'അധികാരത്തിൻ്റെ എണ്ണത്തോണികളിൽ മലർന്നുകിടക്കുന്ന സുഖലോലുപർക്ക് പാവങ്ങളെ കാണാൻ എവിടെ നേരം? ഇന്ത്യയുടനീളമുള്ള കോളനികളിൽ സഞ്ചരിച്ച് ദളിതരെ ഉദ്ധരിക്കാൻ നീണ്ട യാത്ര പോകാൻ വേണ്ടി യാത്രാബത്തയും തീറ്റക്കൂലിയും ഇരക്കുന്ന അമ്മിണിമാരുടെ കണ്ണിൽ കൺമുന്നിലെ കാഴ്ചകൾ കാണുവാൻ തിമിരമാണ്...'അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

അംഗപരിമിതനായ ഗൃഹനാഥൻ കലക്ടറിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് വന്നത്. ഇതിനുപിന്നാലെ 'പ്രബുദ്ധ കേരളത്തിൽ, പട്ടിണിപ്പാവങ്ങളുടെ രക്ഷകരെന്ന വ്യാജേന അധികാരത്തിൽ കയറി , അവരെ വഞ്ചിച്ച്, അവർക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ അപഹരിച്ച്, സുഖഭോഗങ്ങൾ മാത്രം ഞെക്കിപ്പിഴിഞ്ഞെടുത്തു നുണയുന്ന മനുഷ്യർക്ക് ഒരു പക്ഷേ ഈ പാവം മനുഷ്യൻ്റെ നെഞ്ചിലെ നോവ് മനസ്സിലാവണമെന്നില്ല എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ജീവിത പ്രാരാബ്ദങ്ങളുടെ ഭാരം ചുമന്ന് ചുമന്ന് വേച്ചു വീണു പോയൊരു അച്ഛന് ജീവിത സായാഹ്നത്തിലെങ്കിലും കയറി കിടക്കാനൊരു നാലു കാൽ പുരയെന്ന സ്വപ്നത്തിനെങ്കിലും അവകാശമുണ്ട് നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ. എന്നാൽ അധികാരത്തിൻ്റെ ജനാധിപത്യ വ്യവസ്ഥയുടെ ഖണ്ഡികകളും ഉപഖണ്ഡികകളും ഉദ്ധരിച്ച് അധികാരത്തിൻ്റെ അന്തപുരങ്ങളിൽ കയറുന്നവർ ആ സ്വപ്നത്തെ ചവിട്ടിത്തേയ്ച്ചു മെതിക്കുമ്പോൾ ഒരു കുപ്പി പെട്രോൾ കൊണ്ട് ജീവിതത്തിൽ നിന്നും മടക്കയാത്രാ ടിക്കറ്റ് നേടാൻ ഒരു മനുഷ്യൻ ആഗ്രഹിച്ചാൽ അതിലെങ്ങനെ തെറ്റ് പറയാൻ കഴിയും.?
പ്രബുദ്ധ കേരളത്തിൽ, പട്ടിണിപ്പാവങ്ങളുടെ രക്ഷകരെന്ന വ്യാജേന അധികാരത്തിൽ കയറി , അവരെ വഞ്ചിച്ച്, അവർക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ അപഹരിച്ച്, സുഖഭോഗങ്ങൾ മാത്രം ഞെക്കിപ്പിഴിഞ്ഞെടുത്തു നുണയുന്ന മനുഷ്യർക്ക് ഒരു പക്ഷേ ഈ പാവം മനുഷ്യൻ്റെ നെഞ്ചിലെ നോവ് മനസ്സിലാവണമെന്നില്ല. പക്ഷേ മാസാമാസം ഭക്ഷൃകിറ്റും മരുന്നും ചുമന്ന് കൊണ്ട് ഇത്തരം പുറംമ്പോക്ക് ജീവിതങ്ങൾ തിങ്ങി പാർക്കുന്ന കുടികളിൽ കയറിയിറങ്ങുന്ന എനിക്ക് നന്നായിട്ട് പൊള്ളുന്നുണ്ട് ഈ വാർത്ത.
