പ്രിയയും വിസിയും ഗവർണറെ പേടിച്ച് മാളത്തിലൊളിച്ചു... കൊള്ളകൾ മുഴുവൻ പുറത്തേക്ക്... ഒടുവിൽ നാണം കെട്ട് കീഴടങ്ങി

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രെഫസർ തസ്‌തികയിൽ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ തിരുകികയറ്റാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞതോടെ പ്രതിരോധത്തിലായത് സർവകലാശാലയും അതുപോലെ കൂട്ടുനിന്ന് ചരടുവലിച്ച സി.പി.എമ്മുമാണ്. റെക്കോഡ് വേഗത്തിൽ ആയിരുന്നു പ്രിയയെ നിയമിച്ചത്, പുനർനിയമനത്തിനുള്ള പ്രത്യുപകാരമാണെന്ന പ്രതിപക്ഷത്തിന്റെയും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെയും ആരോപണം ശരിവയ്ക്കുകയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കോടതി വിധിയും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു അധ്യാപന പരിചയമില്ലെന്നു കോടതി പറയുമ്പോൾ സർവകലാശാലാ വിവാദങ്ങൾക്കിടെ സർക്കാരിനും തിരിച്ചടിയാണ്. പ്രിയാ വർഗീസിന്റെ നിയമന വിവാദം ഉയർന്നപ്പോൾ, സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് യോഗ്യതയുണ്ടെങ്കിൽ നിയമനം നടത്തുന്നതിൽ എന്താണ് തെറ്റ് എന്ന സർക്കാരിന്റെയും പാർട്ടിയുടെയും വാദങ്ങൾ കോടതി വിധിയോടെ ദുർബലമായി.
പ്രിയാ വർഗീസിന്റെ നിയമനത്തെ ശക്തമായി വിമർശിച്ച ഗവർണർക്കു സർക്കാരുമായുള്ള പോരാട്ടത്തിൽ പുതിയ ആയുധങ്ങൾ ലഭിച്ചു. വിധിയുടെ അടിസ്‌ഥാനത്തിൽ കണ്ണൂർ സർവകലാശാലയിൽ കോവിഡിന്റെ മറവിൽ ഓൺലൈൻ വഴി നടത്തിയിട്ടുള്ള മുഴുവൻ നിയമനങ്ങളും പുനഃപരിശോധിക്കുവാനുള്ള നിയമ നപടിയുമായി മുന്നോട്ടുപോകുകയാണ് പ്രതിപക്ഷ സംഘടനകൾ. പഠന ബോർഡ് പുനഃസംഘടന, വിസി പുനർ നിയമനം, സ്വാശ്രയ കോളജ് അനുമതി തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഇനി കണ്ണൂർ സർവകലാശാല ഉത്തരം നൽകേണ്ടി വരും.
അതിനിടെ, സർവകലാശാല വിഷയങ്ങളിൽ ഗവർണറും പ്രതികരണം അറിയിച്ചിട്ടുണ്ട്. കെടിയു താൽക്കാലിക വിസി നിയമനത്തിൽ അപാകതയില്ലെന്ന് വിശദീകരണം ഗവർണറുടെ ഭാഗത്ത് നിന്നും പുറത്ത് വരികയാണ്. സർക്കാർ ശുപാർശ ചെയ്തവർക്ക് യുജിസി ചട്ടപ്രകാരം ചുമതല നൽകാനാകില്ലെന്നാണ് ഗവർണർ വിശദീകരിക്കുന്നത്. സർക്കാർ ശുപാർശ ചെയ്തത് പ്രോ വിസിയേയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയുമാണ്.
എന്നാൽ ഈ രണ്ട് ശുപാർശകളും യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. സർക്കാരിന്റെ ഹർജി നിലനിൽക്കില്ലെന്നും തള്ളണമെന്നും ഗവർണർ കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയും, യു ജി സി ചട്ടപ്രകാരവുമാണ് സിസ തോമസിന്റെ നിയമനമെന്നും ഗവർണറുടെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട് എന്നത് വ്യക്തമാണ്.
