മെഷീനില്‍ കുടുങ്ങി കൈ ചതഞ്ഞരഞ്ഞു, അതിഥി തൊഴിലാളിയായ ഇരുപത്തിയൊന്നുകാരന്റെ കൈ വെല്ലുവിളി ഏറ്റെടുത്ത് അപൂര്‍വ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

അതിഥിത്തൊഴിലാളിയ്ക്ക് പുതുജന്മമേകി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. മെഷീനിൽ കുടുങ്ങി ചതഞ്ഞരഞ്ഞ ജാർഖണ്ഡ് സ്വദേശിയായ ഇരുപത്തിയൊന്നുകാരന്റെ കൈ 5 മണിക്കൂർ നീണ്ട അതി സങ്കീർണ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചു. കൈ ചലിപ്പിച്ച് തുടങ്ങിയ യുവാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ആരോഗ്യനില തൃപ്തികരമായ യുവാവിനെ അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടർമാർ അറിയിച്ചു. കൃത്യ സമയത്ത് ഇടപെട്ട് അതിഥി തൊഴിലാളിയ്ക്ക് കൈകൾ വച്ചുപിടിപ്പിച്ച് കൈയ്യും ജീവനും രക്ഷിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ഇക്കഴിഞ്ഞ ഒമ്പതാം തീയതി വൈകുന്നേരം ആറേ കാലോടെയാണ് അപകടത്തിൽപ്പെട്ട അതിഥിതൊഴിലാളിയെ മെഡിക്കൽ കോളേജിലെത്തിച്ചത്. വലത് കൈയ്യിൽ ഇട്ടിരുന്ന വള മെഷീനിൽ കുടുങ്ങി കൈത്തണ്ടയിൽ വച്ച് കൈ മുറിഞ്ഞുപോകുകയായിരുന്നു. മസിലും ഞരമ്പും പൊട്ടി ചതഞ്ഞരഞ്ഞ് വേർപെട്ട നിലയിലായിരുന്നു.
സാധാരണ ഇത്തരം കേസുകളിൽ കൈകൾ വച്ച് പിടിപ്പിക്കാൻ കഴിയാറില്ല. എന്നാൽ യുവാവിന്റെ പ്രായം കൂടി പരിഗണിച്ച് കൈ വച്ച് പിടിപ്പിക്കുന്ന വെല്ലുവിളി ഏറ്റെടുത്ത് രാത്രി 9 മണിയോടെ അപൂർവ ശസ്ത്രക്രിയ നടത്തുകയായിരുന്നു.പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്‌സ്, അനസ്തീഷ്യ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സർജറി നടത്തിയത്.
കൈയ്യിലെ പ്രധാന രണ്ട് രക്തക്കുഴലുകൾ, സ്പർശനശേഷി, ചലനശേഷി എന്നിവ നൽകുന്ന ഞരമ്പുകൾ, മറ്റ് ഞരമ്പുകൾ, മസിലുകൾ എന്നിവ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് മുഖേന വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമായി.
പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. കലേഷ് സദാശിവൻ, ഡോ. എൻ.പി. ലിഷ, ഡോ. എസ്.ആർ. ബൃന്ദ, ഡോ. ജെ.എ. ചാൾസ്, ഡോ. താര അഗസ്റ്റിൻ, ഡോ. സി. ആതിര, ഓർത്തോപീഡിക്‌സിലെ ഡോ. ഷിജു മജീദ്, ഡോ. ദ്രുതിഷ്, ഡോ. അർജൻ, ഡോ. പി ജിതിൻ, ഡോ. വി. ജിതിൻ, ഡോ. ഗോകുൽ, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അഞ്ജന മേനോൻ, ഡോ. ആതിര എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
https://www.facebook.com/Malayalivartha


