കൂരയില്ലാത്തവന് ആ സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ ലൈഫ് മിഷൻ നടപ്പാക്കുന്നുവെന്നാണ് വയ്പ്പ്. പക്ഷേ ആ വയ്പ് വെറുതെയാണെന്നു അടിവരയിടുന്നുണ്ട് കൊല്ലത്ത് നടന്ന ഈ സംഭവം. അഞ്ചു വർഷം കഴിഞ്ഞിട്ടും ലൈഫ് പദ്ധതിപ്രകാരം വീടു ലഭിക്കാത്തതിലും കെട്ടിടനിർമാണത്തൊഴിലാളി ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യം കിട്ടാത്തതിലും മനംനൊന്തു പട്ടികവിഭാഗക്കാരനും അംഗപരിമിതനുമായ ഗൃഹനാഥൻ കലക്ടറുടെ ചേംബറിനു മുന്നിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ കലക്ടറുമായി ചേംബറിൽ സംസാരിച്ചുകൊണ്ടിരിക്കേയാണു വാതിലിനു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.
കരീപ്ര നെല്ലിമുക്കിനു സമീപം വാടകയ്ക്കു താമസിക്കുന്ന എ.ഭൈരവൻ (57) ആണ് ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഹൃദ്രോഗിയായ ഭാര്യ സിന്ധുവിനെയും കൂട്ടിയാണു കലക്ടറേറ്റിൽ എത്തിയത്. നേരത്തേ രണ്ടു തവണ കലക്ടറെ കണ്ടു നിവേദനം നൽകിയിരുന്നു. ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണതു മൂലം ഒരു കാൽ മുറിച്ചു മാറ്റിയിയിരിക്കുകയാണ്. വയ്പു കാലിന്റെ സഹായത്തോടെ നടക്കുന്ന ഇദ്ദേഹം റോഡിൽ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ജീവിക്കുന്നത്. അപകടത്തെത്തുടർന്നു ക്ഷേമനിധി ബോർഡിൽ നിന്ന് ഒരു ലക്ഷം രൂപ സഹായം അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇവർക്കു മക്കളില്ല.
മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപ്പട്ടികയിൽ രണ്ടാമത്തെ പേരുകാരനായി ഉൾപ്പെട്ടിരുന്നതാണെങ്കിലും പിന്നീട് പട്ടിക വെട്ടിത്തിരുത്തി പേര് 81–ാമത് ആക്കി. നാല് ലക്ഷം രൂപ കൊണ്ട് ഒരു വീട് എന്ന സ്വപ്നത്തിലെത്താൻ വീടുപണി സ്വന്തമായി ചെയ്തുകൊണ്ടിരിക്കുന്ന വൃദ്ധദമ്പതികളുടെ വാർത്ത നമ്മൾ കണ്ടതാണ്. ഒരുമിച്ച് കൊടുക്കാതെ ഘട്ടം ഘട്ടമായി മാത്രം കൊടുക്കുന്ന തുകയുടെ ചട്ടങ്ങളും ഉപാധികളും കണ്ട് പകച്ചു നില്ക്കുന്ന ഒരുപാട് ജീവിതങ്ങളെ ഞാൻ കണ്ടിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച എൻ്റെ പ്രിയപ്പെട്ട സുമനസ്സുകൾ നല്കിയ സ്നേഹം കൊണ്ട് ശുചി മുറി പണിത മിനിചേച്ചി അത്തരത്തിലൊരാളാണ്. നമ്മുടെ വ്യവസ്ഥിതി ഇങ്ങനൊക്കെയാണ്. അധികാരത്തിൻ്റെ എണ്ണത്തോണികളിൽ മലർന്നുകിടക്കുന്ന സുഖലോലുപർക്ക് പാവങ്ങളെ കാണാൻ എവിടെ നേരം? ഇന്ത്യയുടനീളമുള്ള കോളനികളിൽ സഞ്ചരിച്ച് ദളിതരെ ഉദ്ധരിക്കാൻ നീണ്ട യാത്ര പോകാൻ വേണ്ടി യാത്രാബത്തയും തീറ്റക്കൂലിയും ഇരക്കുന്ന അമ്മിണിമാരുടെ കണ്ണിൽ കൺമുന്നിലെ കാഴ്ചകൾ കാണുവാൻ തിമിരമാണ്.
https://www.facebook.com/Malayalivartha
























