കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു; നാളെയോടെ ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ദുര്‍ബലമാകും; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴയില്‍ നേരിയ ശമനം ഉണ്ടായതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ രണ്ടുദിവസം തുടര്‍ച്ചയായാണ് മഴ പെയ്തത്. എന്നാൽ ഇന്ന് രാവിലെയോടെ മഴയില്‍ നേരിയ കുറവുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ ജാഗ്രത നല്‍കിയിരിക്കുകയാണ്. തുടർന്ന് നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം തമിഴ്‌നാട്ടില്‍ കരതൊട്ട മാന്‍ദൗസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാത ചുഴിയായി മാറിയിരിക്കുകയാണെന്നാണ് പറയുന്നത്. മാത്രമല്ല വടക്കന്‍ തമിഴ്‌നാടിനും തെക്കന്‍ കര്‍ണാടകതിനും വടക്കന്‍ കേരളത്തിനും മുകളിലായാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതെന്നാണ് പറയുന്നത്. പിന്നാലെ ഇത് തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
എന്നാൽ ചൊവ്വാഴ്ചയോടെ ഇത് ന്യൂനമര്‍ദ്ദമായി ദുര്‍ബലമായി ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തുടർന്ന് ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബര്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്നും വ്യക്തമാകുന്നു. ഇതിന് പിന്നാലെ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ഇതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത കൈവിടരുതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























