ശബരിമല തുറന്നദിവസം... പ്രിയ വര്‍ഗീസിന് ഹൈക്കോടതിയില്‍ നേരിട്ട തിരിച്ചടിയില്‍ ഞെട്ടി വൈസ് ചാന്‍സലര്‍മാര്‍; ഈ വിധി തുടര്‍ന്നാല്‍ സകല വൈസ് ചാന്‍സലര്‍മാരും പെട്ടുപോകും; വൃശ്ചികം ഒന്നിന് ഹൈക്കോടതിയില്‍ നിന്നും നേരിട്ട വിധി കനത്ത തിരിച്ചടി; കാര്യങ്ങള്‍ കൈവിടുന്നു

ഇന്നലെ വൃശ്ചികം ഒന്ന്. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച ദിവസം. പതിനായിരക്കണക്കിന് അയ്യപ്പന്‍മാര്‍ ശബരിമലയില്‍ പോകുന്ന ദിവസം. മുമ്പത്തെ ശബരിമല സീസണുകള്‍ ഭക്തര്‍ മറക്കില്ല. അറിയാതെയാണെങ്കിലും പോലീസിന്റെ പാസില്‍ പോലും പഴയത് ഓര്‍ക്കുന്നത് കയറി വന്നത് യാഥൃശ്ചികം മാത്രം. എന്നാല്‍ അതേ ദിവസം തന്നെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വിധി പാര്‍ട്ടിയെ നാണം കെടുത്തി. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയുമാണ് പ്രിയ വര്‍ഗ്ഗീസ്.
എന്തായാലും ഗവര്‍ണറുടെ വിജയം കൂടിയാണിത്. ഗവര്‍ണറാണ് പ്രിയയുടെ നുയമനം മരവിച്ചത്. അത് ശരിവയ്ക്കുന്നത് കൂടിയായിരുന്നു വിധി. ഇതോടെ വിസിമാരുടെ വിധിയും ഇതുപോലെയാകുമെന്നാണ് സൂചന.
പ്രിയ വര്‍ഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി പറയുന്നു. യുജിസിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ല. പ്രിയ വര്‍ഗീസിന് മതിയായ അധ്യാപന പരിചയമില്ല. ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാന്‍ കഴിയില്ലെന്നും കോടതി വിധിയിലുണ്ട്.
ഈ സാഹചര്യത്തില്‍ അസോ.പ്രൊഫസര്‍ പദവിക്ക് അപേക്ഷിക്കാന്‍ പ്രിയ വര്‍ഗ്ഗീസ് അയോഗ്യയാണ്. അധ്യാപകര്‍ രാഷ്ട്ര നിര്‍മ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അധ്യാപകരെന്നും വിധിയില്‍ ഹൈക്കോടതി നിരീക്ഷിക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ സൂക്ഷ്മ പരിശോധന സത്യസന്ധമായാണ് നടത്തിയതെന്നും വിദഗ്ധര്‍ അടങ്ങിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പില്‍ കോടതിക്ക് ഇടപെടാന്‍ ആകില്ലെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പറഞ്ഞതായി കോടതി വിധിയില്‍ പറയുന്നുണ്ട്.
പദവിക്ക് അപേക്ഷിക്കാന്‍ വേണ്ട അധ്യാപന പരിചയം പോലും പ്രിയ വര്‍ഗ്ഗീസിന് ഇല്ലായിരുന്നുവെന്ന് നിരീക്ഷണവും ഹൈക്കോടതി വിധിയില്‍ നടത്തുന്നുണ്ട്. പ്രിയ വര്‍ഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ ഇല്ല, സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങള്‍ ഒരിക്കലും അധ്യാപന പരിചയം അല്ല, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നപ്പോള്‍ പ്രിയ വര്‍ഗീസിന് അധ്യാപക ചുമതല ഉണ്ടായിരുന്നില്ലെന്നും കോടതി പറയുന്നു.
അസോ. പ്രൊഫസര്‍ നിയമനത്തിന് നിഷ്‌കര്‍ഷിക്കപ്പെട്ട യോഗ്യതയോടൊപ്പം അധ്യാപന പരിചയം കൂടി വേണം എന്ന് പറയുമ്പോള്‍ യോഗ്യത നേടിയ ശേഷമുള്ള അധ്യാപന പരിചയത്തെ ആണ് ഉദ്ദേശിക്കുന്നതെന്ന് വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. നിരവധി പേര്‍ കക്ഷി ചേര്‍ന്ന ഈ കേസില്‍ പ്രിയയുടെ നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫസര്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജി നിലനില്‍ക്കില്ല എന്ന വാദം ഉന്നയിച്ചത് പ്രിയയുടെ അഭിഭാഷകന്‍ മാത്രമാണെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പോലും ആ വാദം ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
അധ്യാപക ജോലി ചെയ്യാത്തവരെ അധ്യാപന പരിചയമുള്ളവരായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് സര്‍വ്വകലാശാല നിശ്ചയിച്ച വിദഗ്ദ്ധ സമിതി ഓണ്‍ലൈനായി അഭിമുഖം നടത്തിയത്. എന്നാല്‍ അഭിമുഖം കഴിഞ്ഞ് ഏഴ് മാസത്തോളം സര്‍വ്വകലാശാല റാങ്ക് പട്ടിക പൂഴ്ത്തി വച്ചു.
അസോസിയേറ്റ് പ്രൊഫസര്‍ പദവിയിലേക്കുള്ള നിയമന നടപടികള്‍ അതിവേഗം നടന്നുവെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികളുടെ അധ്യായനം മുടങ്ങാതിരിക്കാനാണ് നിയമനനടപടികള്‍ ത്വരിതപ്പെടുത്തിയതെന്നായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാല വിസി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ അതിവേഗം അഭിമുഖമടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും റാങ്ക് പട്ടിക എഴ് മാസം പ്രസിദ്ധീകരിക്കാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് സര്‍വ്വകലാശാല കൃത്യമായ ഉത്തരം നല്‍കുന്നില്ല.
അതേസമയം കോടതി വിധി മാനിക്കുന്നു, തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രിയ വര്‍ഗീസ് പറഞ്ഞു. എന്താ സര്‍വകലാശാല അപ്പീലിന് പോകാനാണ് സാധ്യത. അതേസമയം മററ്റത്ത് വിസിമാരുടെ കാര്യത്തില്‍ ഗവര്‍ണറും തീരുമാനിക്കും.
"
https://www.facebook.com/Malayalivartha


























