എല്ലാം എല്ലാം അയ്യപ്പന്‍... ശബരിമല പ്രക്ഷോഭത്തിനും കൊറോണയ്ക്കും ശേഷം ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; ശബരിമലയില്‍ വന്‍ സുരക്ഷ; 12 ഡിവൈഎസ്പിമാരടക്കം 1250 പൊലീസുകാര്‍; ശബരിമല തിരുവാഭരണ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും

ശബരിമലയില്‍ യുവതീ പ്രവേശനം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കും കോവിഡിന്റെ പ്രതിസന്ധിയ്ക്കും ശേഷമുള്ള മണ്ഡലകാലത്ത് ആദ്യദിനം തന്നെ വലിയ തിരക്ക്. യുവതികളെ കയറ്റുമെന്ന് പ്രഖ്യാപിച്ചവരെല്ലാം പത്തി മടക്കിയതിനാല്‍ സമാധാനമായ മണ്ഡലകാലമായിരിക്കുമിത്. ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി വന്‍ ഭക്തജന തിരക്കാണ്. പുലര്‍ച്ചെ മൂന്നു മണിക്കാണ് നട തുറന്നത്. പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചത്.
ബര്‍ത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ആളുകളാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്‌പോട്ട് ബുക്കിങ്ങിലൂടെയും തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് എത്തും. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാനാണു ദേവസം ബോര്‍ഡിന്റെ തീരുമാനം.
രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം സത്രം - പുല്ലുമേട് - സന്നിധാനം പരമ്പരാഗത കാനന പാതയിലൂടെ ഇന്ന് മുതല്‍ ഭക്തരെ കടത്തി വിടും. രാവിലെ ഏഴു മുതല്‍ ഉച്ച കഴിഞ്ഞ രണ്ടു വരെയാണ് കടത്തി വിടുക. പന്ത്രണ്ട് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ സത്രത്തിലെത്താം. കാനന പാതയില്‍ വേണ്ട ക്രമീകരണങ്ങള്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. വലിയ നടപ്പന്തല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്ററും ശബരിമലയുടെ ചുമതലയുള്ള എഡിജിപിയുമായ എം.ആര്‍. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍ സന്നിഹിതനായിരുന്നു.
സന്നിധാനത്തും പരിസരത്തുമായി 1250 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 980 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്ഐ/എഎസ്ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് സുരക്ഷാചുമതലയേറ്റത്. കേരള പൊലീസിന്റെ കമാന്‍ഡോ വിഭാഗം, സ്‌പെഷ്യല്‍ ബ്രാഞ്ച്, ടെലി കമ്യൂണിക്കേഷന്‍ വിഭാഗം, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും.
ഇതിനെല്ലാം പുറമേ സുരക്ഷാനിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്തും പമ്പയിലും നിലയ്ക്കലും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനം, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പൊലീസ് സ്റ്റേഷനും തുറന്നിട്ടുണ്ട്. കൂടാതെ നിലയ്ക്കല്‍, പമ്പ മേഖലകളുടെ മേല്‍നോട്ടത്തിന് എസ്പി റാങ്കുള്ള പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നിലയ്ക്കല്‍ മേഖലുടെ പ്രത്യേക ചുമതല എം. ഹേമലതയ്ക്കും പമ്പ മേഖലയുടെ ചുമതല എസ്. മധുസൂദനനുമാണ്.
അതേസമയം ശബരിമല തിരുവാഭരണ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. നാളെ കേള്‍ക്കാമെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകമാണ് തിരുവാഭരണ കേസ്. ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകമാണ് തിരുവാഭരണ കേസ്. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളുമാണ് ഹര്‍ജി നല്‍കിയത്.
തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടോ എന്ന വിഷയം പരിശോധിക്കണമെന്നും കോടതി അന്ന് നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും. കൊവിഡ് കാരണം കേസിന്റെ നടപടികള്‍ നേരത്തെ നീണ്ടു പോയിരുന്നു.
കേസില്‍ കക്ഷി ചേരാന്‍ രാജകുടുംബാംഗങ്ങായ രാജ രാജ വര്‍മ ഉള്‍പ്പെടെ 12 പേര്‍ നല്‍കിയ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. തിരുവാഭരണ ഉടമസ്ഥാവകാശത്തെ ചൊല്ലി കൊട്ടാരത്തിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കഴിഞ്ഞ തവണ കോടതി അതൃപ്തി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























