ബീച്ചിൽ പരിചയപ്പെട്ട പോക്സോ കേസ് പ്രതിയുമായി 32-കാരി ആൾതാമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിലെത്തി: ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്ന് യുവതി മരിച്ചെന്ന് 24കാരൻ; ശരീരത്തിൽ പലവിധത്തിൽ മുറിവുകളുണ്ടാക്കി പ്രതി മുങ്ങിയത് മൊബൈൽ ഫോണുമായി:- പോലീസിന് മുന്നിൽ നിന്ന് തടിതപ്പിയ പ്രതിയെ വീണ്ടും പിടികൂടിയപ്പോൾ പുറത്തായത്, ഫീൽഡ് സ്റ്റാഫിന്റെ ദാരുണ മരണത്തിലേയ്ക്ക് വഴിവച്ച കാരണങ്ങൾ....

അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഫാത്തിമ മാതാ കോളേജിനു സമീപം ആൾതാമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിലാണ് കഴിഞ്ഞ ദിവസം കൊറ്റങ്കര സ്വദേശിയായ 32-കാരി ഉമാ പ്രസന്നന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ 24 വയസ്സുകാരനെ പോലീസ് പിടികൂടിയിരുന്നു.
ഡിസംബർ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്. അതേ ദിവസമാണ് ഉമാ പ്രസന്നനെ പരിചയപ്പെട്ടതെന്ന് യുവാവ് പോലീസിന് നൽകിയ മൊഴി. പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടർന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.
ഇയാളെ നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബർ 31ന് കൊട്ടിയം പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യിൽ സംശയാസ്പദമായി ഫോൺ കണ്ടതോടെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ ഫോൺ കളഞ്ഞു കിട്ടിയതാണെന്നു പറഞ്ഞു. ഈ ഫോണിൽനിന്നു പൊലീസ് നമ്പറെടുത്ത് വിളിച്ചപ്പോൾ കാണാതായ യുവതിയുടെ വീട്ടിലേക്കാണു കോൾ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നൽകിയിട്ടുണ്ടെന്നുമുള്ള വിവരം ഇവർ പൊലീസിനെ അറിയിച്ചു. ഫോൺ പിടിച്ചെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു.
തുടർന്ന് യുവതിയുടെ വീട്ടുകാർ കൊട്ടിയം പൊലീസിലെത്തി ഫോൺ വാങ്ങി യുവതിയെ കാണാനില്ലെന്നു പരാതി നൽകിയ കുണ്ടറ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടുപോയില്ല. കഴിഞ്ഞ ദിവസം യുവതിയുടെ മൃതദേഹം കിട്ടിയപ്പോൾ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പൊലീസ് അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവതിയെ പരിചയപ്പെട്ടുവെന്ന കാര്യം യുവാവ് പൊലീസിനു മൊഴി നൽകിയത്.
അപസ്മാരമുണ്ടായി യുവതി മരിച്ചെന്നാണ് ഇയാളുടെ മൊഴി. ഇതിനുശേഷം, ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയെന്നും ഇയാൾ പൊലീസിനു മൊഴി നൽകി. മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. നാസു കടയ്ക്കലിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം നാനൂറു മീറ്റർ അകലെയായി ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിന്റെ പിൻവശത്തെ മുറിയിലാണു മൃതദേഹം കിടന്നത്.
ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. മൃതദേഹത്തിനരികിലെ ബാഗിൽ നിന്നു കണ്ടെത്തിയ ആധാർ കാർഡും പാൻ കാർഡും വോട്ടർ ഐഡിയുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. മാറിനു താഴെ 10 സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുണ്ട്. തലയിലും മുറിവുണ്ട്. കാടുമൂടിയ കെട്ടിടത്തിനു പിൻവശത്തു മാലിന്യം കിടന്നിരുന്ന കിണർ പൊലീസ് പരിശോധിച്ചു. അഗ്നിശമന സേനയുടെ സ്കൂബ സംഘത്തിലുളളവർ കിണറിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. പൊലീസിന്റെ ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇന്നലെ രാവിലെ കെട്ടിടത്തിനു സമീപമെത്തിയ ചെറുപ്പക്കാരാണ് മൃതദേഹം കണ്ട് ഈസ്റ്റ് പൊലീസിനെ വിവരമറിയിച്ചത്.
മൂന്നു വർഷം മുൻപാണ് യുവതിയുടെ ഭർത്താവ് മരിക്കുന്നത്. ഇതിനുശേഷം അമ്മയ്ക്കും ഏഴും അഞ്ചും വയസ്സു പ്രായമുള്ള പെൺമക്കൾക്കൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു. സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ഫീൽഡ് സ്റ്റാഫ് ആയിരുന്നു. ലോട്ടറി കച്ചവടവും ചെയ്തിരുന്നു. ഡിസംബർ 29നു ജോലിക്കു പോയ മകൾ തിരികെയെത്താത്തതിനെത്തുടർന്ന് അമ്മ കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചില വസ്ത്രഭാഗങ്ങൾ മാത്രമാണ് മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നത്. കൊല്ലം ബീച്ചില്‍ യുവതിയെത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു.
https://www.facebook.com/Malayalivartha
























