തരൂരിനെ പിന്തുണച്ച് എന്‍എസ്‌എസും മുസ്ലിം ലീഗും... കോൺഗ്രസിന്റെ വേരറുത്ത നീക്കം... പിറകെ പോയി മുരളീധരനും കൂട്ടരും

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച് ശശി തരൂര്‍ എം.പി. . പരിപാടികളില്‍ നിന്നും ഡിസിസിയും യൂത്ത് കോണ്‍ഗ്രസും പിന്‍മാറിയെങ്കിലും രാവിലെ കോഴിക്കോട്ട് എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് നാല് ദിവസത്തെ മലബാര്‍ പര്യടനത്തിന് തരൂര്‍ തുടക്കം കുറിച്ചു. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ എതിർപ്പുകൾക്കിടെയാണ് തരൂരിന്റെ പര്യടനം. ശശി തരൂർ പങ്കെടുക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയോ, അതിനായി വേദി ഒരുക്കുകയോ ചെയ്താൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിയുള്ളതായാണ് വിവരം.
കോണ്‍ഗ്രസ് നേതൃത്വം അപ്രഖ്യാപിതവിലക്ക് ഏര്‍പ്പെടുത്തിയതോടെ തരൂരിന്റെ പരിപാടികള്‍ കേവലസന്ദര്‍ശനങ്ങളായി ചുരുങ്ങും. എന്നാല്‍, തരൂര്‍ സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിനോട് എന്‍.എസ്.എസിനും ലീഗിനും അനുകൂലനിലപാടാണ്. മലബാര്‍ മേഖലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന തരൂര്‍, മുസ്ലിംലീഗ് നേതാക്കളുമായും ബിഷപ്പുമായും നടത്തുന്ന കൂടിക്കാഴ്ചകളില്‍ നേതൃത്വത്തിന് ആശങ്കയുണ്ട്.
22-ന് അദ്ദേഹം കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുമായി കൂടിക്കാഴ്‌ച നടത്തും. മുസ്ലിം ലീഗ് മുന്‍ അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ സ്‌മാരകമായ പെരിന്തല്‍മണ്ണയിലെ സിവില്‍ സര്‍വീസ് അക്കാഡമിയിലെ പരിപാടിയിലും തരൂര്‍ പങ്കെടുക്കും. എന്നാല്‍, തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടതില്ലെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് നേതൃത്വം ഡി.സി.സിക്കു നല്‍കിയിരിക്കുന്നത്.
കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ ആര്‍.എസ്.എസ്. അനുകൂലപ്രസ്‌താവനകളോട് അമര്‍ഷമുള്ള ലീഗ് നേതൃത്വം, തരൂരിന്റെ മലബാര്‍ സന്ദര്‍ശനത്തെ പ്രാധാന്യത്തോടെയാണു കണ്ടിരുന്നത്. അധ്യക്ഷസ്‌ഥാനത്തേക്കു തരൂര്‍ മത്സരിക്കുന്നതിനെ ശക്‌തമായെതിര്‍ത്ത കെ. മുരളീധരനും അദ്ദേഹം സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിനെ സ്വാഗതം ചെയ്‌തിരുന്നു.
മലബാര്‍ പര്യടനത്തിലെ അപ്രഖ്യാപിത വിലക്കുകളില്‍ പരോക്ഷ മറുപടിയുമായി ശശി തരൂര്‍ തന്നെ ഒടുവിൽ രംഗത്ത് വന്നിരുന്നു. തനിക്ക് സെന്റര്‍ ഫോര്‍വേഡായി കളിക്കാനാണ് താല്‍പര്യം. ചിലര്‍ സൈഡ് ബെഞ്ചിലിരിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ചുവപ്പ് കാര്‍ഡ് തരാന്‍ അംപയര്‍ ഇറങ്ങിയിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുത്ത് മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും തരൂര്‍ പറഞ്ഞു. ഏത് റോളിലും നന്നായി കളിക്കുകയാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റെന്ന് ശശി തരൂര്‍ പറഞ്ഞു.
തന്നെ ഒതുക്കാന്‍ ആര്‍ക്കും ആവില്ലെന്നും മൂന്ന് തവണ ജയിച്ചുവന്ന ആളാണ് താനെനനും ,സൈഡ് ലൈന്‍ ചെയ്യാന്‍ എളുപ്പമാണോ എന്നും തരൂര്‍ ചോദിച്ചു. എന്‍എസ്എസിന്റെ മന്നം ജയന്തി ആഘോഷത്തിലും തരൂരിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത് തരൂരിനോടുളള എന്‍ എസ് എസിന്റെ നിലപാട് മാറ്റമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയും ഇതിനോട് ചേര്‍ത്ത വായിക്കാം.
