കരിക്കകം സ്‌കൂള്‍ വാഹനാപകടം...8 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട നരഹത്യാ കേസ്:വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് പ്രതികള്‍:വിട്ടയക്കരുതെന്ന് പ്രോസിക്യൂഷന്‍:വിടുതല്‍ ഹര്‍ജിയില്‍ ഡിസംബര്‍ 12 ന് വാദം ബോധിപ്പിക്കാന്‍ അന്ത്യശാസനം

കരിക്കകം സ്‌കൂള്‍ വാനപകടത്തില്‍ 8 വിദ്യാര്‍ത്ഥികള്‍ ദാരുണമായി കൊല്ലപ്പെട്ട നരഹത്യാ കേസില്‍ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാനാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഡിസംബര്‍ 12 ന് വാദം ബോധിപ്പിക്കാന്‍ കോടതി അന്ത്യശാസനം നല്‍കി.
സര്‍ക്കാരിനും പ്രതികള്‍ക്കുമാണ് തിരുവനന്തപുരം രണ്ടാം അഡീ. സബോഡിനേറ്റ് ആന്റ് അസി. സെഷന്‍സ് കോടതി ജഡ്ജി ലൈജു മോള്‍ ഷെരീഫ് അന്ത്യശാസനം നല്‍കിയത്.
2018 ലാണ് പ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രാരംഭ വാദത്തില്‍ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും വിചാരണ കൂടാതെ പ്രതികളെ വിട്ടയക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
സ്വകാര്യ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ നന്ദു എന്ന സുമേഷ്, ട്രാന്‍സ്‌പോര്‍ട്ട് പെര്‍മിറ്റില്ലാത്ത വാഹനത്തിന്റെ ഉടമസ്ഥന്‍ അനൂപ് .എസ്.പ്രേംലാല്‍ എന്നിവരാണ് നരഹത്യാക്കേസിലെ പ്രതികള്‍.
ചാക്ക ലിറ്റില്‍ ഹാര്‍ട്ടിലെ വിദ്യാര്‍ഥികളുമായി പോയ വാനാണ് പാര്‍വതി പുത്തനാര്‍ പുഴയില്‍ പതിച്ചത്. അപകടത്തില്‍ ആര്‍ഷ, ബൈജു, കിരണ്‍, റാഫിക്, ഉജ്വല്‍, മാളവിക, അച്ചു എന്നീ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ആയ ബിന്ദുവും മരിച്ചിരുന്നു
2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്രാന്‍സ്‌പോര്‍ട്ട് പെര്‍മിറ്റില്ലാതെയും ഫിറ്റ്‌നസ് സാ ക്ഷ്യ പത്രമില്ലാതെയും വാനില്‍ സ്വകാര്യ സ്‌കൂളിലെ കുട്ടികളുമായി അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അമിത വേഗതയില്‍ വാഹനമോടിച്ച് മരത്തിലിടിച്ച വാഹനം കായലില്‍ വീണതില്‍ വച്ച് 8 വിദ്യാര്‍ത്ഥികളെ കുറ്റകമായ നരഹത്യ ചെയ്യുകയും ഇടിയുടെ ആഘാതത്തില്‍ അനവധി വിദ്യാര്‍ത്ഥികള്‍ക്ക് എല്ലുപൊട്ടലുകള്‍ ഉണ്ടാക്കി കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഡ്രൈവറുടെ അമിതവേഗതയെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ വാഹന ഉടമയോട് പരാതിപ്പെട്ടിട്ടും ഡ്രൈവറെ മാറ്റാന്‍ ഉടമ കൂട്ടാക്കിയില്ല. അമിത വേഗതയും മൊബൈല്‍ ഡ്രൈവിംഗിനിടെ ഫോണുപയോഗിച്ചതുമാണ് പിഞ്ചു കുട്ടികളുടെ മരണത്തിനും മാരകമായ പരിക്കുകള്‍ക്കും ഇടയാക്കിയത്.
കരിക്കകം ദുരന്തത്തില്‍ ഏഴ് വര്‍ഷത്തിന് ശേഷം 2018 ഡിസംബര്‍ 17 ന് ഇര്‍ഫാന്‍ എന്ന വിദ്യാര്‍ത്ഥിയും യാത്രയായി. അപകടത്തില്‍പ്പെട്ട ഇര്‍ഫാന്‍ എഴുന്നേല്‍ക്കാന്‍ പറ്റാതെ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെയാണ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായത്. ആദ്യം 6 പേരാണ് മരിച്ചത്.
കരിക്കകം സ്‌കൂള്‍വാന്‍ ദുരന്തത്തിന്റെ ജീവിക്കുന്ന രക്‌സാക്ഷിയായിരുന്ന ഇര്‍ഫാനെ അത്രപെട്ടെന്നൊന്നും ആര്‍ക്കും മറക്കാനാവില്ല. ഈ കുഞ്ഞിന്റെ ആറു കൂട്ടുകാരെയാണ് പാര്‍വ്വതീപുത്തനാര്‍ കവര്‍ന്നത്. 2011 ഫെബ്രുവരി 17 ന് അവര്‍ സ്‌കൂളിലേക്ക് പോയ വാന്‍ പാര്‍വതീ പുത്തനാറിലേക്ക് പതിക്കുകകയായിരുന്നു. എന്നാല്‍ അപകടം നടന്ന് ഏഴ് വര്‍ഷം പിന്നിടുന്ന വേളയില്‍ ഇര്‍ഫാനും കൂട്ടുകാരുടെ അടുത്തേക്ക് യാത്രയായിരിക്കുകയാണ്.
അപകടം നടന്ന് രണ്ടര വര്‍ഷത്തിന് ശേഷം ഇര്‍ഫാന്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു. ഇര്‍ഫാന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നാട്ടുകാരുടേയും സന്നദ്ധസംഘടനകളുടേയും നേതൃത്വത്തില്‍ ഇര്‍ഫാന്‍ വീട് നിര്‍മിച്ച് നല്‍കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 ( കുറ്റകരമായ നരഹത്യ), 338 ( അസ്ഥികള്‍ക്ക് പൊട്ടലുളവാക്കി കഠിന ദേഹോപദ്രവമേല്‍പ്പിക്കല്‍), 34 ( കൂട്ടായ്മ), കേരള മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 66 ( ട്രാന്‍സ്‌പോര്‍ട്ട് പെര്‍മിറ്റില്ലാതെ വാഹനം വാടകക്ക് ഉപയോഗിക്കല്‍), 56 ( ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനം നിരത്തിലിറക്കല്‍) എന്നീ കുറ്റങ്ങള്‍ ആണ് പ്രതികള്‍ക്ക് മേല്‍ ആരോപിച്ചിട്ടുള്ളത്. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
" f
https://www.facebook.com/Malayalivartha


























