പ്രൊഫസർ എന്നാൽ കുട്ടിക്കളിയാണോ? സർവകലാശാലയെ പറപ്പിച്ച് ഹൈക്കോടതി... പ്രിയാ വർഗീസിന്റെ നിയമനം കീറിയെറിഞ്ഞു
കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിനെ നിയമിച്ച സംഭവത്തിൽ കണ്ണൂർ രജിസ്ട്രാർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രിയയുടെ അദ്ധ്യാപന പരിചയം കണക്കാക്കിയതിൽ വ്യക്തത ഇല്ലെന്ന് കോടതി അറിയിച്ചു. എങ്ങനെയാണ് സ്‌ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയതെന്ന് സർവകലാശാലയോട് കോടതി ചോദിച്ചു.
അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നാണ് കോടതി പറഞ്ഞത്. മികച്ചയാളുകളെയാണ് അദ്ധ്യാപക തസ്തികയിൽ നിയമിക്കേണ്ടത്. ഏറ്റവും മികച്ചയാളാകണം അദ്ധ്യാപകൻ. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് മതിയായ യോഗ്യതയില്ലെന്നായിരുന്നു യുജിസിയും കോടതിയെ അറിയിച്ചത്. ഇതിനു വിരുദ്ധമായാണ് സർവകലാശാല സത്യവാങ്മൂലം സമർപ്പിച്ചത്.
മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമിച്ചതെന്നാണ് സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരന്റെ ഹർജി അപക്വമാണെന്നും ഹർജി തള്ളണമെന്നും സർവകലാശാല ആവശ്യപ്പെട്ടിരുന്നു.
പ്രിയ വർഗീസിന് അഞ്ച് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമേ ഉള്ളൂവെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്കറിയയാണ് ഹര്‍ജി നൽകിയത്. കേസിൽ നിയമന നടപടികൾ ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. ഹർജിയിൽ നാളെയും ഹൈക്കോടതി വാദം കേൾക്കും.
ഏത് തലത്തിലുള്ള അദ്ധ്യാപക നിയമനമാണെങ്കിലും മികവിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. സർവകലാശാലയ്‌ക്ക് മറ്റൊരു നിലപാടാണെന്ന് തോന്നുന്നതായി കോടതി പറഞ്ഞു. പ്രിയാ വർഗീസിന്റെ നിയമനത്തിനെതിരായ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പ്രിയാ വർഗീസിന്റെ നിയമനം സർവകലാശാല ചാൻസലർ കൂടിയായ ഗവർണറും മരവിപ്പിച്ചിരുന്നു.
പ്രിയ വർഗീസിന് യുജിസി ചട്ടപ്രകാരമുള്ള അധ്യാപന പരിചയമില്ലെന്നും അവധിയെടുത്തുള്ള ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യു ജി സി യും നിലപാടറിയിച്ചിരുന്നു. സ്റ്റുഡന്‍റ് ഡയറക്ടർ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ യോഗ്യതയായി കണക്കാക്കാൻ കഴിയുകയുള്ളു. സർവ്വകലാശാല ചട്ടം അനുസരിച്ച് സ്റ്റുഡന്‍റ് ഡീൻ അനധ്യാപക തസ്തികയാണെന്നുമാണ് നിലപാട്.
എന്നാൽ പ്രിയ വർഗീസിന് മതിയായ യോഗ്യതയുണ്ടെന്നും നിലവിൽ നിയമന നടപടി ആയിട്ടില്ലെന്നുമാണ് സർവ്വകലാശാല കോടതിയെ അറിയിച്ചത്. പ്രിയാ വർഗീസിന് അഞ്ചു വർഷത്തിൽ താഴെ അധ്യാപന പരിചയം മാത്രമേ ഉള്ളൂ. ഡോക്ടറേറ്റ് എടുത്ത ശേഷമുള്ള അധ്യപനപരിചയം മാത്രമേ കണക്കാക്കാൻ സാധിക്കൂ. അങ്ങനെയെങ്കിൽ പത്ത് വർഷത്തെ അധ്യാപന പരിചയം ഇല്ലാത്ത പ്രിയാവർഗീസിനെ എങ്ങനെ സർവകലാശാല നിയമിച്ചു എന്ന ചോദ്യം ഹർജിക്കാരന്റെ ഭാഗത്തുനിന്നും ഉണ്ടായി.
https://www.facebook.com/Malayalivartha