അധ്യക്ഷസ്‌ഥാനത്തേക്കുള്ള മത്സരത്തില്‍ തരൂരിനു പരസ്യപിന്തുണ പ്രഖ്യാപിച്ച എം.കെ. രാഘവന്‍ എം.പിയുടെ നേതൃത്വത്തിലാണു മലബാര്‍ പര്യടനം ആസൂത്രണം ചെയ്‌തത്. യൂത്ത് കോണ്‍ഗ്രസും ഡി.സി.സികളും പരിപാടികള്‍ ഏകോപിപ്പിക്കാന്‍ മുന്നിട്ടിറങ്ങി. അതിനിടെയാണ് ഇന്നലെ വൈകി തരൂരിന് അപ്രഖ്യാപിതവിലക്കേര്‍പ്പെടുത്തി നേതൃത്വത്തിന്റെ തിട്ടൂരമെത്തിയത്.
ഇതോടെ, തരൂര്‍ ഇന്ന് പങ്കെടുക്കേണ്ട സെമിനാറില്‍നിന്നു യൂത്ത് കോണ്‍ഗ്രസും 23-നു കണ്ണൂരില്‍ നടക്കേണ്ട പരിപാടിയില്‍നിന്നു ഡി.സി.സിയും പിന്മാറി. 22-നു പാണക്കാട്ടെത്തി മുസ്ലിംലീഗ് സംസ്‌ഥാനാധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും തരൂര്‍ കൂടിക്കാഴ്‌ച നിശ്‌ചയിച്ചിരുന്നു. അതിനും ഔദ്യോഗികപരിവേഷം വേണ്ടെന്നാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം.
കോണ്‍ഗ്രസ് അധ്യക്ഷസ്‌ഥാനത്തേക്കുള്ള മത്സരത്തില്‍ കേരളത്തില്‍ നിന്ന് എ വിഭാഗത്തിന്റെ വോട്ട് തരൂരിനു വന്‍തോതില്‍ ലഭിച്ചിരുന്നു. രമേശ് ചെന്നിത്തല തരൂരിനെതിരേ ശക്‌തമായി നിലകൊണ്ടപ്പോള്‍, ഉമ്മന്‍ ചാണ്ടി അനുകൂലനിലപാടാണു സ്വീകരിച്ചത്. ദേശീയ, സംസ്ഥാന നേതൃത്വത്തിലെ പ്രബലരായ നേതാക്കളാണ് പരിപാടി തടയാൻ മുൻകൈയെടുത്തതെന്നാണ് തരൂർ ക്യാമ്പിന്റെ വിലയിരുത്തൽ.
അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി പ്രതിരോധിക്കുമ്പോഴും തരൂരിന് ലഭിക്കുന്ന പിന്തുണ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ കെപിസിസി നേതൃത്വം ശശി തരൂര്‍ എംപിയെ തടഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. തരൂരിന് കേരളത്തില്‍ എവിടെയും രാഷ്ട്രീയ പരിപാടികള്‍ നല്‍കാന്‍ കെപിസിസി നേതൃത്വം പൂര്‍ണ്ണമനസ്സോടെ തയ്യാറാണ്.
തരൂരിന് പൊതുസമൂഹത്തിനിടയില്‍ പ്രത്യേകിച്ചും യുവാക്കള്‍ക്കിടയിലുള്ള സ്വീകാര്യത ഉറപ്പാക്കി സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനമുറപ്പിക്കാനുളള ശ്രമത്തിലാണ് തരൂര്‍. ഇത് ഭാവിയിലുണ്ടാക്കാനിടയുളള അപകടം മനസിലാക്കിയതോടെയാണ് സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായത്. തരൂര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനള്‍ക്ക് അപ്രഖ്യാപിത വിലക്ക് താഴേത്തട്ടില്‍ നേതൃത്വം നിര്‍ദേശിച്ചിട്ടും യുവനേതാക്കളുള്‍പ്പെടെ തരൂരിന് നല്‍കുന്ന പിന്തുണയില്‍ നേതൃത്വം അങ്കലാപ്പിലാണ്.
അതേസമയം, തരൂരിന് ഒരു വിലക്കും പാര്‍ട്ടിയില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഒരു നേതാവിനും ഒരു തടസവും ഉണ്ടാകില്ല. യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയത് സംബന്ധിച്ച് അവരോട് ചോദിക്കണമെന്നും സതീശന്‍ പറഞ്ഞു. വിവരങ്ങള്‍ തരൂര്‍ ഡിസിസിയെ അറിയിച്ചിരുന്നെങ്കില്‍ ഡിസിസി തന്നെ എല്ലാം ചെയ്യുമായിരുന്നെന്ന് പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























