''നാട്ടിലെത്തുന്നതിനു മുൻപായി വിലപിടിപ്പുള്ള സമ്മാനം കൈയിലെത്തും; സമ്മാനപ്പെട്ടി അയച്ച് കഴിഞ്ഞു; കസ്റ്റംസിന്റെ കൈയില്‍നിന്നു നേരിട്ട് ഒപ്പിട്ട് കൈപ്പറ്റണേ'' ഫേസ്ബുക്ക് സുഹൃത്തിന്റെ തട്ടിപ്പില്‍ പാലക്കാട്ടെ യുവതിക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

ഫേസ്ബുക്ക് സുഹൃത്തിന്റെ തട്ടിപ്പില്‍ പാലക്കാട്ടെ യുവതിക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, നേരിട്ട് കണ്ടിട്ടില്ലാത്ത മഹാരാഷ്ട്ര സ്വദേശിയുടെ തട്ടിപ്പിലാണ് യുവതിക്ക് ലക്ഷങ്ങള്‍ നഷ്ടമായത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശി ദിപേഷ് സന്തോഷ് മാസാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കസബ പൊലീസ് ആണ് ദിപേഷ് സന്തോഷ് മാസാനിയെ അറസ്റ്റ് ചെയ്തത്.
ദിപേഷ് സന്തോഷ് മാസാനിയുടെ വ്യാജ സമ്മാനത്തിന്റെ പേരില്‍ പുതുശ്ശേരി സ്വദേശിനിയായ യുവതിക്കാണ് എട്ടര ലക്ഷം രൂപ നഷ്ടമായത്. സൗഹൃദം നടിച്ചാണ് ദിപേഷ് സന്തോഷ് മാസാനി നേരില്‍ കണ്ടിട്ടില്ലാത്ത യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തത്
2021 ഓഗസ്റ്റിലാണ് തട്ടിപ്പിന്റെ തുടക്കം. യുവാവിന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽനിന്നു യുവതിക്ക് വന്ന ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതോടെയാണ് യുവതി ദിപേഷ് സന്തോഷ് മാസാനിയുടെ വലയിൽ വീഴുന്നത് . ആദ്യം യുവതി ഫ്രണ്ട് റിക്വസ്റ്റ് അംഗീകരിച്ചില്ലെങ്കിലും ദിപേഷ് സന്തോഷ് മാസാനി പിന്മാറിയില്ല. നിരന്തരം സന്ദേശമയച്ച് യുവതിയെ വലയിൽ വീഴ്ത്തുകയായിരുന്നു. സൗഹൃദം ബലപ്പെട്ടതിനു പിന്നാലെ യുവതിയെ കാണാൻ നാട്ടിലേക്കു വരുന്നുണ്ടെന്നും വൈകാതെ കൂടിക്കാഴ്ചയുണ്ടാകുമെന്നും ഉറപ്പു നൽകി.
നാട്ടിലെത്തുന്നതിനു മുൻപായി വിലപിടിപ്പുള്ള സമ്മാനം കൈയിലെത്തുമെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. അടുത്തദിവസം സമ്മാനപ്പെട്ടി അയച്ച് കഴിഞ്ഞതായും പറഞ്ഞു. കസ്റ്റംസിന്റെ കൈയില്‍നിന്നു നേരിട്ട് ഒപ്പിട്ട് സമ്മാനം കൈപ്പറ്റണമെന്നും യുവതിയെ അറിയിച്ചു. വില കൂടിയ സമ്മാനമാണെന്നും പെട്ടി വാങ്ങുമ്പോള്‍ കസ്റ്റംസിനു പണം നല്‍കേണ്ടി വരുമെന്ന സൂചനയും നല്‍കി. ആദ്യം യുവതി വിസമ്മതിച്ചെങ്കിലും കോടിക്കണക്കിനു രൂപ വിലയുള്ള സമ്മാനമാണെന്ന് ഓര്‍മിപ്പിച്ചു. എട്ടര ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ലെന്ന് ദിപേഷ് സന്തോഷ് മാസാനി ആവര്‍ത്തിച്ചു.
രണ്ട് അക്കൗണ്ടുകളിലേക്കു നാലു തവണകളായി യുവതി 8,85,500 രൂപ യുവാവിനു കൈമാറി. പണം കിട്ടിയതിനു പിന്നാലെ യുവാവിന്റെ വിളിയും സന്ദേശവും കുറഞ്ഞു. ഇതോടെയാണു താന്‍ കബളിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. പിന്നാലെ കസബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കസബ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചത്.
https://www.facebook.com/Malayalivartha

























