ചുംബനസമരത്തെ അനുകൂലിച്ചവര്‍ക്കെതിരെയുള്ള സോഷ്യല്‍മീഡിയയിലെ പരിഹാസത്തിന് ചുട്ടമറുപടിയുമായി എം.ബി.രാജേഷും വി.ടി.ബല്‍റാമും

ചുംബനസമരത്തിന്റെ സംഘാടകരായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍. നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ കേസില്‍ പിടിയിലായതോടെ സോഷ്യല്‍മീഡിയയില്‍ ചുംബനസമരത്തെ അനുകൂലിച്ചവര്‍ക്കെതിരെ പരിഹാസ വര്‍ഷം. ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍മീഡിയയില്‍ ഇതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടുകയാണ്.
ചുംബനസമരത്തെ പിന്തുണച്ച കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാമിനെതിരെയും സിപിഎം എംപിയായ എം.ബി.രാജേഷിനുമെതിരെയുമാണ് പരിഹാസത്തിന്റെയും വിമര്‍ശനത്തിന്റെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ തെറിയിലൂടെ കൂടുതല്‍ ആക്രമണം നടക്കുന്നത്. തുടര്‍ന്ന് വി.ടി.ബല്‍റാമിന്റെയും എം.ബി രാജേഷിന്റെയും മറുപടി ഫേസ്ബുക്ക് പോസ്റ്റിലുടെ തന്നെ പുറത്തുവന്നു.
ചുംബനസമരത്തിനും ബീഫ് ഫെസ്റ്റിവലിനുമൊക്കെ നല്‍കുന്ന പിന്തുണ അതിന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ സമകാലിക പ്രസക്തിയേ മുന്‍നിര്‍ത്തിയാണ്. അല്ലാതെ സമര സംഘാടകര്‍ക്കോ സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും വ്യക്തികള്‍ക്കോ ഉള്ള പിന്തുണയുടെ ബ്ലാങ്ക് ചെക്കല്ലെന്ന് വി.ടി.ബല്‍റാമിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. സംസ്‌കാരത്തിന്റേയും സദാചാരത്തിന്റേയും പാരമ്പര്യത്തിന്റേയും വിശ്വാസങ്ങളുടേയുമൊക്കെ പേരു പറഞ്ഞ് പൗരന്റെ മൗലികാവകാശങ്ങള്‍ക്കുനേരെ നിരന്തരമുയരുന്ന വെല്ലുവിളികള്‍ക്കെതിരായ സ്വാഭാവിക ജനാധിപത്യ സമരങ്ങള്‍ക്ക് തുടര്‍ന്നും ആശയപരമായ പിന്തുണ അറിയിക്കുന്നുവെന്നാണ് വി.ടി.ബല്‍റാം എംഎല്‍എ ഫേസ്ബുക്കിലൂടെ മറുപടി പറയുന്നത്.
രൂക്ഷമായ ഭാഷയിലാണ് ചുംബനസമരത്തിന്റെ പേരില്‍ എതിര്‍ക്കുന്ന സംഘ്പരിവാറുകാര്‍ക്ക് എം.ബി.രാജേഷ് മറുപടി നല്‍കിയിരിക്കുന്നത്. രാഹുല്‍ പശുപാലനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തതോടെ സംഘികളും അവരുടെ ഇസ്‌ലാമിക വര്‍കീയ സഹോദരങ്ങളും യോജിച്ച് പതിവുപോലെ സദാചാര സംരക്ഷണാര്‍ത്ഥമുള്ള തെറിപ്പാട്ടുമായി സാമൂഹിക മാധ്യമങ്ങളില്‍ അഴിഞ്ഞാടുന്നുണ്ട്.
സദാചാര പോലീസിനെ എതിര്‍ത്ത ഞാനടക്കമുള്ളവര്‍ സമാധാനം പറയണമെന്നാണത്രെ ആക്രോശം. ടെലിവിഷനില്‍ കെ. സുരേന്ദ്രനും മലയാളിഹൗസ് വിദ്വാനും ഇതേ ആക്രോശമുയര്‍ത്തിയതായും കേട്ടു. ഫേസ് ബുക്കിലെ സദാചാരക്കാരുടെ തെറിപ്പാട്ടിനു ഞാന്‍ പുല്ലുവിലപോലും കല്‍പ്പിക്കുന്നില്ല. ഉള്ളിലുള്ള സംസ്‌കാരമാണല്ലോ ഭാഷയിലും വാക്കിലും കാണുക. ഭാഷയും വാക്കും പ്രസരിപ്പിക്കുന്ന ദുര്‍ഗന്ധംമൂലം ഫേസ്ബുക്ക് തുറന്നാല്‍ മൂക്ക് പൊത്തണമെന്ന സ്ഥിതിയാണെങ്കില്‍ ഇവരുടെ പ്രവൃത്തിയും പെരുമാറ്റവും എത്രത്തോളം അസഹനീയമായിരിക്കും. അതുകൊണ്ട് അത് അവജ്ഞ മാത്രമേ അര്‍ഹിക്കുന്നുള്ളൂവെന്നു എം.ബി.രാജേഷ് പറയുന്നു.
