കൊച്ചിയിൽ ഓടയിൽ വീണ കുട്ടി അണുബാധ സാധ്യത ഉള്ളതിനാൽ നിരീക്ഷണത്തിൽ; ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍

കൊച്ചി പനമ്പിള്ളി നഗറിൽ റോഡരികിലെ കാനയിൽ വീണ കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരം. മലിന ജലം കുട്ടിയുടെ ഉള്ളിൽ പോയതിനാൽ അണുബാധയുടെ സാധ്യത കണക്കാക്കി നിരീക്ഷണത്തിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടം നടന്ന സ്ഥലത്ത് ഇരുമ്പ് കമ്പി കൊണ്ട് ബാരിക്കേഡ് കെട്ടാൻ കോൺട്രാക്ടർക്ക് കൊച്ചി കോർപ്പറേഷൻ നിർദ്ദേശം നൽകി. ഇത് രണ്ട് ദിനസത്തിനകം പൂർത്തിയാക്കാനാണ് നിർദ്ദേശം. നിലവിൽ താത്കാലിക ബാരിക്കേഡ് കൊണ്ടാണ് കാനയ്ക്കും റോഡിനും അതിര് വെച്ചിരിക്കുന്നത്.
പനമ്പിള്ളിനഗറിലാണ് ഓടയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റത്. മെട്രോ ഇറങ്ങി രക്ഷിതാക്കൾക്കൊപ്പം നടന്ന് പോകുന്നതിനിടെയാണ് മൂടാതെ കിടന്ന ഓവുചാലിന്റെ വിടവിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന അമ്മയാണ് കുട്ടിയെ രക്ഷിച്ചത്. കാനയിലെ വെള്ളത്തിൽ മുങ്ങിയ കുട്ടിയെ അമ്മ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി എട്ടോടെയാണ് അപകടം സംഭവിച്ചത്. ഈ കാന മൂടണമെന്ന് പ്രദേശവാസികളും കൗൺസിലറും അടക്കം നിരവധി തവണ ആവശ്യപ്പെട്ടിരുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.
കോർപ്പറേഷനെ വിമർശിച്ച് ഹൈക്കോടതിയും രംഗത്തെത്തി. നഗരത്തിലെ പല ഓടകളും തുറന്നിട്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കകം ഇവ മൂടാൻ നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സംഭവത്തിൽ കോർപ്പറേഷൻ സെക്രട്ടറി ക്ഷമ ചോദിച്ചു. ഓവുചാലുകള്‍ക്ക് സ്ലാബുകള്‍ ഇടുമെന്ന് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയില്‍ ഹാജരായി. നടപടിക്ക് കളക്‌ടര്‍ മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha



























