ഓട വെള്ളത്തിലെ ചായ പാറ്റ മുതല്‍ എലിവരെ കൈക്കൂലി , മാസപിരിവ് മാലിന്യം തിന്നുന്നവര്‍

കോട്ടയത്ത് കുഴിമന്തി ഒരു യുവതിയുടെ മരണത്തിനിടയാക്കിയപ്പോള്‍ ഭക്ഷ്യസുരക്ഷയും ആരോഗ്യ പ്രവര്‍ത്തകരും രംഗത്തിറങ്ങിയെന്നെത് അതിശയിപ്പിക്കുന്ന സത്യമാണ്. പരിശോധനയില്‍ കണ്ടെത്തിയ അറപ്പും വെറുപ്പുമുളവാക്കുന്ന കാഴ്ചകള്‍ പുറം ലോകത്തെ ഞെട്ടിക്കുന്നതാണ്. വൃത്തിഹീനമായ ചുറ്റുപാടുകള്‍, വൃത്തിയില്ലാത്ത ജീവനക്കാര്‍, പരിസര ശുചിത്വമില്ലാത്ത് കച്ചവട സ്ഥാപനങ്ങള്‍, മലിന ജലം, ചുറ്റും ഇഴജന്തുക്കള്‍, തെരുവുപട്ടികളുടെ അതിപ്രസരം തുടങ്ങി കേരളത്തിലെ ഹോട്ടലുകളില്‍ മാത്രമല്ല ആഹാരം തയ്യാറാക്കുന്ന എല്ലായിടത്തും രൂക്ഷമായ പ്രശ്‌നങ്ങളാണ്.
ഇപ്പോള്‍ തികച്ചും അവിശ്വസനീയമായ ഒരു സംഭവം പുറത്തു വന്നിട്ടണ്ട്. മലപ്പുറം കരുപ്പൂര് വിമാനതാവളത്തിന് സമീപമാണ് സംഭവം നടന്നത്. ഓടയിലെ വെള്ളം ഉപയോഗിച്ച് ചായയും കാപ്പിയുമുണ്ടാക്കി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു എന്നതാണ് സംഭവം.. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ നടന്ന സംഭവമാണ്. ഇത്തരത്തില്‍ ഓടയിലെ ജലം ഉപയോഗിച്ചുണ്ടാക്കിയ പാനീയങ്ങളാണ് ഈ തട്ടുകട കാലങ്ങളായി വിതരണം ചെയ്തുകൊണ്ടിരുന്നത്. ഇത് കണ്ടുപിടിച്ചതാകാട്ടെ കട സ്ഥിതിചെയ്യുന്ന വാര്‍ഡിലെ ജനപ്രതിനിധി മുഹമ്മദലി വെട്ടോടനും. മലിനജലമൊഴുകുന്ന സമീപത്തെ തോട്ടില്‍ നിന്നും വെള്ളമെടുത്ത് ചായയും കാപ്പിയുമെല്ലാം ഉണ്ടാക്കാനായി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തല്‍ സമീപവാസികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
കടയിലെ ജീവനക്കാരുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദലിയാണ് ഇക്കാര്യം പുറത്തു കൊണ്ടുവന്നതും സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതും. വിമാനത്താവളത്തിന് സമീപത്തെ റോഡിലിരിക്കുന്ന തട്ടുകടയില്‍ മലിനജലം ഉപയോഗിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മലം, മൂത്രം ഉള്‍പ്പെടെ എയര്‍പോര്‍ട്ട് പരിസരത്തു നിന്നുമുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്തുന്ന തോട്ടിലെ വെള്ളം കോരിയെടുത്ത് ബക്കറ്റിലും മറ്റു പാത്രങ്ങളിലും മാലിന്യം അടിയാനായി വെയ്ക്കും. ഏറെ നേരം കഴിഞ്ഞ് മുകളില്‍ നിന്നും ഊറ്റിയെടുക്കുന്ന വെള്ളം ഉപയോഗിച്ചു ചായയും കാപ്പിയും ഉണ്ടാക്കി വില്‍ക്കുകയാണ് പതിവ്.
