സ്ത്രീകള്‍ക്കെതിരെയുള്ള പരാതികള്‍ അന്വേഷിച്ച് ഉചിതമായ നടപടികളെടുക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരം സ്ത്രീ പീഡന കേസുകളില്‍ കുറ്റവാളികളാകുന്നത് കേരള പോലീസിന് ഉചിതമായ നടപടിയായി ആരും കാണുന്നില്ല

സ്ത്രീകള്‍ക്കെതിരെയുള്ള പരാതികള്‍ അന്വേഷിച്ച് ഉചിതമായ നടപടികളെടുക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരം സ്ത്രീ പീഡന കേസുകളില്‍ കുറ്റവാളികളാകുന്നത് കേരള പോലീസിന് ഉചിതമായ നടപടിയായി ആരും കാണുന്നില്ല. കേരളത്തില്‍ മാത്രം പോലീസുകാര്‍ ഇത്രയധികം ക്രിമിനല്‍ കേസുകളില്‍ പെടുന്നതെന്തെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് കേരള സര്‍ക്കാരാണ്. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ നയിക്കുന്ന പാര്‍ട്ടിയുടെയും പിന്‍ബലത്തിലാണ് ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നത്.
അടുത്തിടെ കൊച്ചി കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍ സി.ഐ യ്‌ക്കെതിരെ ഉയര്‍ന്ന സ്ത്രീപീഡന കേസില്‍ തെളിവില്ലെന്ന കാരണത്താല്‍ പോലീസ് വിട്ടയ്ക്കുകയായിരുന്നു. എന്നാല്‍ അയ്യാളുടെ ട്രാക്ക് റെക്കോഡില്‍ നിരവധി പീഡന കേസുകളുണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇപ്പോള്‍ ഏറെ വിവദാമായിരിക്കുന്നത് മലയിന്‍കീഴ് സേ്റ്റഷന്‍ മുന്‍ എസ് എച്ച് ഒ എ.വി. സൈജുവിനെതിരെ രണ്ട് സത്രീകള്‍ നല്കിയിരിക്കുന്ന ബലാല്‍സംഗ കേസുകളില്‍ പോലീസ് നടത്തുന്ന ഒത്തുകളി ഏവരേയും ഞെട്ടിക്കുന്നതാണ്. പോലീസ് അസോസിയേഷന്‍ നേതാവായ സൈജുവിനെ അത്രപെട്ടെന്ന നിയമത്തിന് മുന്നിലേയ്ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാരും തയ്യാറല്ലെന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.
സൈജു മലയിന്‍കീഴ് സ്‌റേറഷന്‍ എസ് എച്ച് ഒ ആയിരുന്ന സമയത്താണ് വനിത ഡോക്ടറെ ലൈഗീക ചൂഷണത്തിന് വിധേയമാക്കിയതെന്നാണ് പാരാതി. വനിത ഡോക്ടറുടെ പരാതിയില്‍ സൈജുവിനെയ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ പരാതിക്കാരിയായ വനിത ഡോക്ടറെ ബുദ്ധിമുട്ടിച്ച് കേസ് ഒതുക്കാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരുക്കുന്നത്.
വനിത ഡോക്ടറും ഭര്‍ത്താവും ചേര്‍ന്ന് സൈജുവിന്റെ മകളേയും ഭാര്യേയേയും ആക്രമിച്ചെന്ന കേസുണ്ടാക്കി ബുദ്ധിമുട്ടുക്കുന്നതിന് പുറമേ വ്യാജരേഖകളുണ്ടാക്കി കേസ് അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പരാതിക്കാരിയായ വനിത ഡോക്ടര്‍ പണം ആവശ്യപ്പെട്ടെന്ന രേഖയാണ് സൈജു ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ പണം ആവശ്യപ്പെട്ടെന്ന രേഖ വ്യജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ സൈജുവിന് തിരിച്ചടിയായി. എന്നുമാത്രമല്ല വ്യജരേഖയുണ്ടാക്കിയ കേസില്‍ സൈജുവിന്റെ കൂട്ടുപ്രതിയായ മലയിന്‍കീഴ് സ്‌റ്റേഷനിലെ സിപിഒ പ്രദീപിനെയും സസ്‌പെന്‍ഡ് ചെയ്തതോടെ പോലീസിന് ഈ കേസില്‍ യാതൊരു ന്യായീകരണവുമില്ലാതെ പോയി.
