രാജ്ഭവനിൽ റാലിക്കിറങ്ങിയ യച്ചൂരിയെ ഗവർണർ പൂട്ടി... പിണറായിയും പിറകെ പെട്ടു... ഈ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല! സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി?
കളിതമാശയല്ല പരോമന്നത നീതി പീഠമായ കോടതികൾ. ഇന്ന് ഒരു നീതിപീഠം പറയുന്ന വിധി നാളെ നിയമമാണ്. ഏതെങ്കിലും കോടതികൾ മുമ്പ് പറഞ്ഞിട്ടുള്ള വിധികൾ ഉദ്ധരിച്ച് സമാനമായ മറ്റ് കേസുകളിൽ മറ്റ് കോടതികൾ വിധിപറയുന്ന പതിവുണ്ട്. അപ്പോൾ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിൽ നിയമ നിർമ്മാണ സഭകൾക്ക് പുറമേ കോടതികളും ഒരു പങ്ക് വഹിക്കുകയാണ്.
പൊതുനിരത്തില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച 2010 ലെ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ടു സംസ്‌ഥാന ആഭ്യന്തര സെക്രട്ടറിക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത് എത്തിയിട്ടുണ്ട് എന്ന സൂചനയാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരേ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഇന്നു രാജ്‌ഭവന്‍ മാര്‍ച്ച് നടത്തിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടിയെന്നും കേൾക്കുന്നുണ്ട്.
സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ട് എങ്കിലും ഇന്നത്തേത് ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണറോട് ആണെന്നുള്ള കാര്യം സിപിഎം പ്രവർത്തകർ മറന്ന് പോയിരിക്കുന്നു. നമ്മുടെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ജനം ആദരവു പുലർത്തണമെന്നുണ്ട്. ഗവർണർക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായിട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പാഞ്ഞടുത്തത്. ടിപിയുടെ ഗതി വരും എന്നു സൂചിപ്പിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങളാണ് ഇന്ന് മുഴങ്ങിക്കേട്ടത്.
കേസിന്റെ നമ്പര്‍ മാത്രമാണു കത്തിലുള്ളത്. നമ്പര്‍ പരിശോധിച്ചപ്പോഴാണു പ്രകടനം നിരോധിച്ചുള്ള വിധിയാണെന്നു വ്യക്തമായത്. ഒരു കോടതി വിധി കാറ്റിൽ പറത്തി! അതെ, പൊതുയോഗം പൊതുവഴിയരികിൽ തന്നെ ഇപ്പോഴും, കോടതി വിധിയും “പെരുവഴിയിൽ” തന്നെ. ജനങ്ങൾക്ക് വേണ്ടാത്തത് എന്തായാലും, അതുകോടതി വിധിയാണെങ്കിൽ പോലും അത് ആരും അംഗീകരിക്കില്ലെന്നതിന്റെ തെളിവാണിത്. രാജ്‌ഭവന്‍ മാര്‍ച്ച് നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോടതിയ ലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുകയാണു ഗവര്‍ണറുടെ ലക്ഷ്യമെന്നു സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. വിധി ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും ഗവര്‍ണര്‍ക്കു വേണമെങ്കിൽ വാദിക്കാം.
നീതിപീഠം ഭരണകൂടത്തിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും ശ്രദ്ധയില്പെടാത്ത പല കാര്യങ്ങളിലും സ്വമേധയാ ഇടപെട്ട് സമൂഹത്തിൽ നീതി അരക്കിട്ടുറപ്പിക്കുന്നു. നിയമങ്ങളെ വ്യാഖ്യാനിക്കുകയും വ്യവഹാരങ്ങൾ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതിനപ്പുറം നിയമനിർമ്മാണത്തിന്റെ മേഖലയിലും അത് അവശ്യം കൈവയ്ക്കുന്നു. അങ്ങനെ നിയമ വ്യവസ്ഥയ്ക്കും നിയമനിർമ്മാണസഭയ്ക്കും ഒരു കൈ സഹായം കൂടിയാണ് നീതിപീഠം പലപ്പോഴും.
പൊതുനിരത്തില്‍ പൊതുയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിട്ട ന്യായാധിപര്‍ക്കെതിരേ സി.പി.എം നേതാക്കള്‍ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജിയും നല്‍കി. റിവ്യൂ ഹര്‍ജി വാദം കേള്‍ക്കുന്ന ബെഞ്ചില്‍ നിന്നു ജസ്‌റ്റിസ് രാമചന്ദ്രന്‍ നായരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മറ്റൊരു ഹര്‍ജിയും നല്‍കി.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും പൊതുനിരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി യോഗം നടത്താറുണ്ട്. ഇത് നിരോധിക്കുന്നത് അപ്രയോഗികമാണ്. കൂടാതെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് സോളി സോറാബ്ജി വാദിച്ചിരുന്നു.
