കോവളം ആഴാകുളത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്ന പോക്‌സോ പീഡന കൊലക്കേസ്...റഫീക്കാ ബീവിയടക്കം മൂന്ന് പ്രതികളുടെ റിമാന്റ് പോക്‌സോ കോടതി 30 വരെ നീട്ടി, കുറ്റം ചുമത്തലിന് 30 ന് ഹാജരാക്കണം

കോവളം ആഴാകുളത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്ന കേസില്‍ വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരിയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കവര്‍ന്ന കവര്‍ച്ചാ കൊലക്കേസിലെ റിമാന്റ് പ്രതികളായ ഷെഫീക്ക് , മാതാവ് റഫീക്ക ബീവി , സുഹൃത്ത് അല്‍ അമീന്‍ റഫീക്കാ ബീവിയടക്കം 3 പ്രതികളുടെ റിമാന്റ് പോക്‌സോ കോടതി 30 വരെ നീട്ടി. പ്രതികളെ 30 ന് ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 450 ( ജീവപര്യന്ത തടവുശിക്ഷിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവനക്കൈയ്യേറ്റം) , 376 (2)(എന്‍) (ആവര്‍ത്തിച്ച് ബലാല്‍സംഗം ചെയ്യല്‍), 302 (കൊലപാതകം) , പോക്‌സോ നിയമത്തിലെ 4 (2) , 3 (എ) , 6 , 5 (2) , 21(2) എന്നീ വകുപ്പുകള്‍ ചുമത്തി സെഷന്‍സ് കേസെടുത്തിരുന്നു. കുറ്റം ചുമത്തലിന് പ്രതികളെ ഹാജരാക്കാനാണ് ജഡ്ജി എം. പി. ഷിബു ഉത്തരവിട്ടത്.
2020 ഡിസംബര്‍ 13 മുതല്‍ തുമ്പില്ലാതിരുന്ന പോക്‌സോ പീഡന കൊലപാതകമാണ് 2022 ല്‍ തെളിഞ്ഞത്.
2022 ജനുവരിയില്‍ നടന്ന വിഴിഞ്ഞം പനവിള ശാന്തകുമാരി കൊലക്കേസ് പ്രതികളായ റഫീക്കയുടെയും ഷെഫീക്കിന്റെയും കുറ്റസമ്മത മൊഴിയിലാണ് ഇതേ പ്രതികള്‍ 2020 ഡിസംബര്‍ 13ന് കോവളം ആഴാകുളത്ത് അയല്‍വീട്ടിലെ 14 കാരിയെ ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്ന സംഭവം പുറത്ത് വന്നത്. വളര്‍ത്തു മകള്‍ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പേരില്‍ ഒരു വര്‍ഷം പൊലീസിന്റെ പീഡനത്തിനിരയായവരാണ് ഗീത - ആനന്ദ ചെട്ടിയാര്‍ ദമ്പതികള്‍.
ശാന്തകുമാരിയുടെ കൊലക്കേസ് അന്വേഷണത്തിനിടെയാണ് 1 വര്‍ഷം മുമ്പ് നടന്ന അരും കൊലയുടെ ചുരുളഴിഞ്ഞത്. കേസിലെ പ്രതികളായ റഫീക്കാ ബീവിയും മകന്‍ ഷെഫീക്കും പെണ്‍കുട്ടിയെ തങ്ങളാണ് കൊലപ്പെടുത്തിയതെന്നു വെളിപ്പെടുത്തി. അതുവരെ പൊലീസിന്റെ വേട്ടയാടലും നാട്ടുകാരുടെ ഒറ്റപ്പെടലും സഹിച്ചു കഴിയുകയായിരുന്നു നിരപരാധികളായ പെണ്‍കുട്ടിയെ 14 വര്‍ഷമായി എടുത്തു വളര്‍ത്തിയ ഗീത - ആനന്ദ ചെട്ടിയാര്‍ വൃദ്ധ ദമ്പതികള്‍.
