ടൈറ്റാനിയം ജോലി തട്ടിപ്പ് ഫോണ്‍ സംഭാഷണം പുറത്ത് തൃക്കാക്കര ചതിച്ചു. സിപിഎം നേതാവ് സംശയത്തില്‍

ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ കേസില്‍, കൂടുതല്‍പ്പേര്‍ പരാതിയുമായി രംഗത്ത്. ബുധനാഴ്ച ആറു കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസന്വേഷണത്തിന് ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനു രൂപംനല്‍കിയത്. മ്യൂസിയം, കന്റോണ്‍മെന്റ്, പൂജപ്പുര സി.ഐ.മാരും അന്വേഷണസംഘത്തിലുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്ന നിഗമനത്തിലാണ് പോലീസ്.
ടൈറ്റാനിയത്തിന്റെ ഭരണത്തില്‍ സ്വാധീനമുള്ള ഉന്നത രാഷ്ട്രീയനേതാവിന് പ്രതികളുമായുള്ള ബന്ധമാണ് തട്ടിപ്പിനു കളമൊരുക്കിയതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ അടുപ്പക്കാരാണ് അറസ്റ്റിലായ ദിവ്യാ നായരും ഭര്‍ത്താവ് രാജേഷും. രാജേഷിന്റെ സഹോദരനാണ് മറ്റൊരു പ്രതിയായ പ്രേംകുമാര്‍. രാഷ്ട്രീയനേതാവിന്റെ പേരുപയോഗിച്ച് ഉദ്യോഗാര്‍ഥികളെ ജോലി ഉറപ്പാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
രാഷ്ട്രീയനേതൃത്വത്തിന്റെ പേര് കേസുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ ഉന്നയിച്ചതോടെ, പലര്‍ക്കും പണം തിരികെ നല്‍കി ഒത്തുതീര്‍പ്പിനും ചില ഇടനിലക്കാര്‍ ശ്രമിച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കുമെന്ന ഉറപ്പു ലഭിച്ചതോടെ പലരും പോലീസിന് തെളിവുനല്‍കാനും മടിക്കുന്നുണ്ട്. സമീപകാലത്ത് ടൈറ്റാനിയത്തില്‍ 120 പേരെ നിയമിച്ചിരുന്നു. ഇതില്‍ 90 പേരെ ഓപ്പറേറ്റര്‍ തസ്തികയിലാണ് നിയമിച്ചത്. ഈ നിയമനങ്ങളില്‍ ഈ സംഘത്തിന്റെ ഇടപെടല്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ടൈറ്റാനിയത്തിലെ ചില ട്രേഡ് യൂണിയനുകള്‍ രംഗത്തുവന്നിട്ടുണ്ട്.
ജോലി തട്ടിപ്പില്‍ കൂടുതല്‍പ്പേര്‍ ഇടനിലക്കാരായതായും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം അമരവിള സ്വദേശിയും അധ്യാപകനുമായ ഷംനാദിനെതിരേ 12 ലക്ഷം രൂപ തട്ടിയതിന് പൂജപ്പുര പോലീസ് കേസെടുത്തിരുന്നു. കേസിലെ മറ്റു പ്രതികളായ ടൈറ്റാനിയത്തിലെ ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന ശശികുമാരന്‍ തമ്പി, ശശികുമാരന്‍ തമ്പിയുടെ സുഹൃത്തായ ശ്യാംലാല്‍ എന്നിവരുമായി ബന്ധമുള്ളവരാണ് മറ്റ് ഇടനിലക്കാരെന്നാണ് പോലീസിന്റെ നിഗമനം.നേരത്തേ േപഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റിലും ഉന്നപദവി വഹിച്ചിരുന്നതിനാല്‍ ശശികുമാരന്‍ തമ്പിക്ക് ഉദ്യോഗസ്ഥരുടെയിടയില്‍ വലിയ സ്വാധീനമാണുണ്ടായിരുന്നത്. കര്‍ശനമായ സുരക്ഷയുള്ള ടൈറ്റാനിയത്തില്‍ ഇവര്‍ക്ക് എളുപ്പത്തില്‍ കടന്നുചെല്ലാനുള്ള സൗകര്യമൊരുക്കിയത് മറ്റു ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.
തിരുവനന്തപുരത്ത് കുടപ്പനക്കുന്നിലെയും അമ്പലംമുക്കിലെയും ശ്യാംലാലിന്റെയും പ്രേംകുമാറിന്റെയും വീട്ടിലാണ് പോലീസ് ദിവ്യയെ എത്തിച്ചത്. ഈ രണ്ടു വീടും പൂട്ടിയിട്ടിരിക്കുന്നതിനാല്‍ പോലീസിന് അകത്തേക്കു കടക്കാനായില്ല. രഹസ്യമായാണ് പോലീസ് ദിവ്യാ നായരെയുംകൊണ്ട് തെളിവെടുപ്പിനെത്തിയത്.
വ്യാഴാഴ്ച ഇവരുടെ വീട്ടിലും ടൈറ്റാനിയത്തിലും എത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന. വെഞ്ഞാറമൂട് സ്വദേശിയില്‍നിന്ന് 14 ലക്ഷം രൂപ തട്ടിച്ച കേസിലാണ് ദിവ്യാ നായരെ അറസ്റ്റുചെയ്തത്.
കെമിസ്റ്റായി ജോലി വാഗ്ദാനംചെയ്ത് 14 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇവര്‍ വാങ്ങിയത്. ഇതിനിടെ, ടൈറ്റാനിയത്തില്‍ മൂന്നാം ദിവസവും പോലീസ് പരിശോധന നടത്തി. ടൈറ്റാനിയം ഓഫീസുമായി അടുത്ത ബന്ധമുള്ള ശ്യാംലാലിന്റെ ഭാര്യയായ അഭിഭാഷകയെയും കേസില്‍ പ്രതിചേര്‍ക്കും.
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രതികള്‍ സംസ്ഥാനത്തിനു പുറത്തേക്കു കടന്നിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ പ്രതികളിലേക്കെത്താനാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.
സാമ്പത്തികത്തട്ടിപ്പ് കേസ് ആയതിനാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പരമാവധി തെളിവുകള്‍ കണ്ടെത്താനായി പ്രതികളുടെ ഓഫീസും വീടുകളും കേന്ദ്രീകരിച്ച് റെയ്ഡുകള്‍ നടത്തി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കെമിസ്റ്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ഡ്രൈവര്‍, ജൂനിയര്‍ എന്‍ജിനിയര്‍, പ്ലംബര്‍, വര്‍ക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ 12 മുതല്‍ 20 ലക്ഷം രൂപ വരെ വാങ്ങി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 75000 രൂപ വരെ ശമ്പളം ലഭിക്കുന്ന തസ്തികകളാണ് ഇവയെന്നു വിശ്വസിപ്പിച്ചാണ് ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചിരുന്നത്. കെമിസ്റ്റ് തസ്തികയില്‍ മാത്രം 30-ഓളം പേരില്‍നിന്നാണ് പണം വാങ്ങിയത്. തലസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍വച്ചായിരുന്നു പണം കൈമാറലും ചര്‍ച്ചകളും. മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവു ലഭിക്കാതായതോടെയാണ് പലരും പരാതിപ്പെടാന്‍ തുടങ്ങിയത്. ചിലര്‍ക്ക് താത്കാലികമായി ജോലി നല്‍കാമെന്നു പറഞ്ഞിരുന്നു.
കരാര്‍ ജോലിക്ക് തയ്യാറെന്ന സത്യവാങ്മൂലവും ഇവരില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. 2018 മുതല്‍ പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്. 15 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണ് നിഗമനം.
പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോയും ചാറ്റുകളുടെ ദൃശ്യങ്ങളുമുള്‍പ്പെടെയാണ് പരാതിക്കാര്‍ പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. തുടര്‍ന്ന് ഇവര്‍ ഡി.സി.പി.ക്കു പരാതി നല്‍കി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാരണമാണ് നിയമനത്തില്‍ താമസം വന്നതെന്നാണ് ശ്യാംലാല്‍ ഉദ്യോഗാര്‍ഥിയോടു പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള നിയമസഭാ സമ്മേളനകാലത്ത് എല്ലാവരെയും നിയമിച്ച് ഉത്തരവിറങ്ങുമെന്നും 12 ലക്ഷം രൂപ നല്‍കിയ പാറശ്ശാല സ്വദേശിയോട് ശ്യാംലാലിന്റെ ഉറപ്പ്. നിയമന ഉത്തരവ് തയ്യാറാക്കി വച്ചിരിക്കുകയാണെന്നും ശ്യാംലാല്‍ വിശ്വസിപ്പിച്ചിരുന്നു.
പാര്‍ട്ടിക്കാര്‍ പട്ടിക നല്‍കുന്നതിനു മുന്‍പ് തുക നല്‍കണമെന്ന് പ്രേംകുമാര്‍ ഉദ്യോഗാര്‍ഥിയോടു പറയുന്നുണ്ട്. 12 ലക്ഷം രൂപയാണ് പ്രേംകുമാര്‍ ആവശ്യപ്പെട്ടത്. തന്റെയും ശ്യാംലാലിന്റെയും ബാങ്ക് അക്കൗണ്ടില്‍ തുക നല്‍കണമെന്നും ഇയാള്‍ നിര്‍ദേശിക്കുന്നുണ്ട്.
വീഡിയോ കോള്‍ വഴി ആദ്യം ഇന്റര്‍വ്യൂ നടത്തിയ ശേഷമാണ് ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തിലെ ശശികുമാരന്‍ തമ്പിയുടെ ഓഫീസിലേക്കു കൊണ്ടുപോയത്. പണം വാങ്ങിയതിന് തെളിവു ചോദിച്ചവര്‍ക്ക് മുദ്രപ്പത്രത്തില്‍ ധാരണാപത്രവും തയ്യാറാക്കി നല്‍കിയിരുന്നു.ഈ തെളിവുള്‍പ്പടെയാണ് പരാതിക്കാര്‍ പോലീസിന് പരാതി നല്കിയത്.
https://www.facebook.com/Malayalivartha


























