വീട്ടമ്മമാരുടെ ഗ്രൂപ്പുണ്ടാക്കി വായ്പ നൽകും ; ഒരു തിരിച്ചടവ് മുടങ്ങിയാൽ പോലും നാണംകെടുത്തും; മാനസിക പീഢനം താങ്ങാനാവാതെ വീട്ടമ്മ ആത്മഹത്യ ചെയ്തു

വൈക്കത്തു മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരുടെ മാനസിക പീഢനത്തെ തുടർന്ന് വിഷം കഴിച്ച ഗൃഹനാഥ മരിച്ചു. വൈക്കം തോട്ടകം തയ്യിൽ രാജുവിന്റ ഭാര്യ സുനില (58) യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് സുനില എടുത്ത വായ്പ ഒരു തവണ മുടങ്ങിയിരുന്നു. പതിവായി വായ്പ തുക നൽകിയിരുന്ന സുനിതയുടെ ഒരു തവണത്തെ വായ്പ തുക മുടങ്ങിയതിന്റ പേരിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ വായ്പയെടുത്ത 20 അംഗ വനിതാ കൂട്ടായ്മയിലെ മറ്റ് അംഗങ്ങളെ കൂട്ടി സുനിതയുടെ വീട്ടിലെത്തി വാക്കുതർക്കമുണ്ടാക്കി സംഘർഷത്തിന്റ വക്കോളമെത്തിച്ചതായി സുനിതയുടെ ബന്ധുക്കൾ ആരോപിച്ചു.
അപമാനഭാരത്താൽ സുനില പച്ചക്കറികൾക്കും ചെടികൾക്കും തളിക്കാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. രണ്ടാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന സുനില വ്യാഴാഴ്ച പുലർച്ചെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരം നടത്തി.
വൈക്കത്തെ നാട്ടിൻപുറങ്ങളിൽ വീട്ടമ്മമാരുടെ ഗ്രൂപ്പുകളുണ്ടാക്കി അമിത പലിശയ്ക്ക് വായ്പ നൽകുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ നടപടി സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. വൈക്കക്കത്തിന്റ വിവിധ ഭാഗങ്ങളിൽ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വായ്പക്കാരുടെ വീടുകളിലെത്തി വായ്പ കുടിശികയുടെ പേരിൽ സഭ്യതയുടെ അതിരുകൾ വിട്ട് പെരുമാറുന്നതായി വ്യാപകമായി പരാതിയുണ്ട്.
https://www.facebook.com/Malayalivartha

























