കോടതിയും മന്ത്രിയും അഭിനന്ദിച്ചു... എത്രയും വേഗം കരള്‍ മാറ്റിവച്ചില്ലെങ്കില്‍ പിതാവിന്റെ ജീവന്‍ അപകടത്തില്‍; കരള്‍ പകുത്ത് നല്‍കാന്‍ ബന്ധുക്കള്‍ വന്നെങ്കിലും ചേരുന്നത് കുട്ടിയായ ദേവനന്ദയുടേത്; കുട്ടിയുടെ കരളെടുക്കാന്‍ നിയമതടസം; ഒറ്റയ്ക്ക് പോരാടി ദേവനന്ദ; കൈത്താങ്ങുമായി സര്‍ക്കാര്‍

കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് മകള്‍ ദേവനന്ദയ്ക്ക് കരള്‍ പകുത്ത് നല്‍കാന്‍ ഹൈക്കോടതി അനുമതി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ മറ്റു കുടുംബങ്ങളുടെ ആരുടെയും കരള്‍ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകള്‍ ദേവനന്ദയുടെ കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ദേവനന്ദ 18 വയസു തികയാത്ത മൈനര്‍ ആയ കുട്ടിയില്‍ നിന്നും അവയവം സ്വീകരിക്കാന്‍ നിയമ തടയമുണ്ടായിരുന്നു. തുടര്‍ന്ന് ദേവനന്ദ നല്‍കിയ റിട്ട് ഹര്‍ജിയിന്‍മേലാണ് അനുകൂല വിധിയുണ്ടായത്.
ഈ ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. കെ സോട്ടോയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കി വളരെ വേഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ശേഷം കേവലം 48 മണിക്കൂറില്‍ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവാനന്ദയെ പരിശോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി പറഞ്ഞു.
ദേവനന്ദയുടെ അച്ഛന്‍ പ്രതീഷിന് ഗുരുതരമായ കരള്‍രോഗമായിരുന്നു. കരള്‍ മാറ്റിവെക്കലല്ലാതെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കരള്‍ ദാതാവിനായുള്ള അന്വേഷണം അവസാനമെത്തിയത് പ്രതിഷിന്റെ 17 വയസ്സുള്ള മകളില്‍.കരള്‍ പകുത്തുനല്‍കി അച്ഛനെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ മകള്‍ക്ക് സമ്മതമായിരുന്നു, പക്ഷെ വിദഗ്ധ സമിതി അതിനനുവദിച്ചില്ല. പ്രായപൂര്‍ത്തിയായില്ല എന്നതായിരുന്നു കാരണം.
ഒടുവില്‍ മറ്റുവഴിയില്ലാതായതോടെയാണ് ഹൈക്കോടതിയെ സമിപിച്ചത്. ഹൈക്കോടതി അസാധാരണ സാഹചര്യമാണെന്ന് കണ്ടെത്തിയാണ് തീരുമാനം പുനപരിശോധിക്കാന്‍ വിദഗ്ധസമിതിയോട് ആവശ്യപ്പെട്ട്. കോടതി നിര്‍ദേശപ്രകാരം വിദഗ്ധസമിതിയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമടങ്ങുന്ന സംഘം വീണ്ടും പരിശോധനകള്‍ക് പൂര്‍ത്തിയാക്കി. കരള്‍ പകുത്തു നല്‍കുമ്പോഴുള്ള പ്രത്യാഘാതം കുട്ടിയെ ബോധ്യപ്പെടുത്തി. എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിദഗ്ധ സമിതിയും ദേവന്ദയുടെ പോരാട്ടത്തിന് കീഴടങ്ങിയത്.
ഗുരുതര കരള്‍ രോഗം കാരണം പ്രതീഷിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് സാധ്യമായ ചികിത്സ എന്ന് ഡോക്ടര്‍മാരുടെ സംഘം വിധിച്ചിരുന്നു. തുടര്‍ന്നാണ് ദേവനന്ദ കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം കെ-സോട്ടോ അടിയന്തരമായി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് പരിചയമുള്ള രണ്ടു വിദഗ്ധരെയും ദേവനന്ദ എന്ന കുട്ടി മൈനര്‍ ആയതിനാല്‍ കുട്ടിയുടെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി വിപുലീകരിക്കുകയും ചെയ്തു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനയില്‍ കരള്‍ പകുത്തു നല്‍കുന്നതിനുള്ള തീരുമാനം സ്വന്തം നിലയിലാണെന്ന് കണ്ടെത്തി. അതേസമയം പ്രതീഷിന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് പ്രതിവിധിയെന്ന് വിദഗ്ധ സമിതിയും കണ്ടെത്തി. പൂര്‍ണ അറിവോടും സമ്മതത്തോടെയുള്ള ദേവാനന്ദയുടെ സന്നദ്ധതയെ 18 വയസു തികയാന്‍ കേവലമായ 5 മാസം വേണമെന്ന കാരണത്താല്‍ നിഷേധിക്കണമെന്നില്ലെന്നു റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.
നിയപരമായി വന്നുചേര്‍ന്ന പ്രതികൂല സാഹചര്യങ്ങളെ സ്ഥൈര്യത്തോടും ധീരതയോടും നേരിട്ട് തന്റെ പ്രിയ പിതാവിന് തന്റെ തന്നെ ജീവന്റെ ഒരു ഭാഗം പകുത്തു നല്‍കുന്നതിന് കാണിച്ച സന്നദ്ധതയെ കോടതി അഭിനന്ദിച്ചു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു.
കോടതിയുടെ നിര്‍ദേശങ്ങളെ അനുസരിച്ച് അതിവേഗത്തില്‍ പ്രതികരിച്ചതിനും കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ താമസം വിനാ സമര്‍പ്പിച്ചതിനും അപ്പ്രോപ്രിയേറ്റ് അതോറിറ്റിയെ കോടതി പ്രത്യേകമായി അനുമോദിച്ചു.
"
https://www.facebook.com/Malayalivartha


























