ട്രാഫിക്ക് സിഗ്നലിൽ പിറകിൽ ഹോൺ മുഴങ്ങിയതിന്, സർക്കാർ ഉദ്യോഗസ്ഥനെ തല്ലിച്ചതച്ച് യുവാക്കൾ: ഉന്മാദ ലഹരിയിൽ യുവാക്കൾ കൈകൊണ്ട് ബൈക്ക് തല്ലിപൊട്ടിച്ചു:- ചികിത്സാരേഖകളടക്കം എത്തിച്ച് പോലീസിൽ പരാതി നൽകിയിട്ടും, പരാതി കിട്ടിയില്ലെന്ന് പോലീസിന്റെ വാദം:- സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ സടകുടഞ്ഞെഴുന്നേറ്റ് കരമന പോലീസ്

തിരുവനന്തപുരത്ത് ട്രാഫിക് നിഗ്നലിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥന് നടുറോഡിൽ ക്രൂര മർദ്ദനം. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ് സംഭവം. രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് പ്രദീപിനെ മര്‍ദ്ദിച്ചത്. തലയ്ക്ക് ഗുരുതര പരിക്കുണ്ട്. വായില്‍ മൂന്ന് സ്റ്റിച്ചുണ്ട്. 'നിറമണ്‍കരയില്‍ ഗതാഗതകുരുക്കുണ്ടായിരുന്നു. തന്‍റെ വാഹനത്തിന് പുറകിലുള്ളവര്‍ ഹോണ്‍ മുഴക്കിയിരുന്നു. താന്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് തൊട്ടുമുന്‍പിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കള്‍ ഇറങ്ങി മര്‍ദ്ദിച്ചു.
'ബ്ലോക്കിന്‍റെ ഇടയില്‍ കൂടി കയറി പോകടാ' എന്ന് ആക്രോശിച്ച് തന്നെ ഇടിക്കുകയായിരുന്നുവെന്ന് പ്രദീപ് പറയുന്നു. തുടര്‍ന്ന് രണ്ടുപേരും ബൈക്കില്‍ കയറി പോയെന്നും പ്രദീപ് പറയുന്നു. നെഞ്ചിനും തലയ്ക്കും ക്ഷതമേറ്റ് തിരുവനന്തപുരം ജനറൽ ആശുപത്രിൽ ചികിത്സതേടി ഈ രേഖകളടക്കം പോലീസിൽ പരാതി നൽകിയിട്ടും ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും, ഇനി എന്ത് നിയമ നടപടി സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഈ ഉദ്യോഗസ്ഥൻ.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവാക്കൾ ഹോൺ മുഴക്കിയെന്ന പേരിൽ ക്രൂരമായി തള്ളി ചതച്ചത്. യുവാക്കൾ ലഹരി ഉപയോഗിച്ചാണോ വാഹനം ഓടിച്ചതെന്നും, അതല്ലെങ്കിൽ ഏതെങ്കിലും ഗുണ്ടാ സംഘത്തിൽ പെട്ടവരാണോ എന്നും സംശയമുണ്ട്. പോലീസ് കേസ് എടുക്കാത്തതിനാൽ സമീപത്തെ കടയിൽ നിന്നാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. ഈ ദൃശ്യങ്ങളിൽ തന്നെ ബൈക്കിന്റെ നമ്പർ വ്യക്തമാണെങ്കിലും പോലീസ് ഇവരെ കണ്ടെത്താനോ കേസിൽ നടപടി സ്വീകരിക്കാനോ തയ്യാറാകാത്ത അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്.
കേശവദാസപുരത്തുള്ള രാസവള ഗുണമേന്‍മ പരിശോധന ലാബിലെ വാച്ച്മാനായ പ്രദീപ് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ട്രാഫിക് സിഗ്നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ പിന്നിലുള്ള ഏതോ ഒരു വാഹനത്തില്‍നിന്ന് ഹോണ്‍ മുഴക്കിയത്തിനു പിന്നാലെ തൊട്ടുമുന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രികരായ യുവാക്കൾ നീയാണോ ഹോണ്‍ അടിച്ചതെന്ന് ചോദിച്ച് പ്രദീപിന് നേരെ തട്ടിക്കയറുകയായിരുന്നു. ഹോണടിച്ചത് താനല്ലെന്ന് പറഞ്ഞെങ്കിലും യുവാക്കള്‍ അതൊന്നും ചെവികൊള്ളതെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നുവെന്നും പ്രദീപന്‍ പറഞ്ഞു.
അടികൊണ്ട് പ്രദീപന്‍ നിലത്തുവീണിട്ടും യുവാക്കള്‍ മര്‍ദനം തുടര്‍ന്നു. വായ്ക്കുള്ളില്‍ ഗുരുതരമായ മുറിവേറ്റ പ്രദീപനെ സംഭവം കണ്ടുനിന്നവരാണ് ആശുപത്രിയിലെത്തിച്ചത്. തൊട്ടുപിന്നാലെ കരമന പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ പോലീസ് ഇതുവരെ കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പ്രദീപന്‍ വ്യക്തമാക്കുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാതിരുന്നപ്പോള്‍ പ്രദീപ് തന്നെയാണ് സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.
ഈ പ്രശ്നം നടക്കുമ്പോൾ ഇവരെ പേടിച്ച് ബ്ലോക്കിൽ ഉണ്ടായിരുന്നവർ ഇടപെടാതെ മാറി നിൽക്കുന്ന അവസ്ഥയിലായിരുന്നെന്നും, ഇവർ പോയതോടെ ഒരാൾ ഓടിവന്ന് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ നിര്ബന്ധിച്ചെന്നും പ്രദീപ് പറയുന്നു. പരാതി കൊടുക്കാൻ താൻ ഇല്ല വീട്ടിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ അയാൾ തന്നെ ഒരു ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനിലും ജനറൽ ആശുപത്രിയിലും കൊണ്ടുപോയെന്ന് പ്രദീപ് പറയുന്നു.
അവിടെ നിന്ന് വീണ്ടും സ്റ്റേഷനിൽ എത്തിയപ്പോൾ അടുത്ത ദിവസം മൊഴി നൽകണമെന്ന് പറഞ്ഞു. പിറ്റേ ദിവസം സി ഐ യുടെ മുന്നിൽ മൊഴി കൊടുത്തു. കഴിഞ്ഞ ദിവസം കേസിന്റെ പുരോഗതിയെക്കുറിച്ച് അറിയാൻ സഹോദരി സ്റ്റേഷനിലേയ്ക്ക് വിളിച്ചെങ്കിലും ഇങ്ങനെ ഒരു പരാതി അവർക്ക് കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി. തന്നെ ആക്രമിക്കുമ്പോൾ യുവാക്കൾ ഉന്മാദാവസ്ഥയിൽ ആയിരുന്നെന്നും, ആദ്യം കൈകൊണ്ടു ബൈക്ക് ഇടിച്ച് പൊട്ടിച്ചെന്നും പിന്നീടാണ് തനിക്ക് നേരെ തിരിഞ്ഞതെന്നും പ്രദീപ് പറയുന്നു. വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെ കരമന പൊലീസ് പ്രാഥമിക നടപടികൾ സ്വീകരിക്കാൻ തുടങ്ങിയെന്നാണ് റിപോർട്ടുകൾ.
https://www.facebook.com/Malayalivartha


