2020 ഡിസംബര്‍ 13 നാണ് വൃദ്ധ ദമ്പതികളുടെ വളര്‍ത്തു മകള്‍ ലൈംഗിക പീഡനത്തിരയായി കൊല്ലപ്പെടുന്നത്. ദമ്പതികളുടെ വീടിനടുത്താണ് റഫീക്കയും മകന്‍ ഷെഫീക്കും വാടകയ്ക്കു താമസിച്ചിരുന്നത്. രക്ഷിതാക്കള്‍ തൊഴിലുറപ്പ് ജോലിക്കു പോകുമ്പോള്‍ ഷെഫീക്ക് പലതവണ കുട്ടിയെ പീഡിപ്പിച്ചു. വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോഴാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. എന്നാല്‍ രക്ഷിതാക്കളെ പ്രതിയാക്കാനാണ് കോവളം പൊലീസ് ശ്രമിച്ചത്. തുടര്‍ന്ന് 2020 ഡിസംബറില്‍ ആസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് കുറവ് ചെയ്ത് പോക്‌സോ പീഡന കൊലക്കേസിന് 2022 ജനുവരിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 2022 ജൂണ്‍ 23 ന് പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പെണ്‍കുട്ടിയുടെ തല ഭിത്തിയില്‍ ശക്തിയായി ഇടിപ്പിക്കുകയായിരുന്നു. ബോധം കെട്ട് നിലത്തു വീണ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി ഷെഫീഖ് സമ്മതിച്ചതായ കുറ്റസമ്മത മൊഴി വിഴിഞ്ഞം പോലീസ് കോടതിയില്‍ ഹാജരാക്കി.
'' ഞങ്ങള്‍ക്കു സംഭവിച്ചതുപോലെ ഇനി ആര്‍ക്കും സംഭവിക്കരുത്. ഉപദ്രവിച്ച പൊലീസുകാര്‍ക്കെതിരെ കേസിനു പോകാനില്ല. കേസ് കൊടുത്താലും നഷ്ടപ്പെട്ട മകളെ തിരിച്ചു കിട്ടില്ലല്ലോ. ചെയ്തത് തെറ്റാണെന്ന് ആ പൊലീസുകാര്‍ക്കു മനസില്‍ തോന്നിയാല്‍ മതി'- എന്നാണ് കോവളം ആഴാകുളത്തെ വീട്ടിലിരുന്ന് ഗീത പറഞ്ഞത്.
ഗീതയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. - ' പൊലീസുകാര്‍ക്കെതിരെ കേസിനു പോകുന്നില്ല. അങ്ങനെ പോയാലും മരിച്ചു പോയ മകള്‍ തിരിച്ചു വരില്ലല്ലോ. പൊലീസുകാര്‍ക്കെതിരെ ഇനി നടപടി വന്നിട്ട് എന്തു കാര്യം? അനുഭവിക്കാനുള്ളതെല്ലാം ഒരു വര്‍ഷത്തിനിടെ അനുഭവിച്ചു. കേസിനൊന്നും പോകുന്നില്ല. അനുഭവിച്ച യാതന ഓര്‍ക്കുമ്പോള്‍ പറഞ്ഞു പോകുന്നതാണ്. അവര് മനസ് കൊണ്ടു വിചാരിക്കട്ടെ, ചെയ്തത് തെറ്റാണെന്ന്. പൊലീസുകാര്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചില്ല. ഭര്‍ത്താവിനെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കാലിന്റെ വെള്ളയില്‍ അടിച്ചു. അടി മാത്രമാണെങ്കില്‍ അതു മാഞ്ഞുപോകും. പൊലീസുകാരുടെ സംഭാഷണം ക്രൂരമായിരുന്നു.
