കലഹങ്ങൾക്കെല്ലാം പരിസമാപ്തിയായി എന്ന് കരുതിയവർക്ക് തെറ്റി; ജനുവരി 23 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു ബോംബ് പൊട്ടിക്കും... നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിട്ടതോടെ ഗവർണറുമായുള്ള എല്ലാ തർക്കങ്ങളും കോംപ്ലിമെൻറായെന്ന് പിണറായി സർക്കാർ, വരാൻ പോകുന്നത് മുട്ടൻ പണി

ജനുവരി 23 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു ബോംബ് പൊട്ടിക്കും. സജി ചെറിയാനെ മന്ത്രിയായി അവരോധിക്കാൻ ഗവർണർ സമ്മതം മൂളിയതോടെ കലഹങ്ങൾക്കെല്ലാം പരിസമാപ്തിയായി എന്ന് കരുതിയവർക്ക് തെറ്റി. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിട്ടതോടെ ഗവർണറുമായുള്ള എല്ലാ തർക്കങ്ങളും കോംപ്ലിമെൻറായെന്നാണ് പിണറായി സർക്കാർ കരുതുന്നത്. കേന്ദ്ര സർക്കാർ ഉന്നതങ്ങളിൽ നിന്നും ഇടപെടൽ ഉണ്ടായതു കൊണ്ടു മാത്രമാണ് സജി ചെറിയാനെ സത്യ പ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുവദിച്ചത്. സത്യപ്രതിജ്ഞക്ക് തടസം നിൽക്കരുതെന്ന നിർദ്ദേശമാണ് ഗവർണർക്ക് ലഭിച്ചത്. ഇതിൻെറ അടിസ്ഥാനത്തിലാണ് സത്യപ്രതിജ്ഞക്ക് ഗവർണർ തയ്യാറായത്.
സർക്കാരും മുഖ്യമന്ത്രിയും അനുനയ നീക്കങ്ങൾ തക്യതിയായി നടത്തുകയാണ്. എന്നിട്ടും ചാൻസലർ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടില്ല. ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ സഭ സമ്മേളനത്തില്‍ പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടു. ചാൻസലർ ബില്ലിൽ രാജ്ഭവൻ നേരത്തെ നിയമപദേശം തേടിയിരുന്നു. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ.
ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നായിരുന്നു ഗവർണറുടെ നിലപാട്. ചാൻസലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം വിളിച്ചു ചേർക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ 5ന് ആരംഭിച്ച് 13ന് പിരിഞ്ഞെങ്കിലും സമ്മേളനം അവസാനിച്ചതായി ഗവർണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പുതുവർഷത്തിലെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. നയപ്രഖ്യാപന പ്രസംഗം നീട്ടുന്നതിന്റെ ഭാഗമായാണ് ഏഴാം സമ്മേളനം കഴിഞ്ഞ വിവരം ഔദ്യോഗികമായി ഗവർണറെ അറിയിക്കാതിരുന്നത്. ഗവർണറുമായി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഏഴാം സമ്മേളനത്തിന്റെ തുടർച്ചയായി അടുത്ത സമ്മേളനം വിളിച്ച് നയപ്രഖ്യാപന പ്രസംഗം പരമാവധി നീട്ടികൊണ്ടുപോകാനായിരുന്നു സർക്കാർ ആലോചന. സജി ചെറിയാൻ വിഷയത്തിൽ ഗവർണർ സർക്കാരിന് അനുകൂലമായ നിലപാടെടുത്തതോടെയാണ് സർക്കാരും വിട്ടുവീഴ്ചയ്ക്ക് തയാറായത്.
വിയോജിപ്പോടെയാണെങ്കിലും സജി ചെറിയാനെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചതോടെയാണ് ഗവർണറോടുള്ള നിലപാടിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഗവർണറെ രേഖാമൂലം അറിയിച്ചിരുന്നു. തുടർന്നാണ് മുൻ നിലപാടിൽ ഗവർണർ മാറ്റം വരുത്തിയത്. ഇതോടെ എൽഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
15–ാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ യോഗം ചുമതലപ്പെടുത്തി. നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ക്രോഡീകരിക്കാൻ അഡിഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിയിരുന്നു. നയപ്രഖ്യാപനം ജനുവരി 20നോ 23നോ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ജനുവരി 20ന് ഹൈദരാബാദിൽ നടക്കുന്ന സിഐടിയു ദേശീയ സമ്മേളനത്തിൽ ചില സിപിഎം എംഎൽഎമാർക്കു പങ്കെടുക്കേണ്ടതിനാൽ ജനുവരി 23 പരിഗണിക്കാനാണു സാധ്യത. ബജറ്റ് ഫെബ്രുവരി മൂന്നിന് അവതരിപ്പിച്ചേക്കും. ജനുവരി 30, 31 തീയതികളിൽ ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾക്കു പോകേണ്ടതു കൊണ്ടാണ് ബജറ്റ് ഫെബ്രുവരി മൂന്നിലേക്ക് മാറ്റുന്നത്.