സദാചാര പോലീസിംഗിനെ ഞാന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. സദാചാര പോലീസിംഗിനെതിരായി ഉയര്‍ന്നുവന്ന പലരൂപത്തിലുള്ള പ്രതിഷേധങ്ങളോട് പൊതുവില്‍ അനുഭാവവും പ്രകടിപ്പിച്ചിട്ടുണ്ട്. ആ അനുഭാവം ആ പ്രതിഷേധത്തിന്റെ ഭാഗമായ ആരെങ്കിലും ചെയ്യുന്ന തെറ്റുകള്‍ക്കുള്ള പിന്തുണയാവുന്നില്ല. തെറ്റ് ചെയ്ത ഒരാളെയും ന്യായീകരിക്കുന്നുമില്ല. സദാചാര പോലീസിംഗിനെതിരായിട്ടുള്ള പലതരത്തില്‍ ഉയര്‍ന്നുവന്ന പ്രതിരോധങ്ങളെയാകെ വിലയിരുത്തേണ്ടത് അതിന്റെ ഭാഗമായ ഏതെങ്കിലും ചിലരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലല്ല. കുറ്റം ചെയ്തവര്‍ നിയമനടപടികള്‍ നേരിടട്ടെ; കോടതി വിധിക്കുന്ന ശിക്ഷ അനുഭവിക്കട്ടെയെന്നും രാജേഷ് നിലപാട് വ്യക്തമാക്കുന്നു.
ഞാനടക്കമുള്ളവര്‍ സമാധാനം പറയണമെന്ന സംഘി ന്യായം അനുസരിച്ചാണെങ്കില്‍ ഇതിനേക്കാള്‍ എത്രയോ ഗുരുതരമായ കാര്യത്തിനു മോദി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ ആകെ സമാധാനം പറയേണ്ടതാണ്. അസാറാം എന്ന ആത്മീയവേഷധാരിയായ സാമൂഹ്യവിരുദ്ധനെ സംഘികള്‍ക്കറിയില്ലേ? അവര്‍ക്കറിയണമെങ്കില്‍ അസാറാം ബാപ്പു എന്ന് പറയേണ്ടി വരും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനു അഴിക്കുള്ളില്‍ കിടക്കുന്ന അസാറാമിനെ ബാപ്പു എന്നു വിളിച്ച് ആദരിച്ചവരാണിക്കൂട്ടര്‍. (ഗാന്ധിജിയെ ഇവര്‍ ബാപ്പു എന്ന് വിളിക്കില്ല; പക്ഷെ അസാറാമിനെ അങ്ങനെയേ വിളിക്കൂ.) ആശ്രമം എന്ന് പേരിട്ടിരിക്കുന്ന ഇയാളുടെ അസാന്മാര്‍ദിക താവളത്തില്‍ അനുഗ്രഹാശ്ശിസ്സുകള്‍ തേടി ചെല്ലാത്ത എത്ര സംഘി പ്രമുഖരുണ്ട്? അസാറാം എന്ന ആഭാസന്റെ കരം ഗ്രഹിച്ച് അനുഗ്രഹം തേടുന്ന മോഡിയുടെ ചിത്രം ഇത്രവേഗം മറന്നോ?
ഓര്‍മ്മ പുതുക്കാന്‍ വേണമെങ്കില്‍ അതിവിടെ പോസ്റ്റ് ചെയ്യാം. പറഞ്ഞാല്‍ മതി. സദാചാര പോലീസിംഗിനെതിരായിട്ടുള്ള നിലപാടിന്റെ പേരില്‍ തെറിപറഞ്ഞും ആക്രോശിച്ചും ഭയപ്പെടുത്താനൊന്നും നോക്കണ്ട. സംഘികളുടെ കൊലവിളി ഭയന്നിട്ടില്ല. പിന്നെയല്ലേ തെറിവിളി. ബല്‍റാമിന്റേയും എം.ബി.രാജേഷിന്റെയും ഫേസ്ബുക്ക് പേജില്‍ സംഘികളുടെ നേതൃത്വത്തില്‍ പൊങ്കാലയാണ് നടക്കുന്നത്. എതിര്‍ക്കുന്നവരാണ് കൂടുതലും ഉണ്ടായിരുന്നത്. അതേസമയം അനുകൂലിക്കുന്നവരും കുറവല്ല. അനൂകൂലിക്കുന്നവര്‍ രാഹുല്‍ പശുപാലനെയും രശ്മിയെയുമല്ല അനുകൂലിച്ചതെന്നും ആശയത്തിനാണ് പിന്തുണ നല്‍കിയതെന്നും പറയുന്നുണ്ട്. ഇതിനെതിരെയാണ് സംഘികളുടെ പരിഹാസം നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha