കൊച്ചി ഥാർ എസ് യു വി യിലെ കൂട്ടബലാത്സംഗം നടിയെ ആക്രമിച്ചതിന് സമാനമായ ഗൂഢാലോചന; സംഭവം നടന്നത് വിവാദ ഹാർബർ വ്യൂ ഹോട്ടൽ പബ്ബിലെ ഡി.ജെ പാർട്ടിക്കു ശേഷം; പ്രതികൾക്ക് സഹായം ചെയ്തത് മോഡലിന്റെ സുഹൃത്ത് ഡോണ എന്ന് പോലീസ്

കൊച്ചിയിൽ കാറിനകത്ത് പത്തൊൻപത് വയസുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തത് വ്യക്തമായ മുന്നൊരുക്കത്തോടെ എന്ന് സൂചന. കസ്റ്റിഡിയിലായ മോഡലിന്റെ സുഹൃത്ത് ഡോണയ്ക്ക് പദ്ധതിയെ കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നു.ഇവരാണ് പീഡിപ്പിക്കാനുള്ള അവസരമൊരുക്കിയത്. ഡോണയെ കൂടാതെ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളാണ് കസ്റ്റിഡിയിലായത്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയും ഇവരും പരിചയക്കാരാണ്. കൊച്ചി എം ജി റോഡിലെ ഹാർബർ വ്യൂ ഹോട്ടലിലെ ഫ്‌ളൈഹൈ പബ്ബിലെ ഡി.ജെ പാർട്ടികാണു ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു. എന്നാൽ ബലാത്സംഗത്തിനിരയായ യുവതി രാത്രി പത്തുമണിയോടെ ബാറിൽ കുഴഞ്ഞു വീഴുകയായിരുന്നു. മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവർക്കൊപ്പം വാഹനത്തിൽ കയറിയതുമില്ല. ഇതിന് ശേഷമായിരുന്നു ക്രൂര ബലാത്സംഗം നടന്നത്. പെൺകുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കാക്കനാട് ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. മദ്യത്തിൽ ലഹരി കലർത്തി നൽകിയാണോ പെൺകുട്ടിയെ ബോധരഹിതയാക്കിയതെന്ന സംശയവും സജീവമാണ്.
നഗരത്തിൽ പലയിടങ്ങളിലായി കറങ്ങിയ കാറിൽ ക്രൂരമായ പീഡനത്തിനിരയാക്കി എന്നാണു യുവതി മൊഴി നൽകിയിട്ടുള്ളത്. ഇത് നടിയെ ആക്രമിച്ചതിന് സമാനമായ ഗൂഢാലോചനയാണ്. പീഡനത്തിൽ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു. രാവിലെ യുവതിയുടെ സുഹൃത്താണു വിവരം പൊലീസിനെ അറിയിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ പിന്നീട് പൊലീസ് കളമശേരി ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
ഇൻഫോ പാർക്ക് പൊലീസിനു ലഭിച്ച പരാതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന സ്ഥലം ഉൾപ്പെട്ട എറണാകുളം സൗത്ത് സ്റ്റേഷനിലേക്കു കേസ് കൈമാറി. പൊലീസ് അന്വേഷണത്തിൽ രവിപുരത്തെ ബാറിൽ യുവാക്കൾ നൽകിയ വിലാസം തെറ്റാണെന്നു മനസ്സിലായി. തുടർന്നു ഡോണയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണു യുവാക്കളുടെ വിവരങ്ങൾ ലഭിച്ചത്. ഇവരെ വൈകോട്ടോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന കുറ്റമാണ് ഡോണക്കെതിരെ ചുമത്തിയിരിക്കുന്നത്. കുഴഞ്ഞുവീണ യുവതിയുമായി മൂന്നു പ്രതികളും വാഹനത്തിൽ പുറപ്പെടുമ്പോൾ എന്തുകൊണ്ടാണ് ഒപ്പം പോകാത്തത് എന്ന ചോദ്യമാണ് ഇവർക്കെതിരെ ഉയരുന്നത്.
രണ്ട് മണിക്കൂർ യാത്രക്കിടെ കൂട്ടബലാത്സംഗം നടന്ന ഥാർ എസ് യു വി യും പോലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം. സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. പെൺകുട്ടിയ്‌ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