വ്യാജരേഖ കേസ് അട്ടിമറക്കപ്പെട്ടതിന് ശേഷമാണ് പരാതിക്കാരി മകളെ ആക്രമിച്ചതെന്ന കേസ് പൊടിതട്ടിയെടുത്തത്. കേസിന്‍െര മൊഴിയെടുക്കാനെന്ന പേരില്‍ പരാതിക്കാരിയെ ആറ് പ്രാവശ്യം നെടുമങ്ങാട് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നു. കേസില്‍ പരാതിക്കാരിയെ പരമാവധി ബുദ്ധിമുട്ടിച്ച് കേസ് ഒതുക്കി തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന പരാതിക്കാരിയുടെ ആരോപണം ശ്കതമായിരിക്കുകയാണ്. സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ നെടുമങ്ങാട് ഡി വൈ എസ് പി അടക്കമുള്ളവര്‍ ശ്രമിക്കുന്നതായാണ് വനിത ഡോക്ടറുടെ പരാതി. വനിത ഡോക്ടറുടെ പരാതി നിലനില്‌ക്കെയാണ് സൈജുവിനെതിരെ മറ്റൊരു യുവതിയും ലൈംഗീക പീഡനത്തിന് പോലീസില്‍ പരാതി നല്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം വരെ സര്‍വ്വീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തിന്റെ ഏത് ഭാഗത്ത് ഒളിവില്‍ കഴിയുന്ന പ്രതിയേയും താമസമില്ലാതെ പിടിക്കുന്ന കേരള പോലീസ് സ്വന്തക്കാര്‍ക്ക് വേണ്ടി ഒളിവ് നടാകം കളിക്കുന്നത് ഇതാദ്യസംഭവമല്ല. പ്രതിയെ ഒളിവില്‍ കഴിയുന്നതിന് പരമാവധി സഹായം ചെയ്തു കൊടുക്കുകയെന്നത് പോലീസിന്റെ കടമയായി മാറിയിരിക്കുകയാണ്. ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യം നേടുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുകയെന്നതും പതിവാണ്. മുന്‍കൂര്‍ ജാമ്യം നേടി കഴിഞ്ഞാല്‍ പരാതിക്കാരുടെ മുന്നിലൂടെ വീണ്ടുമിവര്‍ വിലസി നടക്കും.
പിന്നീടുള്ള അന്വേഷണങ്ങളെല്ലാം പ്രഹസനമായി മാറുകയും ചെയ്യും. സര്‍വ്വീസ് കാലയളവ് തീരുന്നതുവരെ എത്ര അന്വേഷിച്ചാലും പിന്നെ കേസ് തീരാത്ത അവസ്ഥയാകും. തെളിവുകളെല്ലാം നശിച്ചുവെന്ന് ബോധ്യമായാല്‍ കുറ്റപത്രം നല്കി പ്രതിയായ പോലീസുകാരെ രക്ഷിച്ചെടുക്കുന്ന നടപടികളാണ് നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തല്കാലം സുരക്ഷിത സ്ഥാനത്ത് ഒളിവില്‍ കഴിയുകയാണ് സെയ്‌ഫെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഉപദേശിച്ചു കൊടുക്കും. അസോസിയേഷന്‍ നേതാവെന്ന നിലയില്‍ സൈജുവിന് എല്ലാ ഭാഗത്ത് നിന്നും സംരക്ഷണം ലഭിക്കുന്നുമുണ്ട്. പോലീസ് അസോസിയേഷനിലെ നേതാക്കള്‍ തന്നെ ഇത്തരം ക്രമിനല്‍ കേസുകളില്‍ പ്രതികളാകുന്നത് സേനയ്ക്ക് തീരാകളങ്കമുണ്ടെന്നതിന്റെ സൂചനയാണ് നല്കുന്നത്.
പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് ശബ്ദമുയര്‍ത്തേണ്ടിവന്ന സാഹചര്യം നിലനില്‍ക്കെ, പോലീസ് സേനയില്‍ ക്രിമിനല്‍ സ്വാധീനം ഏറുന്നുവെന്ന ചര്‍ച്ച നിയമസഭയിലുമെത്തി. കുറ്റവാളികളായ പൊലീസുകാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ സംരക്ഷണത്തിലൂടെ നിയമപാലകരായി തുടരാന്‍ അവസരമൊരുങ്ങുന്നത് സേനയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണ്. 744 ക്രിമിനല്‍ കേസ് പ്രതികളാണ് കേരളത്തിലെ പോലീസ് സേനയിലുള്ളതെന്നാണ് നേരത്തെയുള്ള കണക്ക് .
എന്നാലിപ്പോള്‍ 808 ക്രിമിനല്‍ കേസ് പ്രതികളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞപ്പോള്‍ തികഞ്ഞ ചര്‍ച്ചയ്ക്കാണ് നിയമസഭ വേദിയായത്. എന്നാല്‍ തന്റെ ഭരണ കാലത്ത് ക്രിമിനലുകളായ പോലീസുകാരെ ഒഴിവാക്കി സേനയെ ശുദ്ധീകരിക്കുന്നതിന് പകരം തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ 976 പോലീസ് ക്രിമിനലുകളുണ്ടായിരുന്നെന്ന് പറയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രി നിയമസഭയേ പോലും തെറ്റിദ്ധരിപ്പിച്ച് സ്വന്തം പോലീസുകാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഏറെ വിചിത്രമാണ്.
https://www.facebook.com/Malayalivartha



























