അഞ്ജുവിന്റേയും കുട്ടികളുടേയും മൃതദേഹങ്ങൾ അധികം വൈകാതെ നാട്ടിലേക്ക്, മൃതദേഹങ്ങള്‍ കെറ്ററിംങ്ങില്‍ പൊതുദര്‍ശനത്തിനു വയ്ക്കും, കേസിന്റെ സ്വഭാവമനുസരിച്ച് 30 വര്‍ഷം വരെ സാജുവിന് തടവുശിക്ഷ ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍

യുകെയിൽ മലയാളി നഴ്‌സ് അഞ്ജുവും കുട്ടികളും കൊല്ലപ്പെട്ട വാർത്ത വലിയ ഞെട്ടലോടെയായിരുന്നു നമ്മൾ കേട്ടത്. ഭർത്താവായ ഷാജു ആണ് ഇവരുടെ കൊലപാതകത്തിന് പിന്നിൽ. എന്നാൽ ഇവരുടെ മൃതദേഹം ഇനിയും നാട്ടിൽ എത്തിയിട്ടില്ല. മകളേയും കൊച്ചു മക്കളേയും അവസാനമായി ഒരു നോക്ക് കാണാൻ വിങ്ങലോടെ കാത്തിരിക്കുകയാണ് അജ്ഞുവിന്റെ മാതാപിതാക്കൾ.
എന്നാൽ മൃതദേഹങ്ങള്‍ അധികം വൈകാതെ തന്നെ നാട്ടിലെത്തുമെന്നാണ് വിവരം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി അഞ്ജുവിന്റേയും കുട്ടികളുടേയും മൃതദേഹങ്ങൾ പൊലീസ് ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സിന് കൈമാറി. സര്‍വീസ് സംഘം മൃതദേഹം ഏറ്റെടുത്ത് എംബാം ചെയ്ത് പൊതുദര്‍ശനത്തിനും നാട്ടിലേക്ക് അയയ്ക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കും. ഈയാഴ്ച അവസാനത്തോടെ കെറ്ററിംങ്ങില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ആശുപത്രി അധികൃതരുടെയും അടുത്ത സുഹൃത്തുക്കളുടെയും ആഗ്രഹപ്രകാരമാണിത്.
ഡിസംബര്‍ 15 വ്യാഴാഴ്ചയായിരുന്നു ബ്രിട്ടനെ ആകെ നടുക്കി അരുംകൊല നടന്നത്. കെറ്ററിംങ്ങിലെ വാടകവീട്ടില്‍ വച്ച് കണ്ണൂര്‍ സ്വദേശിയായ ചേലവേലില്‍ ഷാജു, ഭാര്യ അഞ്ജു അശോകിനെയും മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയും കൊലപ്പെടുത്തിയത്. മൂവരെയു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏല്‍പിച്ചിരുന്നു.
അതേസമയം, പൊലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതി സാജു ചേലവേലിന് ജാമ്യം ലഭിക്കാതെ വന്നതോടെ ഇപ്പോള്‍ ജയിലിലാണ്. വിചാരണ തീരും വരെ സാജുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നോര്‍ത്താംപ്റ്റണ്‍ഷെയര്‍ ക്രൌണ്‍ കോടതി ഉത്തരവിടുകയായിരുന്നു. മാര്‍ച്ച് 24നാണ് കേസ് വീണ്ടും പരിഗണിക്കുക. കൃത്യമായ വിചാരണ നടപടികള്‍ ആരംഭിക്കാന്‍ ഇനിയും ഏറെ സമയമെടുക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടുക്കാട്ടുന്നത്.
കേസിന്റെ സ്വഭാവമനുസരിച്ച് 30 വര്‍ഷം വരെ സാജുവിന് തടവുശിക്ഷ ലഭിച്ചേക്കാമെന്നും നിയമവിദഗ്ധര്‍ പറയുന്നുണ്ട്. അങ്ങനെ വന്നാല്‍ 52 വയസുള്ള സാജു ഇനി പുറംലോകം കാണാനുള്ള സാധ്യത ഇല്ല. സാജുവിന്റെ പേരിൽ നേരത്തെ മറ്റൊരു കേസും ഇല്ലാത്ത സാഹചര്യത്തിൽ കൊലപാതകമാണെങ്കിലും ജാമ്യം കിട്ടിയേക്കുമോ എന്ന ആശങ്ക പലരും പങ്കുവച്ചിരുന്നു.എന്നാൽ കേസിന്റെ ഗൗരവം പരിഗണിച്ചാകാം കോടതി ജാമ്യം അനുവദിച്ചില്ല.കൃത്യമായ വിചാരണ നടപടികൾ ആരംഭിക്കാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും സമയമെടുക്കുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടുക്കാട്ടുന്നത്.
ഇംഗ്ലീഷിലും ഹിന്ദിയിലും സാമാന്യം നല്ല പ്രാവീണ്യമുള്ള സാജു ചോദ്യം ചെയ്യലിൽ സ്വമേധയ തന്നെ ഉത്തരങ്ങൾ നൽകുന്നുണ്ടെന്നാണ് വിവരം. അതിനാൽതന്നെ ദ്വിഭാഷിയുടെ സഹായം വേണ്ടിവന്നേയില്ല. കോടതിയിലും തർജമയ്ക്കായി ഹിന്ദി അറിയാവുന്നവരെ നിയമിച്ചിരുന്നു. കസ്റ്റഡിയിൽ തുടരുന്ന സാജുവിനെ വരും ദിവസങ്ങളിൽ പോലീസ് കൂടുതൽ ചോദ്യം ചെയ്യും. കൊലപാതകത്തിലേക്ക് നയിച്ചകാര്യങ്ങൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ അവയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തും.
https://www.facebook.com/Malayalivartha
























