പശ്ചിമ ബംഗാൾ ഗവർണറായി CV ആനന്ദ ബോസ്... രാഷ്ട്രപതിയുടെ ഉഗ്രൻ ഉത്തരവ്

മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി.വി. ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി രാഷ്ട്രപതി നിയമിച്ചു. ജഗ്ധീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതരലേറ്റതിന്റെ ഒഴിവിലാണ് നിയമനം നടത്തിയിരിക്കുന്നത്. മണിപ്പൂർ ഗവർണർ എൽ. ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധികച്ചുമതല ലഭിച്ചിരിക്കുന്നത്.
ആനന്ദബോസിനെ മുഴുവൻ സമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. നിലവിൽ മേഘാലയ സർക്കാരിന്റെ ഉപദേശകനാണ്. വിദ്യാഭ്യാസം, വനം, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ ജില്ലാ കളക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്, ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. 1977-ൽ ഐഎഎസിൽ ചേർന്ന ബോസിന് പൊതുസേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ജനങ്ങൾക്ക് എത്തിക്കാൻ കഴിയുന്ന സദ്ഭരണത്തിൽ പുതുമകൾ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു.
മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. യുഎൻ പാർപ്പിട വിദഗ്ധനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ചെയര്‍മാനുമായിരുന്നു അദ്ദേഹം. തുടർച്ചയായി മൂന്ന് വർഷം കേരള സർവ്വകലാശാലയുടെ മികച്ച പ്രഭാഷകനായ അദ്ദേഹം മുസ്സൂറി ഐഎഎസ് ട്രെയിനിംഗ് അക്കാദമിയിലെ ഡിബേറ്റുകളിൽ ഒന്നാമതെത്തി.
നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങൾ ആനന്ദ ബോസിൻ്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറായി മാറിയിട്ടുണ്ട്. ജവഹർലാൽ നെഹ്റു ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള ആനന്ദ ബോസ് മുസ്സൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ഫെല്ലോ കൂടിയാണ്.
നാല് തവണ യു എന്നിന്റെ ഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് പുരസ്‌കാരവും ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍ സ്‌പെഷ്യല്‍ ഹാബിറ്റാറ്റ് അവാര്‍ഡും ജവഹര്‍ലാല്‍ നെഹ്‌റു ഫെലോഷിപ്പും ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ ഇരുപത്തി ആറ് അവാര്‍ഡുകള്‍ ആനന്ദ ബോസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