എന്നാല്‍, രണ്ടു ഹര്‍ജികളും ഹൈക്കോടതി തള്ളി. തുടര്‍ന്നു സുപ്രീംകോടതിയില്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാതെ തീര്‍പ്പാക്കി. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ പൊതുയോഗം നടത്തുന്നതു നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഖാലിദ് മുണ്ടപ്പിള്ളിയും മറ്റും നല്‍കിയ ഹര്‍ജിയിലാണു ജസ്‌റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, പി.എസ്. ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് റോഡരികില്‍ പൊതുയോഗം നിരോധിച്ചു ഉത്തരവിട്ടത്.
പൊതുജന താല്‍പര്യാര്‍ഥ്‌വും കേരളത്തിലെ റോഡുകളുടെ സ്ഥിതി നേരില്‍ അറിയാവുന്നതുകൊണ്ടുമാണ് അപ്പീല്‍ തള്ളുന്നതെന്ന് കോടതി അറിയിച്ചു. സര്‍ക്കാരിന്റെ കൈകള്‍ക്ക് വിധി കൂടുതല്‍ ശക്തിപകരുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പൊതുനിരത്തുകളില്‍ പൊതുയോഗം നിരോധിച്ച വിധിയില്‍ അപാകതകളില്ലെന്നും സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്താന്‍ അനുവദിക്കാൻ ആവില്ലെന്നാണു റിവ്യൂ ഹര്‍ജിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
റോഡ് ഗതാഗതം തടസപ്പെടുത്തി പൊതുയോഗം സംഘടിപ്പിക്കുന്നതു മൗലികാവകാശമല്ല. റോഡ് വാഹനഗതാഗതത്തിനും കാല്‍നട യാത്രയ്‌ക്കുമുള്ളതാണ്. അതു തടസപ്പെടുത്തിയുള്ള പ്രകടനവും പൊതുയോഗങ്ങളും അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനോ ജനപ്രതിനിധികളോ ഗതാഗതം തടസപ്പെടുത്തി പ്രകടനം നടത്താറില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഹൈക്കോടതി വിധിയെ അന്ന് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും എതിര്‍ത്തിരുന്നു. ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച സിപിഎം നേതാവ് എംവി ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസും എടുത്തിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഒന്നും ഈ വിധി പാലിക്കുന്നില്ല. ഇനി പാലിക്കുമെന്നും തോന്നുന്നില്ല. ഇപ്പോഴും വഴിയരികിൽ പൊതുയോഗങ്ങൾ നടക്കുന്നു. പൊതുവഴിനീളെ ജാഥകളും പ്രകടനങ്ങളും നടക്കുന്നു. ഇനിയും നടക്കും. കോടതികളെ ബഹുമാനിക്കേണ്ടതു തന്നെ.
നീതിപീഠങ്ങൾ ജനാധിപത്യവ്യവസ്ഥിതിയുടെ മാർഗ്ഗദർശിയും കാര്യദർശിയും നിരീക്ഷകനും ഭരണഘടനയുടെ സംരക്ഷകനും എല്ലാമാണ്. പോലീസ് ഉൾപ്പെടെയുള്ള നിയമപാലകരാകട്ടെ ജനാധിപത്യത്തിന്റെ കാവൽഭടന്മാരാണ്. രാഷ്ട്രീയക്കാരാകട്ടെ ജനാധിപത്യ വ്യവസ്ഥിതിയെ സചേതനവും സജീവവുമാക്കിത്തീർക്കുന്ന നാഡിഞരമ്പുകളുമാണ്.
പൊതുനിരത്തുകളിൽ പൊതുയോഗം നടത്തരുതെന്ന കോടതിവിധി എന്തായാലും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനോ അനുസരിക്കാനോ പോകുന്നില്ല. പൊതുജനങ്ങൾക്ക് പൊതുയോഗങ്ങൾ അസൗകര്യങ്ങൾ ഉണ്ടാക്കുന്ന സന്ദർഭങ്ങളുണ്ടെങ്കിൽ ചില മാനദണ്ഡങ്ങൾ കോടതികൾക്ക് നിർദ്ദേശിക്കാം. അതുപോലെ തന്നെയാണ് ഇതും.
https://www.facebook.com/Malayalivartha