പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ; വൻ തട്ടിപ്പ്! ദേശീയ തലത്തിൽ എത്തിക്കാൻ ഗവർണർ... പുതിയ പോരാട്ടവുമായി ഗവർണർ

സംസ്ഥാന സർക്കാരിനെതിരെ പുതിയ പോരാട്ടത്തിനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല നിയമനങ്ങൾക്ക് പിന്നാലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിലും ഇടപെടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷനെതിരെയുള്ള വിഷയവും ദേശീയ ശ്രദ്ധയിലേക്ക് ഉയർത്താനാണ് ഗവർണറുടെ പുതിയ നീക്കം. ഇക്കാര്യം മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചെന്നു ഉപദേശത്തിന് 45 ലക്ഷം നൽകേണ്ടതില്ലെന്ന് സർക്കാരിനെ പരിഹസിക്കുകയും ചെയ്തു.
അതിർത്തിയിൽ മൈനസ് 40 ഡിഗ്രിയിൽ സേവനം ചെയ്യുന്ന സൈനികർക്ക് പെൻഷൻ ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ടപ്പോൾ ഇവിടെ കേരളത്തിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനു പെൻഷൻ ലഭിക്കാൻ രണ്ടു വർഷം ജോലി ചെയ്താൽ മതി. ഇത് തട്ടിപ്പാണ്. നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്.
പേഴ്‌സണൽ സ്റ്റാഫാകുന്ന പാർട്ടി പ്രവർത്തകർക്കാണ് ജീവിത കാലം മുഴുവൻ പെൻഷൻ ലഭിക്കുന്നത്. സാധാരണക്കാർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കാൻ എത്ര കാലം ജോലി ചെയ്യേണ്ടിവരുമെന്നു അദ്ദേഹം ചോദിച്ചു. കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ മന്ത്രിമാരും പേഴ്‌സണൽ സ്റ്റാഫിൽ 25-ഓളം ആളുകളെ നിയമിക്കുന്നു. രണ്ട് വർഷത്തിനുശേഷം അവരോട് രാജിവെക്കാൻ നിർദ്ദേശിക്കുന്നു. അവർക്ക് ആജീവനാന്തം പെൻഷൻ ലഭിക്കുന്നു. ഇത് തട്ടിപ്പാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അത് നിർത്തലാക്കാൻ തനിക്ക് നിർദേശിക്കാനാകില്ല. എന്നാൽ ഇത് ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളിൽ മാറുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യു.ജി.സി. നിഷ്‌കർഷിക്കുന്ന അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയവും ഏറ്റെടുക്കുമെന്ന ഗവർണറുടെ പുതിയ പ്രഖ്യാപനം. പ്രിയ വർഗീസിനെതിരായ ഹൈക്കോടതി വിധി തന്നെ അത്ഭുതപ്പെടുത്തിയില്ല. നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സർക്കാരിൻറെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും ഗവർണർ കുറ്റപ്പെടുത്തി.
സംസ്കൃത കോളജിന് മുൻപിലെ പോസ്റ്റർ വിഷയത്തിലും ഗവർണർ പ്രതികരിച്ചു. പഠിച്ചതേ പാടൂവെന്നാണ് വിഷയത്തിൽ ഗവർണറുടെ പ്രതികരണം. ഇവർക്ക് എവിടെനിന്നാണ് പരിശീലനം ലഭിക്കുന്നതെന്ന് അറിയാമല്ലോ എന്നും എങ്കിലും വിദ്യാർത്ഥികൾക്കെതിരെ നടപടി പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.സർവകലാശാലയിലെ ബാനർ വിഷയത്തിൽ എസ്എഫ്ഐ വിദ്യാർത്ഥികൾക്കെതിരെ നടപടി വേണ്ടെന്ന് നിർദേശിച്ചു. ഇവർക്ക് എവിടെനിന്നാണ് പരിശീലനം ലഭിക്കുന്നതെന്ന് അറിയാമല്ലോ. അവർ കുട്ടികളാണ്, പഠിച്ചതെ പാടൂ എന്ന് ഗവർണർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