ജനുവരി 23 ന് താൻ എങ്ങനെ പ്രവർത്തിക്കും എന്ന് ഗവർണർ മനസു തുറന്നിട്ടില്ല. സർക്കാർ തയ്യാറാക്കി നൽകുന്ന നയപ്രഖ്യാപനത്തിലെ കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ ഗവർണർക്ക് ഒഴിവാക്കാൻ ആവശ്യപ്പെടാം. സർക്കാർ ഇതിന് തയ്യാറായില്ലെങ്കിൽ ഗവർണർക്ക് വായിക്കാതിരിക്കാം. ഇതും രണ്ടുമാണ് ഗവർണർക്ക് മുന്നിലുള്ള പോംവഴി. നയപ്രഖ്യാപനം നടത്താൻ ഗവർണർ വിസമ്മതിച്ചാൽ അത് പുതിയ പോർമുഖം തുറക്കും. ഇതു കൂടാതെ മറ്റൊരു കളി സർക്കാരിന് മുന്നിലുണ്ട്.
അതായത് ചാൻസലർ ബില്ലിലും ലോകായുക്ത നിയമ ഭേദഗതിയിലും തനിക്കുള്ള വിയോജിപ്പ് ഗവർണർക്ക് നിയമസഭയെ അറിയിക്കാം. ഇക്കാര്യം നിയമസഭയെ അറിയിക്കാൻ ഗവർണർ ഒരു മ്പിട്ടാൽ അത് വലിയ വാർത്തക്ക് കാരണമാകും. തനിക്കുള്ള വിയോജിപ്പ് ഗവർണർ പ്രകടിപ്പിച്ചാൽ അത് രാജ്യം മുഴുവൻ ശ്രദ്ധിക്കും. കാരണം സർവകലാശാലാ, ലോകായുക്ത ബില്ലുകൾ സർക്കാരിൻ്റെ അധികാരം ഊട്ടിയുറപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. സർവകലാശാലകളുടെ ഭരണം ഗവർണറിൽ നിന്നും മാറ്റുന്നതോടെ സർവകലാശാലകൾക്ക് ഇന്നുള്ള അന്തസ് നഷ്ടമാകും. സർവകലാശാലകളുടെ ഭരണം സർക്കാർ കൈയാളുന്നതോടെ ഗവർണർ ഇക്കാലമത്രയും നില നിർത്തിപോന്ന ഗരിമ സർവകലാശാലകളിൽ നിന്നും അസ്തമിക്കും.
ലോകായുക്ത നിയമഭേദഗതി അഴിമതിക്കാരായ സംസ്ഥാന മന്ത്രിമാരെ രക്ഷിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ഇക്കാര്യം കേരളത്തിൽ എല്ലാവർക്കുമറിയാം. അതുകൊണ്ടാണ് ലോകായുക്ത ബില്ലിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിക്കുന്നത്. പിണറായിക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. ഗവർണറെ കൈയിലെടുത്ത് രണ്ടു ബില്ലുകളും ഒപ്പിടണം. ഇത്തരം നിഗൂഢ ലക്ഷ്യങ്ങളിലൊന്നും താൻ വീഴില്ലെന്ന് ഗവർണർ 23 ന് തെളിയിക്കും.23 വരെ കാത്തിരിക്കാനുള്ള ക്ഷമ പിണറായി വിജയനുണ്ടെങ്കിൽ അന്ന് അദ്ദേഹം അത് മനസിലാക്കും. വിവാദബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിക്കുമ്പോൾ സര്‍ക്കാരിന് മുന്നിലുള്ളത് സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധിയാണ്. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സന്ദര്‍ഭത്തിൽ എന്തും പ്രതീക്ഷിക്കാമെന്നിരിക്കെ ബില്ലുകൾ സാധുവാക്കാൻ നിയമപരമായും രാഷട്രീയമായും പോംവഴി തേടാനാണ് സിപിഎമ്മിന്‍റെയും സര്‍ക്കാരിന്റെയും തീരുമാനം. എന്നാൽ അത്തരം ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഗവർണറെ കൈയിലെടുക്കാൻ പിണറായിക്ക് തീരുമാനിച്ചത്. കേന്ദ്രത്തിലെപ്രമുഖൻ ഗവർണറെ വിളിച്ചതും ഇത്തരം ഒരു നീക്കത്തിൻ്റെ ഭാഗമായാണ്.
