ഉമ്മൻ ചാണ്ടിയുടെ ലേസർ ശസ്ത്രക്രിയ വിജയകരം: ഒരാഴ്ചത്തെ പൂർണ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ: എല്ലാവർക്കും നന്ദി അറിയിച്ച് മകൻ ചാണ്ടി ഉമ്മൻ

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ലേസർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ബർലിനിലെ ചാരിറ്റി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ശസ്ത്രക്രിയ. ഒരാഴ്ചത്തെ പൂർണമായ വിശ്രമമാണ് ഡോക്ടർമാർ അദ്ദേഹത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെ എല്ലാവർക്കും നന്ദി അറിയിച്ച് മകൻ ചാണ്ടി ഉമ്മൻ രംഗത്തെത്തിയിരുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നു എന്നാണ് ശസ്ത്രക്രിയക്ക് ശേഷം ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചത്.
'അപ്പയുടെ ലേസർ ശസ്ത്രക്രിയ ബർലിനിലെ ചാരിറ്റി ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയായി. ഒരാഴ്ചത്തെ പൂർണമായ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി.' എന്നാണ് അദ്ദേഹം കുറിച്ചത്. എട്ടാം തിയതിയാണ് ഉമ്മൻ ചാണ്ടി ചികിത്സയ്ക്കായി ബെർലിനിലേക്ക് പോയിരുന്നത്. ചാണ്ടി ഉമ്മനെ കൂടാതെ മകൾ മറിയ, ബെന്നി ബഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരാണ് ഉമ്മൻ ചാണ്ടിക്കൊപ്പമുള്ളത്. ഉമ്മൻ ചാണ്ടിക്ക് മക്കൾ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അസംബന്ധമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള പ്രചരണങ്ങളും നടന്നിരുന്നു. എന്നാൽ, ഇത്തരം പ്രചാരണം ശരിയല്ലെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് വേണ്ട വിധത്തിലുള്ള ചികിത്സ നൽകുന്നില്ലെന്നയിരുന്നു പ്രധാന ആരോപണം. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു. വ്യാജ പ്രചാരണങ്ങളിൽ കുടുംബത്തിന് വിഷമമുണ്ടെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് ഈ അസുഖം നേരത്തേയും വന്നിട്ടുണ്ട്. 2015ലും 2019ലും അസുഖം വന്നിരുന്നു. 2019ൽ ജർമനിയിലും യു.എസിലും ചികിത്സക്കായി പോയി.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജർമ്മനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സ. 312 വർഷത്തെ പ്രവർത്തന പാരമ്പര്യമുളള ആശുപത്രിയാണ് ചാരിറ്റി ക്ലിനിക്ക്. ജർമ്മനിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രികൾക്കു മാതൃകയായ സ്ഥാപനം എന്ന വിശേഷണം കൂടി ഉണ്ട്. 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ച ഈ ആശുപത്രിയിൽ മലയാളികൾ ഉൾപ്പെടെ 13,200 ജീവനക്കാരുണ്ട്. ബെർലിനിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് ചാരിറ്റി ക്ലനിക്ക് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സ ആരംഭിച്ചത്. ഇക്കാര്യം ചാണ്ടി ഉമ്മൻ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. വ്യാഴാഴ്ച ലേസർ ശാസ്ത്രക്രിയ നടക്കുന്ന വിവരവും ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലാ ആശുപത്രികളിൽ ഒന്നായ ബെർനിലിലെ ചാരിറ്റിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഈ മാസം ആറിനാണ് ഉമ്മൻ ചാണ്ടി ബെർലിനിൽ എത്തിയത്.
തിരുവനന്തപുരത്തുനിന്നും ഖത്തർ എയർവേഴ്സിൻ്റെ വിമാനത്തിൽ പുറപ്പെട്ട ഉമ്മൻ ചാണ്ടി ദോഹ വഴി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വിമാനമിറങ്ങുകയും തുടർന്ന് ബെർലിനിലേക്ക് തിരിക്കുകയുമായിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയുടെ ചികിത്സാ ചെലവ് കോൺഗ്രസ് തന്നെയാണ് വഹിക്കുന്നത്. മൂന്നു വർഷം മുമ്പ് തൊണ്ടയിലെ അസ്വസ്ഥത മൂലം ഉമ്മൻ ചാണ്ടിയെ അമേരിക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























