ദുബായിലെ ചോക്ലേറ്റ് കമ്പനിയിൽ ജോലി വാഗ്‌ദാനം ചെയ്ത് 100 ഓളം പേരിൽ നിന്നായി 65ലക്ഷം രൂപ തട്ടിച്ചെടുത്ത വീട്ടമ്മ അറസ്റ്റിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പൂമീൻ പൊഴിക്ക് സമീപം ശരവണ ഭവനിൽ ശശികുമാറിന്‍റെ ഭാര്യ രാജി മോളെ (38)യാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പണം നൽകിയവർ സ്റ്റേഷന് മുന്നിൽ കഴിഞ്ഞ ദിവസം തടിച്ചുകൂടിയത് സംഘർഷത്തിന്റെ വക്കിലെത്തിയിരുന്നു. അമ്പതിനായിരം മുതൽ 65,000 രൂപാവീതം 100 ഓളം പേരിൽ നിന്നുമാണ് വിസ നൽകാമെന്നു പറഞ്ഞ് ഇവർ പണം വാങ്ങിയത്. ഇതിൽ ചിലരെ വിദേശത്ത് കൊണ്ടു പോയെങ്കിലും ജോലി ലഭ്യമാക്കിയിരുന്നില്ല.
ഇവർക്ക് ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. വിദേശത്ത് ചോക്കളേറ്റ് കമ്പനിയിലേക്ക് ഒഴിവുള്ള വിവിധ വിഭാഗങ്ങളിൽ ജോലി വാഗ്ദാനം നൽകിയാണ് പണം വാങ്ങിയത്. വീട്ടമ്മയുടെ ഭർത്താവ് വിദേശത്തുള്ള ചോക്കളേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നാണ് പറയുന്നത്. കഴിഞ്ഞ രണ്ടു മാസം മുമ്പ് ചിലരെ വിദേശത്ത് കൊണ്ടുപോയിരുന്നു. കൊണ്ടുപോയതിൽ പലർക്കും ജോലികിട്ടാതെ വന്നതോടെ വിവരം ഇവരുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
തുടർന്ന് മറ്റുള്ളവരും പണം തിരികെ ആവശ്യപ്പെട്ട് വീട്ടമ്മക്കെതിരെ പുന്നപ്ര പൊലീസിന് പരാതി നൽകി. വീട്ടമ്മയെ പൊലീസ് ഞായറാഴ്ച സ്റ്റേഷനിൽ വിളിച്ച് വരുത്തിയതറിഞ്ഞ് പണം കൊടുത്തവർ സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങിയ പണം തിരിച്ചുകൊടുക്കാമെന്നും മറ്റുള്ളവരുടെ പണം പിന്നീട് നൽകാമെന്ന് വീട്ടമ്മ പറഞ്ഞെങ്കിലും പണം കൊടുത്തവർ അംഗീകരിച്ചില്ല. ഇതിനേ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.
യുഎഇയിലെ കമ്പനിയിൽ പാക്കിങ് വിഭാഗത്തിൽ ജോലി നൽകാമെന്നു പറഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 104 പേരിൽ നിന്ന് ഇവർ പണം വാങ്ങിയതായി പൊലീസ് പറഞ്ഞു. ഇതിനോടകം 44 പുരുഷൻമാരെയും 4 സ്ത്രീകളെയും ഇവർ വിദേശത്ത് എത്തിച്ചു. എല്ലാവരെയും തൊഴിൽ വീസയ്ക്കു പകരം സന്ദർശക വീസ നൽകിയാണ് കബളിപ്പിച്ചത്.
അതുകൊണ്ടുതന്നെ ഇവർക്കാർക്കും ജോലി ലഭിച്ചില്ല. ഓരോരുത്തരിൽ നിന്നും അര ലക്ഷം മുതൽ 65000 രൂപ വരെ വാങ്ങിയിട്ടുണ്ടെന്നും യുവതിയുടെ സഹോദരനും ബന്ധുക്കളും തട്ടിപ്പിൽ പങ്കാളികളാണെന്നും പൊലീസ് പറഞ്ഞു. രാജിമോളുടെ വീടിനു മുന്നിൽ ഞായറാഴ്ച രാത്രി തട്ടിപ്പിനിരകളായ ആളുകളുടെ ബന്ധുക്കളെത്തി ബഹളം വച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.വഞ്ചനക്കുറ്റം, മതിയായ രേഖകളില്ലാതെ വിദേശത്ത് ആളുകളെ കയറ്റിവിട്ടു എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
തന്റെ സഹോദരൻ വിഷ്ണു ദുബായിലുണ്ടെന്നും ഇയാൾ മുഖാന്തിരമാണ് ജോലിയും വിസയും തരപ്പെടുത്തുന്നതെന്നുമാണ് രാജി പണം നൽകിയവരോട് പറഞ്ഞിരുന്നത്. എന്നാൽ ദുബായിൽ ചെന്നവർ അന്വേഷിച്ചപ്പോൾ ചോക്കോ വൈറ്റ് എന്ന ഒരു കമ്പനി 2018 വരെ പ്രവർത്തിച്ചിരുന്നതായും പിന്നീട് പ്രവർത്തനം നിർത്തിയെന്നുമാണ് ലഭിച്ച വിവരം. വിസിറ്റിംഗ് വിസയിൽ ചെല്ലുന്നവരെ പല സ്ഥലങ്ങളിലെ ഏജന്റുമാർ മുഖേന ലോഡ്ജുകളിൽ മുറി ബുക്കു ചെയ്ത് താമസിപ്പിക്കും. എന്നാൽ ഏതാനും ദിവസങ്ങൾ മാത്രമേ താമസവും ഭക്ഷണവും ലഭിക്കുകയുള്ളൂ. പിന്നീട് മുറിയിൽ നിന്നും പുറത്താക്കും.
ഇവർ നാട്ടിലെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ്. രാജിക്കു പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. രാജിയുടെ ഭർത്താവും വിദേശത്താണ്. രാജി പിടിയിലായതറിഞ്ഞ് പണം നഷ്ടപ്പെട്ടവരും അവരുടെ ബന്ധുക്കളും പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. രാജിയുടെ ബാഗിൽ നിന്നു പതിനൊന്നര ലക്ഷത്തോളം രൂപ പൊലീസ് കണ്ടെടുത്തു. അടുത്ത ദിവസങ്ങളിൽ പലരിൽ നിന്നും വാങ്ങിയ തുകയാണിതെന്നാണ് രാജി പൊലീസിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha