പിണറായി പാടുപെട്ട് തയ്യാറാക്കിയ ചാൻസലർ ബിൽ ഇനി രാഷ്ട്രപതി ഭവൻ്റെ കോൾഡ് സ്റ്റോറേജിലേക്ക്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നിയമനം നടത്തിയത് രാഷ്ട്രപതിയാണ്. ഗവർണർ രാഷ്ട്രപതിക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്. അതു കൊണ്ടു തനിക്കെതിരായ തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതിയാണെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ തീരുമാനം. സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ നീക്കുന്നതിനുള്ള കേരള സർവകലാശാല ഭേദഗതി ബിൽ രാജ്ഭവനിലെത്തിയത് ഇന്നലെയാണ്.
നിയമസഭ ബിൽ പാസാക്കിയത് ഈ മാസം പതിമൂന്നിനാണ്. ഒൻപതു ദിവസത്തിനു ശേഷമാണ് ബിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയ്ക്കായി അയച്ചത്. രാഷ്ട്രപതി നിയമത്തിൽ ഒപ്പിട്ടില്ലെങ്കിൽ പിണറായിക്ക് ഒരു ചുക്കും ചെയ്യാനാവില്ല. ചാൻസലർ നിയമനത്തിനു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്നു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ.
നിലവിൽ സംസ്ഥാനത്തിനു പുറത്താണ് ഗവർണർ. രണ്ടാം തിയതിയേ അദ്ദേഹം രാജ്ഭവനിലേക്ക് മടങ്ങിയെത്തൂ. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ കൂടുതൽ നിയമോപദേശം തേടുകയോ ചെയ്യാം. അല്ലെങ്കിൽ ഇതിൽ ഒരു തീരുമാനവും എടുക്കാതെ രാജ്ഭവനിൽ സൂക്ഷിക്കുകയോ ചെയ്യാം. എന്നാൽ രാഷ്ട്രപതിക്ക് അയക്കാനാണ് തീരുമാനം.
വിവാദബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ ഉറപ്പിക്കുമ്പോൾ സർക്കാരിന് മുന്നിലുള്ളത് സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധിയാണ്. സർക്കാർ ഗവർണർ പോര് മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സന്ദർഭത്തിൽ എന്തും പ്രതീക്ഷിക്കാമെന്നിരിക്കെ ബില്ലുകൾ സാധുവാക്കാൻ നിയമപരമായും രാഷട്രീയമായും പോംവഴി തേടാനാണ് സിപിഎമ്മിൻറെയും സർക്കാരിന്റെയും തീരുമാനം.
കോടതിയെ സമീപിക്കാനുള്ള സി പി എമ്മിൻ്റെ തീരുമാനം വിലപ്പോവില്ല. കാരണം ഗവർണറുടെ അധികാരത്തിൽ ഇടപെടാൻ കോടതിക്ക് കഴിയില്ല. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചാലും ഇതു തന്നെയായിരിക്കും അവസ്ഥ. ജുഡീഷ്യറും ലെജിസ്ലേച്ചറും തമ്മിലുള്ള യുദ്ധങ്ങളിൽ ഇവർ പരസ്പരം പങ്കുചേരാറില്ല.
ലോകായുക്ത നിയമ ഭേദഗതിയും ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സർവകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്ന് കൂടുതൽ വ്യക്തമായി തന്നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറത്തിട്ടുണ്ട്. ലോകായുക്ത ബില്ലിൽ ഒപ്പിടുക എന്നാൽ അഴിമതിക്ക് ഗവർണർ കൂട്ടു നിൽക്കുക എന്നതായിരിക്കും. അതിന് ഏതായാലും ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവില്ല.
ബില്ലിൽ പ്രതിപക്ഷത്തിൻറെ രാഷ്ട്രീയ നിലപാടും ബിജെപിയുടെ പിന്തുണയും ഗവർണർക്കൊപ്പമുണ്ട്. നിയമസഭ ബില്ല് പാസാക്കിയാൽ അതിൽ ഗവർണർ ഒപ്പിടുന്നതാണ് കീഴ് വഴക്കം. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ വിശദീകരണം ചോദിക്കാറുമുണ്ട്. എന്നാൽ ഇതുവരെയുള്ള പതിവു വച്ച് ഇത്തവണ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
https://www.facebook.com/Malayalivartha


























