പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ അച്ഛന് 28 വർഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും; മുണ്ടക്കയം സ്വദേശിയായ 12 കാരിയെ പീഡിപ്പിച്ച കേസിലാണ് നിർണായക വിധി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ അച്ഛന് 28 വർഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും. മുണ്ടക്കയം സ്വദേശിയായ 12 കാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയെ കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി കെ.എൻ സുജിത്ത് ശിക്ഷിച്ചത്. 2020 സെപ്റ്റംബർ 19 മുതൽ 2020 ഒക്ടോബർ 26 വരെയാണ് കേസിനാപ്പദമായ സംഭവം.
അതിജീവിതയുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു കഴിയുകയായിരുന്നു. പെൺകുട്ടിയും സഹോദരനും കോൺവെന്റിൽ നിന്നാണ് വിദ്യാഭ്യാസം നടത്തിയിരുന്നത്. അവധിക്കാലത്ത് ഇരുവരും മാതാപിതാക്കളുടെ വീടുകളിലാണ് കഴിഞ്ഞിരുന്നത്. 2019 മുതലുള്ള അവധിക്കാലത്ത് വീട്ടിൽ വന്ന് നിന്നിരുന്നപ്പോഴാണ് പെൺകുട്ടിയുടെ മാതാവിന്റെ അച്ഛൻ പീഡിപ്പിച്ചത്.
ഒരു ദിവസം വീട്ടിലെത്തിയ പെൺകുട്ടിയുടെ മാതാവ് കുട്ടി കുളിക്കുമ്പോൾ അച്ഛൻ ഒളിഞ്ഞു നോക്കുന്നത് കണ്ടെത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. തുടർന്ന് പെൺകുട്ടിയോട് മാതാവ് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് മാതാവ് മുണ്ടക്കയം പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ വി.ഷൈൻകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
വിചാരണയിൽ 14 സാക്ഷികളെയും 17 പ്രമാണങ്ങളും പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും ഹാജരാക്കി. പോക്സോ വകുപ്പിലെ ആറാം വകുപ്പ് പ്രകാരം 20 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലങ്കിൽ രണ്ട് വർഷം കഠിന തടവ് അനുഭവിക്കണം.
പോക്സോ പത്താം വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും , പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവും അനുഭവിക്കണം. ഐ.പി.സി 506 (π) വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിന തടവും 2000 രൂപ പിഴയും അടയ്ക്കാനുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം.എൻ പുഷ്കരൻ കോടതിയിൽ ഹാജരായി.
https://www.facebook.com/Malayalivartha