ഗവർണറെ പൂട്ടാൻ പുതിയ കരുക്കൾ നീക്കി സംസ്ഥാന സർക്കാർ, ഗവർണറെ സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ബില്ല് പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം അടുത്തമാസം വിളിച്ച് ചേർക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

ഒരു അന്തവും കുന്തവും ഇല്ലാത്ത തരത്തിലാണ് സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് മുറുകുന്നത്. ഒരോ ദിവസവും ഗവർണറെ പൂട്ടാനുള്ള കരുക്കൾ നീക്കുകയാണ് സംസ്ഥാന സർക്കാർ. ഇപ്പോൾ ഗവർണറെ സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കാക്കാൻ ഉള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിനുള്ള ബില്ല് പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അടുത്തമാസം അഞ്ച് മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓർഡിനൻസിലേതിന് സമാനമായി ഗവർണർക്ക് പകരം അക്കാദമിക് വിദഗ്ധരെ ചാൻസിലർമാരായി നിയമിക്കാനാകും ബില്ലിലേയും വ്യവസ്ഥ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അടുത്തമാസം ആരംഭിച്ച് താൽക്കാലികമായി പിരിയുന്ന സഭ ജനുവരിയിൽ പുനരാരംഭിക്കുന്നത്.
14 സർവകലാശാലകളുടേയും ചാൻസിലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കിയുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന ഗവർണറുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.അടുത്ത മാസം അഞ്ചുമുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.
സംസ്ഥാന സർക്കാരുകളും ഗവർണർമാരുമായി ഏറ്റുമുട്ടൽ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കാണ് ചുമതല. ബംഗാൾ, തമിഴ്‌നാട്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സാഹചര്യമാണ് പഠനവിധേയമാക്കുക.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്ന വാചകങ്ങളുമായി എസ്എഫ്ഐ ബാനർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സർവകലാശാല, കോളജ് അധികൃതരിൽനിന്ന് അധികാരികളിൽ നിന്നും രാജ്ഭവൻ വിശദീകരണം തേടും. തിരുവനന്തപുരം സംസ്കൃത കോളജിലാണ് ഗവർണറെ അപമാനിക്കുന്ന തരത്തിൽ ബാനർ സ്ഥാപിച്ചത്.
ദിവസങ്ങൾക്കു മുൻപാണ് കോളജിന്റെ മുൻഭാഗത്തെ ഗേറ്റിനു മുകളിലായി ബാനർ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവർത്തകർ ബാനർ അഴിച്ചുനീക്കിയിരുന്നു. സംഭവത്തിൽ കേരള വാഴ്സിറ്റിയോടും കോളജ് പ്രിൻസിപ്പിലിനോടുമാണ് രാജ്ഭവൻ വിശദീകരണം തേടുക. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബാനറിനെക്കുറിച്ച് പ്രിൻസിപ്പലിനോട് വിശദീകരണം ചോദിക്കാൻ വിസി റജിസ്ട്രാർക്ക് നിർദേശം നൽകി.
‘ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ’ എന്നാണ് ബാനറിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമാവുകയും മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് എസ്എഫ്ഐ പ്രവർത്തകർ ബാനർ ‘മുക്കിയത്’. ബാനർ ശ്രദ്ധയിൽപ്പെട്ട രാജ്ഭവൻ ഉദ്യോഗസ്ഥർ വിസിയെ വിവരം അറിയിച്ചു.ഇതിന്റെ ഫോട്ടോകളും കൈമാറി. തുടർന്നാണ് വിസി റജിസ്ട്രാർ വഴി പ്രിൻസിപ്പലിനോട് വിശദീകരണം തേടിയത്. പിന്നാലെ എസ്എഫ്ഐ നേതൃത്വം ബാനർ നീക്കാൻ യൂണിറ്റ് ഭാരവാഹികൾക്ക് നിർദേശം നൽകുകയായിരുന്നുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