തട്ടുകടയിലെ കടക്കാരന്‍ വെള്ളം കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നിയതാണ് ഈ വലിയ ക്രൂരത പുറത്തു കൊണ്ടുവരാന്‍ അദ്ദേഹത്തെ സഹായിച്ചത്. സംശയം തോന്നി കടക്കാരനെ ?ചോദ്യം ചെയ്തപ്പോള്‍ കടക്കാരന്‍ ആദ്യമൊന്നും കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ല. പുറത്തു നിന്നും വാങ്ങുന്ന വെള്ളം ടാങ്കില്‍ സൂക്ഷിച്ച് അതാണ് പാനീയങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നതെന്നായിരുന്നു കടക്കാരന്‍ വാദിച്ചത്. തുടര്‍ന്ന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ടാങ്ക് പരിശോധിക്കുകയായിരുന്നു. എന്നാല്‍ ടാങ്ക് ശൂന്യമായിരുന്നു. വെള്ളമൊന്നുമില്ലാത്ത ടാങ്ക് ജനങ്ങളെ പറ്റിക്കുവാനായി വെറുതെ വച്ചിരിക്കുകയാണെന്നായിരുന്നു ജനപ്രതിനിധികള്‍ ആരോപിക്കുന്നത്.
ടാങ്കില്‍ വെള്ളമുണ്ടെന്ന കള്ളം പൊളിഞ്ഞതോടെ മലിന ജലം ഉപയോഗിച്ചാണ് പാചകം നടത്തുന്നതെന്നുള്ള കാര്യം കടക്കാരന്‍ സമ്മതിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പരിസരത്തെ ഇടവഴികള്‍, തോടുകള്‍, റോഡുകള്‍ എന്നിവ സര്‍വേയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്. ഈ സമയത്താണ് തോട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നത് ഒപ്പമുണ്ടായിരുന്ന ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെട്ടതും. ഇതോടെയാണ് ജനദ്രോഹപരമായ വലിയൊരു വിഷയം പുറത്തു വന്നതും.
ഈ സംഭവം തെളിയിക്കുന്നത് ഭക്ഷ്യവിഷ ബാധയില്‍ ഇനിയും മരിക്കാമെന്നാണ്. മാരകമായ രോഗങ്ങള്‍ വിലകൊടുത്തു വാങ്ങുന്ന മലയാളി എന്തു കൊണ്ടും പ്രബുദ്ധമാണെന്ന് പറയാം. കോട്ടയത്ത് കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ചത് ശക്തമായ അണുബാധ മൂലമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അവരില്‍ ഏത് തരത്തിലുള്ള അണുബാധയാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തേണ്ടിയിരക്കുന്നു. പലതവണ പിഴ ചുമത്തി അടപ്പിച്ച ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചാണ് നഴ്‌സ് മരിച്ചത്.വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുകയും നല്‍കുകയും ചെയ്യുന്ന ഒരു ഹോട്ടലും ഇനി പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.
കാലിലിട്ട് നടക്കേണ്ട് ചെരുപ്പും, കക്കൂസിന് ഉപയോഗിക്കുന്ന ക്ലോസറ്റും ഏസി റൂമില്‍ കണ്ണാടി ചില്ലുകള്‍ക്കുള്ളില്‍ സുരക്ഷിതമായി സൂക്ഷിക്കുമ്പോള്‍ മനുഷ്യന് തിന്നേണ്ടുന്ന സാധനങ്ങള്‍ തെരുവില്‍ പൊതുനിരത്തില്‍ നിരത്തിയിടുന്നു. എലിയും പല്ലിയും പാറ്റയും പഴുതാരയും ഇഴഞ്ഞു നീങ്ങുന്ന ഇടങ്ങളില്‍ അഴുകിയും പുഴുത്തും കിടക്കുന്നവ പല രൂപത്തിലാക്കി വിറ്റഴിക്കുന്നു. ഹോട്ടലിന്റെ പേരും മഹിമയും പുറമേയുള്ള വൃത്തിയും കണ്ട് കയറി ഒരോരുത്തരും രോഗം വിലയ്ക്കു വാങ്ങി കഴിക്കുകയാണ്.
https://www.facebook.com/Malayalivartha
