ബില്ലുകൾ ഒപ്പിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ സി പി എം തീരുമാനിച്ചിരുന്നു.. അങ്ങനെ ചെയ്തിരുന്നെങ്കിൽ തോൽക്കുമായിരുന്നു. കാരണം ഗവർണറുടെ അധികാരത്തിൽ ഇടപെടാൻ കോടതിക്ക് കഴിയില്ല. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചാലും ഇതു തന്നെയായിരിക്കും അവസ്ഥ. ജുഡീഷ്യറും ലെജിസ്ലേച്ചറും തമ്മിലുള്ള യുദ്ധങ്ങളിൽ ഇവർ പരസ്പരം പങ്കുചേരാറില്ല. ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്ന് കൂടുതൽ വ്യക്തമായി തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറത്തിട്ടുണ്ട്. ലോകായുക്ത ബില്ലിൽ ഒപ്പിടുക എന്നാൽ അഴിമതിക്ക് ഗവർണർ കൂട്ടു നിൽക്കുക എന്നതായിരിക്കും. അതിന് ഏതായാലും ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവില്ല.
ബില്ലിൽ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ നിലപാടും ബിജെപിയുടെ പിന്തുണയും ഗവര്‍ണര്‍ക്കൊപ്പമുണ്ട്. നിയമസഭ ബില്ല് പാസാക്കിയാൽ അതിൽ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് കീഴ് വഴക്കം. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ വിശദീകരണം ചോദിക്കാറുമുണ്ട്. എന്നാൽ ഇതുവരെയുള്ള പതിവു വച്ച് ഇത്തവണ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നിയമസഭ പാസാക്കിയ ബില്ലുകൾ നിയമ വകപ്പിന്‍റെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടുണ്ട്. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ക്ക് വിലയിരുത്തി കഴിഞ്ഞു.. കൂടുതൽ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കിൽ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. എന്നാൽ ഇത് രണ്ടും അദ്ദേഹം ചെയ്തില്ല. അതുമല്ലെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം. ഇതാണ് സാധാരണ രീതി.
ഒപ്പിടാൻ സമയപരിധി ഇല്ലെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ അനിശ്ചിതമായി തീരുമാനം നീട്ടാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. നിയമസഭ പാസാക്കിയ ബില്ലിൽ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കിൽ ബന്ധപ്പെട്ട കക്ഷികൾ വഴി സപ്രീംകോടതിയെ സമീപിക്കാനുമാകും. സര്‍ക്കാര്‍ എടുത്ത തീരുമാനം അംഗീകരിക്കാൻ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന പേരറിവാളൻ കേസിലെ സൂപ്രീംകോടതി വിധി അടക്കം ഇക്കാര്യത്തിൽ അനുകൂലമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ കണക്കുകൂട്ടൽ. എന്നാൽ ഇപ്പോൾ പിണറായി തോറ്റു പിൻമാറി കഴിഞ്ഞു.ഗവർണറുമായി ഉടക്കാൻ നിൽക്കേണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുകളാണ് പിണറായി ഇപ്പോൾ ശിരസാ വഹിക്കുന്നത്.
പിണറായി പ്രധാനമന്ത്രിയെ കാണുന്നതിന് മുമ്പ് തന്നെ ഗവർണർ സംസ്ഥാനത്ത് നടക്കുന്ന നിയമ അട്ടിമറികൾ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു..മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് പ്രധാനമന്ത്രി ഇക്കാര്യങ്ങളെല്ലാം മനസിലാക്കിയിരുന്നു. ഒരു കാരണവശാലും ചാൻസലർ ബില്ലിൽ ഒപ്പിടേണ്ടെന്നാണ് ഗവർണർക്ക് പ്രധാനമന്ത്രി നൽകിയ നിർദ്ദേശം. ലോകായുക്ത നിയമത്തിൽ വെള്ളം ചേർക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. തുടർന്നാണ് മുഖ്യമന്ത്രി ആ തീരുമാനത്തിലെത്തിയത്.
പ്രധാനമന്ത്രിയുമായി ദീർഘനേരം സംസാരിച്ച പിണറായി തന്നെയാണ് ഗവർണറുടെ ഉപദ്രവം പ്രധാനമന്ത്രിയെ അറിയിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരിക്കാൻ അനുവദിക്കുന്നില്ലായിരുന്നു പരാതി. പിണറായിയുടെ വാദം പൂർണമായി കേട്ട ശേഷമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ശാസനാ രൂപത്തിൽ സംസാരിച്ചതെന്നാണ് ലഭിക്കുന്ന സൂചനകൾ. അതോടെ ഗവർണറോടുള്ള പോര് മുഖ്യമന്ത്രി തത്കാലം അവസാനിപ്പിച്ചു. ഇല്ലെങ്കിൽ പ്രധാനമന്ത്രി തന്നെ കുരുക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഗവർണർ എന്ന ഭരണഘടനാ സ്ഥാപനത്തിന് ഒരു അന്തസുകേടും സംഭവിക്കരുതെന്ന വാശി പ്രധാനമന്ത്രിക്കുണ്ട്. അതാണ് ജനുവരി 23 ന് കാണാൻ പോകുന്നത്.
https://www.facebook.com/Malayalivartha
