ഇനി പ്രിയാ വർഗീസിന്റെ അധ്യാപന പരിചയ യോഗ്യത സംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റിയും കെ.പി.സി.ടി.എയും സെനറ്റ് അംഗം ഡോ. ആർ.കെ. ബിജുവും തുടക്കം മുതൽ നിയമ പോരാട്ടത്തിലൂടെ ഉന്നയിച്ച കാര്യങ്ങളാണു യു.ജി.സിയും ഹൈക്കോടതിയും ശരിവച്ചിരിക്കുന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. തട്ടിപ്പിന്റെ നാൾവഴികളിലൂടെയാണ് സഞ്ചരിക്കേണ്ടത്.
2021 സെപ്‌റ്റംബർ 22ന് ആണ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2021 നവംബർ 12 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. തൊട്ടടുത്ത ദിവസം തന്നെ സ്‌ക്രീനിങ് കമ്മിറ്റി അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കി അഭിമുഖത്തിനുള്ള 6 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ പ്രിയ വർഗീസ് ഉൾപ്പെട്ടതോെടയാണ് അനധികൃത നീക്കം പുറം ലോകമറിഞ്ഞത്.
വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ സെലക്‌ഷൻ കമ്മിറ്റി നവംബർ 18ന് ആണ് ഇന്റർവ്യൂ നടത്തിയപ്പോൾ ഡോ. പ്രിയയ്‌ക്ക് ഒന്നാം റാങ്ക് കൂടി ലഭിച്ചതോടെ സർവകലാശാലയുടെ നീക്കം വ്യക്‌തമായി. പ്രതിഷേധം ശക്‌തമായപ്പോൾ സർവകലാശാല അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ജൂൺ 27ന് ചേർന്ന സിൻഡിക്കറ്റാണു പട്ടിക അംഗീകരിച്ചത്.
റെക്കോഡ് വേഗത്തിലായിരുന്നു ആദ്യഘട്ട സെലക്‌ഷൻ നടപടികൾ പൂർത്തിയാക്കിയത്. സ്‌ഥിരം അധ്യാപകരുടെ ക്ഷാമം പരിഹരിക്കാനാണു സൂക്ഷ്‌മ പരിശോധനയും ഇന്റർവ്യൂവും പെട്ടെന്നു നടത്തിയതെന്ന വാദമാണ് സർവകലാശാല മുന്നോട്ടു വച്ചത്. അതേസമയം, റാങ്ക്‌പട്ടികയ്‌ക്ക് സിൻഡിക്കേറ്റ് അംഗീകാരം ലഭിച്ച ശേഷവും നിയമന ഉത്തരവ് അയയ്‌ക്കാൻ സർവകലാശാലാ കാലതാമസം വരുത്തിയിരുന്നു.
പ്രിയയുടെ യോഗ്യതയും റിസർച് സ്‌കോറിലെയും അഭിമുഖത്തിലെയും മാർക്കുകളുടെ അന്തരവുമൊക്കെ കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി അതിനിടെ ഗവർണർക്കു പരാതി നൽകുകയും ചെയ്‌തു. അങ്ങനെയാണ് കാര്യങ്ങൾ അവതാളത്തിലായത് അല്ലെങ്കിൽ അങ്കലാപ്പിലായത്. പ്രിയ വർഗീസിനു മതിയായ അധ്യാപന പരിചയമില്ലാത്തതിനാൽ റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളജ് മലയാളം അധ്യാപകൻ ഡോ.ജോസഫ് സ്കറിയയാണ് ഹർജി ഫയൽ ചെയ്തത്. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയും നടപടിയെ ചോദ്യം ചെയ്തു. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ നേരത്തെ പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്തിരുന്നു.
2021 സെപ്‌റ്റംബറിൽ നടന്ന ബോർഡ് ഓഫ് സ്‌റ്റഡീസ് പുനഃസംഘടനയിലും നിയമപോരാട്ടം തുടരുകയാണ്. വിവിധ പഠന ബോർഡുകളിലെ 68 അംഗങ്ങൾക്ക് യോഗ്യതയില്ലെന്നും ഗവർണറുടെ അനുമതിയില്ലാതെ പുനഃസംഘടിപ്പിച്ചുവെന്നുമായിരുന്നു പരാതി. കാസർഗോഡ് ജില്ലയിൽ സ്വാശ്രയ കോളജിന് മതിയായ പരിശോധന നടത്താതെ വി.സി അനുമതി നൽകിയ വിഷയത്തിലും കെ.പി.സി.ടി.എ. പോരാട്ടം ശക്‌തമാക്കും.
പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകി കൃത്യം ഒരു വർഷം കഴിഞ്ഞ ദിവസമാണ് കോടതി നിയമനം അസാധുവാക്കുന്നത്. രേഖകൾ പരിശോധിക്കാതെ നിയമനം നൽകിയതിനാൽ ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി വേണമെന്ന് ആവശ്യമുയരാം. അടുത്ത മാസം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന് ആയുധം നൽകുന്നതായി കോടതി വിധി.
2012 മാർച്ചിൽ തൃശൂർ കേരളവർമ കോളജിൽ അസി.പ്രഫസർ ആയി നിയമിതയായ പ്രിയ വർഗീസ് 2015 മുതൽ 18 വരെ മൂന്നു വർഷക്കാലം ഗവേഷണത്തിന് അവധിയിലായിരുന്നു. ഗവേഷണ കാലം പൂർത്തിയാക്കിയ പ്രിയ വർഗീസ് രണ്ടു വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ ജോലി ചെയ്തു. തുടർന്ന്, തിരുവനന്തപുരം ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ നിയമനം നേടി.
ഗവേഷണ അവധിക്കാലവും കണ്ണൂർ സർവ്വകലാശാല സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ നിയമനവും ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടർ കാലവും അംഗീകൃത അധ്യാപക പരിചയമായി കണക്കിലെടുത്താണ് പ്രിയാ വർഗീസിനെ സ്ക്രീനിങ് കമ്മിറ്റി അഭിമുഖ പട്ടികയിൽ ഉൾപ്പെടുത്തിയത്. അനധ്യാപക തസ്തികയായ സ്റ്റുഡൻസ് ഡയറക്ടർ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നിവിടത്തെ കാലഘട്ടവും ഗവേഷണ കാലവും അധ്യാപക പരിചയമായി കണക്കുകൂട്ടാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, സാങ്കേതിക സർവ്വകലാശാല പ്രവർത്തനം പ്രതിസന്ധിയിലാണ്. താൽക്കാലിക വി സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ സർവ്വകലാശാലയിൽ പ്രതിഷേധം തുടരുന്നതിനാൽ സർട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ല. ഇതോടെ, കോഴ്സ് പൂർത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായത്. യുജിസി മാനദണ്ഡം പാലിക്കാത്തതിനാൽ ഡോ രാജശ്രീയെ വി സി സ്ഥാനത്ത് നിന്ന് കഴിഞ്ഞ മാസമാണ് സുപ്രീംകോടതി പുറത്താക്കിയത്.
സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളിയ ഗവർണർ പകരം ഡോ. സിസ തോമസിന് ഈ മാസം നാലിന് ചുമതല നൽകുകയായിരുന്നു. സിസ വന്നത് മുതൽ സർവ്വകലാശാല പ്രൊ. വിസിയും രജിസ്ട്രാറും അടക്കം ഉദ്യോഗസ്ഥരെല്ലാം പൂർണ്ണ നിസ്സഹകരണത്തിലാണ്. ഗവർണറോടുള്ള എതിർപ്പ് കാരണം താൽകാലിക ചുമതല നൽകിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. നിയമനം ചോദ്യം ചെയ്ത് ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പലതവണ ഫയലുകൾ ആവശ്യപ്പെട്ടിട്ടും സിസ തോമസിന് ഓഫീസ് ഫയലുകളൊന്നും ഉദ്യോഗസ്ഥർ നൽകുന്നില്ല. ഇടത് സംഘടനകളും എസ്എഫ്ഐയും നിരന്തരം സമരത്തിലാണ്. തർക്കവും പ്രതിഷേധവും തുടരുമ്പോൾ അനിശ്ചിതത്വത്തിലാകുന്നത് വിദ്യാർത്ഥികളുടെ വിലപ്പെട്ട സമയവും ഭാവിയും കൂടിയാണ്. ഹിയറിംഗിന് ശേഷം മറ്റ് വിസിമാർക്കും ഗവർണർ പകരക്കാരെ തീരുമാനിക്കുന്ന അവസ്ഥ വന്നാൽ ബാക്കി സർവ്വകലാശാലകളെ കാത്തിരിക്കുന്നതും സമാന സാഹചര്യമാകും.
https://www.facebook.com/Malayalivartha



