ആ സംഭാഷണം കേട്ടപ്പോള്‍ ഇതൊക്കെയാണോ പൊലീസ് സ്റ്റേഷനില്‍ നടക്കുന്നതെന്നു തോന്നിപ്പോയി. കൊച്ചിനെ പൈസയ്ക്കു വിറ്റതാണെന്നൊക്കെ പറഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വിളിക്കുന്ന ദൈവത്തിനു ശക്തിയുണ്ടെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. അയല്‍വാസികളായിരുന്നു റഫീക്കയും ഷെഫീക്കും. എന്റെ കൂടെ ഉണ്ടായിരുന്ന അവര്‍ ചതിച്ചു. വീടിനടുത്തിരുന്ന് ഈ ചതി ചെയ്യുമെന്നു കരുതിയില്ല. അന്നു ശരിയായി റഫീക്കയെ ചോദ്യം ചെയ്തിരുന്നെങ്കില്‍ സത്യം പുറത്തു വരുമായിരുന്നു. മകളുടെ കൊലപാതകിയെന്ന് പ്രചാരണം ഉണ്ടായതോടെ നാട്ടുകാര്‍ ഒറ്റപ്പെടുത്തി. ഒരു വര്‍ഷമായി വീടിനു പുറത്തിറങ്ങിയിട്ടില്ല. എന്നെ കാണുമ്പോള്‍ അയല്‍വാസികള്‍ വീട്ടിനുള്ളിലേക്കു കയറിപ്പോകും. തൊഴിലുറപ്പിനു പോകുമ്പോള്‍ കുറ്റപ്പെടുത്തും. സ്ത്രീധനം കൊടുക്കാന്‍ മടിച്ചിട്ടാണ് മകളെ കൊന്നതെന്നു പറയും. പൊലീസ് നിരന്തരം മാസസികമായി പീഡിപ്പിച്ചപ്പോള്‍ ഞാന്‍ കുറ്റം ഏറ്റു. പക്ഷേ തെളിവില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഇനി ഒരു അമ്മയെയും പൊലീസ് ഇങ്ങനെ ചെയ്യരുത്. റേഷന്‍ ഉള്ളതുകൊണ്ടാണ് പട്ടിണിയില്ലാതെ പോകുന്നത്. ക്യാന്‍സര്‍ രോഗിയാണ്. ചികില്‍സയ്ക്കും ബുദ്ധിമുട്ടാണ്'-ഗീത പറയുന്നു.
കൊലപാതക കുറ്റം അടിച്ചേല്‍പ്പിക്കാന്‍ പൊലീസ് മൃഗീയമായ മര്‍ദ്ദനമുറകളാണ് ദമ്പതികള്‍ക്ക് മേല്‍ നടത്തിയത്.
മക്കളില്ലാത്ത ഇവര്‍ 14 വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയെ വളര്‍ത്തു മകളായി ജീവിതത്തിലേക്കു കൊണ്ടുവന്നത്. ഇല്ലായ്മകള്‍ നിറഞ്ഞ ജീവിതത്തിലും അതൊന്നു അറിയിക്കാതെയാണ് 14 കൊല്ലം മകളായി വളര്‍ത്തിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടിയെ നാളത്തെ ജീവിതത്തിന്റെ തണലായാണ് ദമ്പതികള്‍ കണ്ടത്. അപ്പോഴാണ് വിധി ദുരന്തമായി എത്തിയത്. പെണ്‍കുട്ടിയുടെ കൊലപാതകം നടത്തിയത് ഇവരാണെന്നു പറഞ്ഞപ്പോള്‍ ആദ്യം അയല്‍ക്കാരും വിശ്വസിച്ചില്ല. എന്നാല്‍ പൊലീസ് കുറ്റം ആരോപിച്ചപ്പോള്‍ അവരും അത് ഏറ്റു ചൊല്ലി.
യഥാര്‍ഥ കൊലപാതകികളെ കണ്ടെത്തിയപ്പോള്‍ ഈ രക്ഷിതാക്കള്‍ക്ക് ഇതു രണ്ടാം ജന്മമായി. കൊലപാതക കുറ്റം അടിച്ചേല്‍പ്പിക്കാന്‍ പൊലീസ് സ്വീകരിച്ച ക്രൂരത ആനന്ദ ചെട്ടിയാര്‍ ഓര്‍ത്തെടുത്തപ്പോള്‍ കേട്ടു നിന്നവര്‍പോലും ഞെട്ടിപ്പോയി. 'ഒരുപാട് തവണ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കാലിന്റെ വെള്ളയില്‍ അടിച്ചു. കുറേ നാള്‍ പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ല.'-ആനന്ദചെട്ടിയാര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























