സ്വർണക്കടത്തിന് പിടിയിലായ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ ഇതുവരെ കടത്തിയത് നാലുകോടി രൂപയുടെ സ്വർണം;ഇപ്പോൾ റിമാൻഡിൽ ; ഇവരെ ജോലിയിൽ നിന്ന് പിരിച്ച വിടാൻ തീരുമാനം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ സ്ഥിരം സഹായികളാണെന്നു കണ്ടെത്തി. ഇവർ മുമ്പ് ആറുവട്ടം സ്വർണം കടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസ് ലിമിറ്റഡിലെ ജീവനക്കാരായ കോതമംഗലം സ്വദേശി വിഷ്ണു, തിരുവനന്തപുരം സ്വദേശി അഭീഷ് എന്നിവരാണ് ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ആണ് ഇവരെ ചോദ്യം ചെയ്യുന്നത്. നാലുകോടി രൂപയുടെ സ്വർണം ഇവർ മുഖേന കടത്തിയിട്ടുണ്ട് എന്നാണ് വിവരം.
ആറുവട്ടവും വിമാനത്താവളത്തിലെ ശൗചാലയത്തിൽ വെച്ചായിരുന്നു ഇവർ സ്വർണകൈമാറ്റം നടത്തിയത്. സ്വർണവുമായി എത്തുന്ന യാത്രക്കാരൻ കസ്റ്റംസ് പരിശോധനയ്ക്കു മുമ്പ് അറൈവൽ ഹാളിൽ ബാഗേജ് ബെൽറ്റിനു സമീപത്തുള്ള ശൗചാലയത്തിൽ എത്തും. അവിടെ വിഷ്ണു, അഭീഷ് എന്നിവരിലാരെങ്കിലുമെത്തി സ്വർണം ഏറ്റുവാങ്ങും. തുടർന്ന് ഇവർ കൈവശമുള്ള ബാഗിലാക്കി സ്വർണം ടെർമിനലിനു പുറത്തെത്തിച്ച് നൽകും. ഇതാണ് ബുധനാഴ്ച ഡി.ആർ.ഐ. കൈയോടെ പൊക്കിയത്. സ്വർണം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ ഒരാൾ എത്തിയിരുന്നു. കൊടുവള്ളി സ്വദേശിയായ ഇയാളെ പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.
വിഷ്ണുവിനെയും അഭീഷിനെയും സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി. ഇവരെ കാക്കനാട് ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ ഉപയോഗിക്കുന്ന സംഘം ഇതിന് നല്ല പ്രതിഫലവും നൽകിയിരുന്നു. മൂവാറ്റുപുഴ സംഘവും കൊടുവള്ളി സംഘവും ചേർന്നാണ് സ്വർണം കടത്തുന്നത് എന്ന സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്..
വിഷ്ണു, അഭീഷ് എന്നിവരിൽ ആരെങ്കിലും ഒരാൾ ഡ്യൂട്ടിയിൽ ഉള്ളപ്പോൾ മാത്രമാണ് ഇവരെ ഉപയോഗിക്കുന്ന സംഘം സ്വർണം കടത്തിക്കൊണ്ടുവരുന്നത്. ഇതിന് നല്ല പ്രതിഫലവും നൽകിയിരുന്നു. സ്വർണം കടത്തിക്കൊണ്ടുവന്ന മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
വിഷ്ണുവും അഭീഷും എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസ് ലിമിറ്റഡിൽ കരാർ ജീവനക്കാരാണ്. ഇരുവരും ജോലിയിൽ പ്രവേശിച്ചത് 10 മാസം മുമ്പാണ്. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരെ പിരിച്ചു വിടാനാണ് തീരുമാനം.
https://www.facebook.com/Malayalivartha
























