പരിഹസിച്ച് സ്വരാജ്... രാജ്ഭവന്‍ ഉപരോധം അവസാനിച്ചപ്പോള്‍ പ്രതികരിച്ച് ഗവര്‍ണര്‍; കേരളത്തില്‍ മൂന്നരക്കോടി ജനങ്ങള്‍, ഉപരോധത്തില്‍ പങ്കെടുത്തത് 25,000 പേര്‍, ബാക്കിയുള്ളവര്‍ തനിക്കൊപ്പം; തമിഴ്‌നാട് എംപിയെ സിപിഎം ഇറക്കിയപ്പോള്‍ തമിഴ്‌നാട് ഗവര്‍ണറെ ഇറക്കി മറുകളി

എല്‍ഡിഎഫിന്റെ രാജ്ഭവന്‍ ഉപരോധം കാര്യമായ വെല്ലുവിളികളുണ്ടാക്കാതെ അവസാനിച്ചു. അപ്പോഴും താനാണ് ജയിച്ചതെന്ന് വാദിച്ച് ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളുണ്ട്. 25,000 പേരാണ് രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തത്. ബാക്കി ജനം തനിക്കൊപ്പമെന്നും ഗവര്‍ണര്‍ പറഞ്ഞു. എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് തെളിയിച്ചാല്‍ രാജിവെക്കുമെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ ഇടപെടില്ല. ഭരണഘടനാ തകര്‍ച്ചയുണ്ടായാല്‍ ഇടപെടും. ഭാഗ്യവശാല്‍ കേരളത്തില്‍ ഇപ്പോള്‍ അത്തരം സാഹചര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം തമിഴ്‌നാട് എംപിയെ സിപിഎം ഇറക്കിയപ്പോള്‍ സാക്ഷാല്‍ തമിഴ്‌നാട് ഗവര്‍ണറെ ഇറക്കി മറുപടി നല്‍കി. ഗവര്‍ണമാര്‍ റബര്‍ സ്റ്റാമ്പുകളാകരുതെന്നും ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാന്‍ ഗവര്‍ണര്‍ ഇടപെടുമെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി പറഞ്ഞു.
തിരുവനന്തപുരത്ത് ലോകായുക്ത ദിനത്തില്‍ കേരള ലോകായുക്ത സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും തര്‍ക്കമാവുന്ന കാലമാണിത്. ഗവര്‍ണര്‍ സ്ഥാനത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഗവര്‍ണമാര്‍ റബര്‍ സ്റ്റാമ്പുകളാകരുത്. തീരുമാനങ്ങള്‍ എടുക്കന്‍ ഗവര്‍ണര്‍ക്കാവും. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാന്‍ ഗവര്‍ണര്‍ ഇടപെടുമെന്നും ആര്‍.എന്‍. രവി പറഞ്ഞു. തമിഴ്‌നാട്ടില്‍ ഡി.എം.കെ സര്‍ക്കാറുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകള്‍ക്കിടെയാണ് ആര്‍.എന്‍. രവി കേരളത്തില്‍ എത്തിയത്.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍ എം എല്‍ എ, എം സ്വരാജ്. എം എല്‍ എ, എം പി സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലുണ്ട്. എന്നാല്‍ ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. 35 വയസ് കഴിഞ്ഞാല്‍ ഏതൊരാള്‍ക്കും ഗവര്‍ണറാകന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായി എല്‍ ഡി എഫ് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.
ഗവര്‍ണര്‍ക്കെതിരായ തര്‍ക്കത്തില്‍ പുതിയ പോര്‍മുഖം തുറന്നാണ് എല്‍ഡിഎഫ് ഇന്നലെ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഗവര്‍ണറുമായി ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് പ്രഖ്യാപിച്ചാണ് ഭരിക്കുന്ന മുന്നണി തന്നെ രാജ്ഭവനിലേക്കുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പത്തരയോടെ മ്യൂസിയം ജംഗ്ഷനില്‍ നിന്നും പ്രകടനമായി രാജ്ഭവനിലേക്ക് എത്തി.
രാജ്ഭവനില്‍ ഗവര്‍ണര്‍ ഉണ്ടായിരുന്നില്ലെങ്കിലും ആരിഫ് മുഹമ്മദ് ഖാനെതിരെ മുദ്രാവാക്യം വിളികള്‍ കടുത്തു. രാജ്ഭവന് മുന്നില്‍ തയ്യാറാക്കിയ താല്‍ക്കാലിക വേദിയില്‍ സീതാറാം യെച്ചൂരി, കാനം രാജേന്ദ്രന്‍, എം വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കി.
അതേസമയം ഗവര്‍ണ്ണര്‍ക്കെതിരായ എല്‍ഡിഎഫ് സമരങ്ങളില്‍ പങ്കെടുക്കാതെ കണ്‍വീനര്‍ ഇപി ജയരാജന്‍. രാജ്ഭവന്‍ മാര്‍ച്ചിലായിരുന്നു ജയരാജന്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ പ്രതിഷേധത്തിലും കണ്ണൂരിലെ സമരത്തിലും ജയരാജന്‍ പങ്കെടുത്തില്ല. ഈ മാസം അഞ്ച് വരെ ആരോഗ്യ കാരണങ്ങളാല്‍ ജയരാജന്‍ പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തിരുന്നു. അവധി ഒരു മാസത്തേക്ക് കൂടി നീട്ടി എന്നാണ് വിശദീകരണം. അവധിക്കിടെയും 5,6 തിയ്യതികളില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ജയരാജന്‍ പങ്കെടുത്തിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരില്‍ നടന്ന മാര്‍ച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ നിന്നും വിട്ടുനിന്നു. ഗവര്‍ണര്‍ രാജ്ഭവനില്‍ ഉണ്ടായിരുന്നില്ല.
"
https://www.facebook.com/Malayalivartha

























