ഡോണ ഒരു ചെറിയ മീനല്ല; സെക്സ് മാഫിയയുമായി ബന്ധം; ഫോണിൽ നിന്ന് കണ്ടെടുത്തത് വമ്പന്മാരുടെ വിവരങ്ങൾ; യുവതിയുടെ മൊഴി പുറത്ത് ബിയറിൽ പൊടി കലർത്തി, പരാതിയിൽ ഉറച്ചു നിൽക്കുന്നു; ഫ്ളൈ ഹൈ പബ്ബ് കുറ്റകൃത്യങ്ങളുടെ ഹബ്ബോ ?

ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങിയപ്പോളാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വെച്ച് മോഡൽ ക്രൂര പീഡനത്തിനിരയായത്. മൂന്നു പേർ ചേർന്നാണ് ഇവരെ ക്രൂര പീഡനത്തിനിരയാക്കിയത്. പീഡനത്തിൽ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു.
കൂട്ടബലാത്സംഗം ചെയ്യപ്പെട്ട മോഡലിന്റെ മൊഴി ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. താൻ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും, ബാറിൽ വെച്ച് തനിക്ക് തന്ന ബിയറിൽ എന്തോ പൊടി കലർത്തിയെന്നും യുവതി ആരോപിക്കുന്നു. തന്റെ സുഹൃത്തായ ഡോളി ആണ് തന്നെ ബാറിൽ എത്തിച്ചതെന്നാണ് പെൺകുട്ടി നൽകുന്ന മൊഴി. ഓടുന്ന വാഹനത്തിൽ മൂന്ന് പേര് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, ഇതിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങിയെന്നും പെൺകുട്ടി വെളിപ്പെടുത്തി. ആ സമയത്ത് പ്രതികരിക്കാൻ ഭയമായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.
കേസിൽ നാല് പ്രതികളെ കൊച്ചി സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിനിയായ ഡോണ എന്ന മോഡലും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ. ഡോണ പലർക്കും യുവതികളെ പണത്തിന് കാഴ്ചവയ്ക്കുന്ന ഒരാൾ ആണെന്ന് സൂചനകളാണ് പുറത്തു വരുന്നത്. എറണാകുളത്തെ സെക്സ് മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്നും ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പല വമ്പന്മാരുടെയും വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ .
പെൺകുട്ടിയെ വളരെ തന്ത്രപൂർവ്വം ആണ് ഇവർ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബാറിൽ കുഴഞ്ഞുവീണപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവ മോഡലിനെ ബലാത്സംഗം ചെയ്തത്. രാത്രി പത്ത് മണിക്ക് ശേഷമാണ് പീഡനം നടന്നത്. ഈ സമയം അബോധാവസ്ഥയിലായിരുന്നെങ്കിലും യുവതി വേദന സഹിക്കാനാവാതെ നിലവിളിച്ചതായും പറയുന്നു.
ഡി.ജെ പാർട്ടി നടന്ന ഫ്ളൈ ഹൈ പബ്ബ് കഴിഞ്ഞ ജൂണിൽ പൊലീസും എക്സൈസും പൂട്ടിച്ചതായിരുന്നു. പബ്ബിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കഞ്ചാവ് കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ പ്രവർത്തി സമയം കഴിഞ്ഞും ബാർ പ്രവർത്തിക്കുന്നത് പതിവാണ്. ഇതൊക്കെ മൂലം പൊലീസിന് വലിയ തലവേദനയായി മാറിയതോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം ഹോട്ടലിന്റെ ലൈസൻസ് റദ്ദു ചെയ്യാൻ സൗത്ത് പൊലീസ് എക്‌സൈസിന് ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടൽ പൂട്ടിയത്. എന്നാൽ ഉന്നത പിടിപാട് ഉപയോഗിച്ച് ഇത് വീണ്ടും ആരംഭിക്കുകയായിരുന്നു.
മാർച്ച് 11 നാണ് ഹാർബർ വ്യൂഹോട്ടലിൽ ഫ്ളൈഹൈ പബ്ബ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യ പബ് എന്ന തലക്കെട്ടോടെ ഹാർബർ വ്യൂവിലെ നൈറ്റ് പാർട്ടി ദൃശ്യങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതോടെ ഇവിടേക്ക് യുവാക്കളുടെയും യുവതികളുടെയും ഒഴുക്കായിരുന്നു. നൈറ്റ് പാർട്ടിയിൽ പങ്കെടുക്കുന്നതിനായി സിംഗിൾ എൻട്രിക്ക് 2500 ഉം കപ്പിൾ എൻട്രിക്ക് 3500 ഉം രൂപയാണ് ഫ്ളൈ ഹൈ ഈടാക്കിയിരുന്നത്. രാത്രി ഒൻപതുമണിക്ക് ശേഷം കപ്പിൾ എൻട്രി ഫ്രീയാണ്. നിരവധി കുറ്റകൃത്യങ്ങളാണ് ഈ പബ്ബിനെ ബന്ധപ്പെടുത്തി ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഇവിടെ മയക്ക് മരുന്നിന്റെയും സെക്സ് മാഫിയകളുടെയും താവളമാകുന്നു എന്ന പരാതിയുണ്ട്.
https://www.facebook.com/Malayalivartha


























