സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം; തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒന്നരവയസുകാരന് പരിക്കേറ്റു; കടിയേറ്റത് വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍

സംസ്ഥാനത്ത് ഇന്ന് വീണ്ടും തെരുവുനായയുടെ ആക്രമണം. കൊല്ലത്ത് മയ്യനാട് ഒന്നരവയസുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് -ആതിര ദമ്പതികളുടെ മകൻ അർണവിനാണ് കടിയേറ്റത്.
തുടർന്ന് ശരീരമാസകലം പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കേയായിരുന്നു നായയുടെ ആക്രമണം. ഇതോടെ ഉടൻ താനെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതേസമയം കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ, നേഴ്സിംഗ് അസിസ്റ്റന്റ് എന്നിവർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നു രാവിലെ 8.30 ന് പൊടിപാറ മന്ദിരത്തിന് എതിർവശത്ത് വച്ചായിരുന്നു സംഭവം. അസ്ഥിരോഗവിഭാഗം യൂണിറ്റ് രണ്ടിന്റെ ചീഫ് ഡോ എം എൻ സന്തോഷ്കുമാർ, നേഴ്സിംഗ് അസിസ്റ്റന്റ് ലത എന്നിവർക്കാണ് കടിയേറ്റത്. ഇന്നു രാവിലെ 8.30 ന് മെഡിക്കൽ കോളജ് സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻവശത്തു വച്ചായിരുന്നു സംഭവം.
ഡ്യൂട്ടിക്കായെത്തിയ ഡോക്ടർ വാഹനം പാർക്ക് ചെയ്ത ശേഷം കാറിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു നായയുടെ കടിയേറ്റത്. ഇന്നലെ രാവിലേയും നായയുടെ ആക്രമണശ്രമം ഉണ്ടായിരുന്നുവെങ്കിലും പരിക്ക് ഉണ്ടായിരുന്നില്ല. ജീവനക്കാരി ഡ്യൂട്ടി സംബന്ധിച്ച് അതു വഴി പോകുമ്പോഴാണ് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റ ഇരുവരും അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. മാസങ്ങളായി ആശുപത്രി കോമ്പൗണ്ടിൽ തെരുവ് നായയുടെ ശല്യം വളരെ രൂക്ഷമാണെന്ന് നിരവധി തവണ വാർത്ത വന്നിരുന്നു.
തുടർന്ന് പേ ബാധിച്ച തെന്ന് സംശയിച്ച നായ്ക്കളെ ആർപ്പുക്കര പഞ്ചായത്ത് അംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ കോളേജ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നായ്ക്കളെ പിടികൂടി കോമ്പൗണ്ടിൽ നിന്നും ഒഴിവാക്കിയിരുന്നു. ആശുപത്രി കോമ്പൗണ്ടിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമടക്കം ഭയാശങ്ക ഉണ്ടാക്കുന്നതരത്തിൽ നിരവധി തെരു നായ്ക്കളാണ് കൂട്ടത്തോടെയുള്ളത്. അതിനാൽ നായ്ക്കളുടെ ശല്യം ഒഴിവാക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് ആശുപത്രി അധികാരികൾ പറയുന്നത്.
https://www.facebook.com/Malayalivartha


























