ തെളിവെടുപ്പിന്റെ അവസാന ദിനം ഗ്രീഷ്മയും ഷാരോണും ഒന്നിച്ച് താമസിച്ച തൃപ്പരപ്പിലെ റിസോട്ടിലും പഠിച്ച കോളേജിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഷാരോണും ഗ്രീഷ്മയും ഒരു കോളേജിലല്ല പഠിച്ചത്. കോളേജിലേക്ക് പോകുന്ന വഴി ബസിൽ വെച്ചാണ് ഇവർ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. കഷായത്തിൽ കീടനാശിനി കലക്കി നൽകിയതിന് മുൻപ് ജ്യൂസിൽ വേദനസംഹാരി ഗുളികകൾ അമിതമായ അളവിൽ കലർത്തി നൽകി ഷാരോണിനെ അപായപ്പെടുത്താൻ ശ്രമിച്ചതായി ഗ്രീഷ്മ സമ്മതിച്ചിരുന്നു.
സാവധാനം വിഷം നൽകി എങ്ങനെ കൊലപ്പെടുത്താമെന്ന് ഇന്റർനെറ്റിൽ തിരഞ്ഞതായും ഗ്രീഷ്മ പറഞ്ഞു. അങ്ങനെയാണ് വേദനസംഹാരി ഗുളികൾ അമിതയളവിൽ ഉള്ളിൽ ചെന്നാൽ വൃക്കകൾ തകരാറിലാകുമെന്നും ക്രമേണ മരണത്തിലേക്ക് നയിക്കുമെന്നും കണ്ടെത്തിയതെന്നും ഗ്രീഷ്മ വ്യക്തമാക്കി. എന്നാൽ ഷാരോണ്‍ കൈയ്പ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞതിനാല്‍ ഈ ശ്രമം വിജയിച്ചില്ലെന്നും ഗ്രീഷ്മ അന്വേഷണ സംഘത്തിന് മൊഴി നൽകി.
തമിഴ്‌നാട്ടിൽ ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ ക്രിസ്ത്യൻ കോളേജിലുൾപ്പെടെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഗ്രീഷ്മ ഇക്കാര്യം പറഞ്ഞത്. ഷാരോണിന്റെ കോളേജിലും എത്തിയിരുന്നെന്ന് അന്വേഷണസംഘത്തോട് ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്. ഗ്രീഷ്മ പഠിച്ച നെയ്യൂരിലെ കോളജിലെ ശുചി മുറിയിൽ വെച്ചാണ് ജ്യൂസിൽ ഗുളിക ഉയർന്ന അളവിൽ കലർത്തിയത്.
അതേമസയം ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരേയും കഴിഞ്ഞ ദിവസം സ്ഥലംമാറ്റി. പരാതികളിലെ അന്വേഷണങ്ങളില്‍ വീഴ്ച വരുത്തിയെന്ന ആരോപണമുണ്ടായതിന് പിന്നാലെ തലസ്ഥാനത്തെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാര്‍ക്ക് സ്ഥലമാറ്റം. ആരോപണ വിധേയരായ മ്യൂസിയം, പാറശാല പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാരെയാണ് മാറ്റിയത്. പാറശാല സി ഐ ഹേമന്ദ് കുമാറിനെ വിജിലന്‍സിലേക്കും മ്യൂസിയം എസ് എച്ച് ഒ ധര്‍മ്മ ജിത്തിനെ കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.
https://www.facebook.com/Malayalivartha
























