ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഗവര്‍ണര്‍ പറഞ്ഞത് ശരിയായിരുന്നു എന്ന് കോടതി കൂടി കണ്ടെത്തിയ സ്ഥിതിയ്ക്ക് ആരിഫ് മുഹമ്മദ് ഖാന് സ്വീകാര്യത കൂടുന്നു; ശ്രീധരന്‍ പിളളയെ കാണാന്‍ ഗോവയിലേക്ക് കേരള ഗവര്‍ണര്‍; ഇനി കേരളത്തിലേക്ക് വരുന്നത് ചില ലക്ഷ്യങ്ങളുമായി

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊതുജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യമായി മാറിയിരിക്കുകയാണ്. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഗവര്‍ണര്‍ പറഞ്ഞത് ശരിയായിരുന്നു എന്ന് കോടതി തന്നെ കണ്ടെത്തിയിരിക്കുകയാണ്. ഇനി മുന്നിലുള്ളത് നോട്ടീസ് നല്‍കിയ വിസിയാണ്.
കേരളത്തില്‍ എത്തും മുമ്പ് ആരിഫ് മുഹമ്മദ് ഖാന്‍ ഗോവ രാജ്ഭവന്‍ സന്ദര്‍ശിക്കുന്നു. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ ക്ഷണം സ്വീകരിച്ച് 26ന് ഗോവ രാജ്ഭവനില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശാനുസരണമാണു കേരളത്തിലെ സര്‍ക്കാരിനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍ തിരിയുന്നത് എന്ന ആക്ഷേപം സിപിഎം ഉയര്‍ത്തുമ്പോഴാണു കേരളത്തിലെ സംഭവവികാസങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്ന ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ ശ്രീധരന്‍ പിള്ളയെ ആരിഫ് മുഹമ്മദ് ഖാന്‍ കാണുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം ജന്മദിനത്തിന്റെ ഭാഗമായി ശ്രീധരന്‍ പിള്ള 'ഗോവ സമ്പൂര്‍ണ യാത്ര' എന്ന പേരില്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു നിര്‍ധനര്‍ക്കും രോഗികള്‍ക്കും ധനസഹായം എത്തിക്കുന്ന പദ്ധതി നടപ്പാക്കി വരികയാണ്. 403 ഗ്രാമങ്ങള്‍ ഇങ്ങനെ സന്ദര്‍ശിച്ചതിന്റെ സമാപന സമ്മേളനത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ അതിഥിയാകുന്നത്.
അതേസമയം ഗവര്‍ണര്‍ ഉറച്ച തീരുമാനത്തിലാണ്. സംസ്ഥാനത്ത് മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് നിയമനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. മൈനസ് 40 ഡിഗ്രിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്കു പോലും പെന്‍ഷന്‍ 10 വര്‍ഷം കഴിഞ്ഞാണ് നല്‍കുന്നത്. ഇവിടെ രണ്ടുവര്‍ഷം കഴിഞ്ഞവര്‍ രാജിവച്ച് പാര്‍ട്ടിയെ സേവിക്കുന്നു. വിഷയം അഭിഭാഷകരുമായി ചര്‍ച്ച ചെയ്‌തെന്നും ഗവര്‍ണര്‍. തിരുവനന്തപുരം സംസ്‌കൃത കോളജില്‍ വിവാദ ബാനര്‍ ഉയര്‍ത്തിയ എസ്എഫ്‌ഐയ്ക്കും വിമര്‍ശനം. അവര്‍ പഠിച്ചതേ പാടൂ, സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളാണ് പ്രശ്‌നമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം മന്ത്രിമാരെ നീക്കാന്‍ തനിക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ധനമന്ത്രിക്കെതിരായ പ്രീതി പിന്‍വലിച്ചത് പ്രാദേശിക വാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പ്രീതി നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, എനിക്ക് മന്ത്രിയെ നീക്കാനുള്ള അധികാരം ഇല്ല, കാരണം മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. പ്രാദേശിക വാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനാണ് പ്രീതി പിന്‍വലിച്ചത്. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത താന്‍, തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസറായി നിയമിക്കാന്‍ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയില്‍ സര്‍വകലാശാല അപ്പീലിനു പോകില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. പ്രിയാ വര്‍ഗീസ് ഉള്‍പ്പെട്ട പ്രൊവിഷനല്‍ റാങ്ക് പട്ടിക, വിധിയുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കും. ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കും. പ്രിയാ വര്‍ഗീസിനു യോഗ്യതയില്ലെന്നു കണ്ടെത്തിയാല്‍ സ്വാഭാവികമായും രണ്ടാം റാങ്കിലെത്തിയയാളെ പരിഗണിക്കും. പുതിയ റാങ്ക് പട്ടിക സിന്‍ഡിക്കറ്റിനു മുന്‍പില്‍ വയ്ക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ 30 ന് സിന്‍ഡിക്കറ്റ് യോഗം ചേരുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
വിധിപ്പകര്‍പ്പു കിട്ടിയെങ്കിലേ കൂടുതല്‍ വ്യക്തത വരൂ. പ്രിയയുടെ യോഗ്യത സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി 2 ന് യുജിസിയോട് വ്യക്തത തേടിയിരുന്നു. എന്നാല്‍ ഇതുവരെയും യുജിസി കത്തിനു മറുപടി നല്‍കിയിട്ടില്ല. യുജിസി മറുപടി തന്നിരുന്നെങ്കില്‍ വിഷയം ഇത്രയും വഷളാകില്ലായിരുന്നു. എഫ്ഡിപി അധ്യാപന പരിചയമായി കണക്കാക്കാനാകുമോ എന്നായിരുന്നു യുജിസിയോട് കത്തെഴുതി ചോദിച്ചത്. തുടര്‍ന്ന് രണ്ടു തവണ അഡ്വക്കറ്റ് ജനറലിനോടും നിയമോപദേശം തേടി. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സര്‍വകലാശാല മുന്നോട്ടുപോയത്.
ഇനി അഭിമുഖം നടത്തില്ലെന്നും രേഖകളുടെ സൂക്ഷ്മപരിശോധന മാത്രമേ ഉണ്ടാകൂ എന്നും വിസി പറഞ്ഞു. കോടതി ആവശ്യപ്പെട്ടാല്‍ അഭിമുഖത്തിനുണ്ടായിരുന്ന എല്ലാവരുടെയും സമ്മതപ്രകാരം മാത്രം ദൃശ്യങ്ങള്‍ നല്‍കും.
"
https://www.facebook.com/Malayalivartha


























