ഭവനരഹിതർ ഉണ്ടാകരുതെന്ന ലക്ഷ്യം വച്ച് നിർധനരായ ഏഴായിരത്തിനുമേൽ കുടുംബങ്ങൾക്ക്, സ്ഥലവും വീടും സമ്മാനിച്ചു; കുടിവെള്ളം ലഭ്യമാക്കാനായി കിണറുകൾ നിർമിച്ചു; പരാശ്രയമില്ലാതെ സ്വയംതൊഴിൽ കണ്ടെത്തി ജീവിക്കാനായി ദരിദ്രരായ പതിനായിരങ്ങൾക്ക് വരുമാന സ്രോതസ്സ് ഒരുക്കി കൊടുത്തു; ജന്മം കൊണ്ട് ഇറ്റലിക്കാരാണെങ്കിലും കർമ്മം കൊണ്ട് മലയാളിയായി മാറിയ കണ്ണൂരുകാരുടെ സുക്കോളച്ചന്റെ കഥ

ജന്മം കൊണ്ട് ഇറ്റലിക്കാരാണെങ്കിലും കർമ്മം കൊണ്ട് മലയാളിയായി മാറിയ കണ്ണൂരുകാരുടെ സ്വകാര്യ അഭി മാനമായ സുക്കോളച്ചൻ ...2014 ജനുവരി 6 നു സുക്കോളച്ചൻ ഓർമയായി എങ്കിലും അദ്ദേഹത്തിലെ മനുഷ്യസ്നേഹിയെ മറക്കാൻ ആർക്കുമാവില്ല . ലീനസ് മരിയ സുക്കോൾ എന്ന ഇറ്റാലിയൻ ജെസ്യൂട്ട് വൈദീകൻ അത്രയ്ക്കേറെ നമ്മുടെ മനസ്സിനെ സ്വാധീനിച്ചു
സമൂഹത്തിൽ ഭവനരഹിതർ ഉണ്ടാകരുതെന്ന ലക്ഷ്യം വച്ച് നിർധനരായ ഏഴായിരത്തിനുമേൽ കുടുംബങ്ങൾക്ക്, സ്ഥലവും വീടും അദ്ദേഹം സമ്മാനിച്ചു. അവർക്കെല്ലാം കുടിവെള്ളം ലഭ്യമാക്കാനായി കിണറുകൾ നിർമിച്ചുനൽകി. പരാശ്രയമില്ലാതെ സ്വയംതൊഴിൽ കണ്ടെത്തി ജീവിക്കാനായി ദരിദ്രരായ പതിനായിരങ്ങൾക്ക്, തയ്യൽ മെഷീൻ, ഓട്ടോറിക്ഷ, കറവപ്പശു, ആട്, കോഴി തുടങ്ങിയവ നൽകി, വരുമാന സ്രോതസ്സ് ഒരുക്കി കൊടുത്തു. രോഗികൾക്ക്, ചികിത്സാസഹായം ചെയ്തു. ജാതി മത ഭേദമന്യേ അനേകായിരങ്ങൾക്ക്, സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി ജീവിച്ച സ്നേഹകാരുണികനാണ് സുക്കോളച്ചൻ എന്ന മലബാറിന്റെ മഹാ മിഷണറി.
‘‘ഞാൻ യേശുക്രിസ്തുവിന്റെ സമകാലികനായി പലസ്തീനയിൽ ജീവിച്ചിരുന്നെങ്കിൽ, അവിടത്തെ പാദങ്ങൾ എന്റെ കണ്ണീരുകൊണ്ടല്ല, ഹൃദയരക്തംകൊണ്ട് കഴുകുമായിരുന്നു.” ഭാരതത്തിന്റെ അഭിമാനമായി മാറിയ സ്വാമി വിവേകാനന്ദന്റെ വാക്കുകളാണിവ. ......
സ്വർണ്ണനിറമുള്ള ആപ്പിളുകൾ വിളയുന്ന വടക്കൻ ഇറ്റലിയിലെ ചരിത്രപ്രസിദ്ധമായ ത്രെന്തോ അതിരൂപതയിലെ വാൽ ദി നോണിൽപ്പെട്ട ഒരു കൊച്ചു ഗ്രാമമായ സർനോനിക്കയിൽ സുക്കോൾ തറവാട്ടിലെ അംഗങ്ങളായിരുന്ന ജുസെപ്പെ–ബാർബര ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞായി 1916 ഫെബ്രുവരി 8–ാം തീയതി ജനിച്ച ലീനസിനെ, വൈദികനാക്കിയതും പ്രേഷിതപ്രവർത്തനങ്ങൾക്കായി കേരളത്തിലേക്ക് എത്തിച്ചതും യേശുവിന്റെ ഈ മാനവീകരണ, ദൈവീകരണ ദൗത്യം തന്നെ
പന്ത്രണ്ടാം വയസ്സിൽത്തന്നെ ലീനസ് തന്റെ നിയോഗം തിരിച്ചറിഞ്ഞു .. യേശുവിന്റെ ദൗത്യം തുടരാൻ പൗരോഹിത്യ പരിശീലനം ആരംഭിച്ച ആ ബാലൻ, 1940 മാർച്ച് 4–ന് ത്രെന്ത്രോ അതിരൂപതയിലെ 40 വൈദീകരോടൊപ്പം ലീനസ് മരിയ സുക്കോളച്ചൻ അഭിഷിക്തനായി. . ഏകദേശം മൂന്നുവർഷത്തെ സേവനത്തിനുശേഷം ജീവിതത്തിന്റെ നിർണായക വഴിത്തിരിവായി 1943 ഡിസംബർ ഏഴിന് ഈശോസഭയിൽ ചേർന്നു.......
ദൂരങ്ങളിലെ മിഷനിൽ പോയി പ്രവർത്തിക്കാനുള്ള ആഗ്രഹമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. അങ്ങിനെ 1948 ഏപ്രിൽ മാസം ഇറ്റലിയിൽനിന്ന് കപ്പൽ മാർഗം ബോംബെയിലും അവിടെനിന്ന് തീവണ്ടിയിൽ കോഴിക്കോടും വന്നെത്തി. പിന്നീട് വയനാട്ടിലെ ചുണ്ടേൽ, പള്ളിക്കുന്ന് എന്നിവിടങ്ങളിലും തുടർന്ന്, 1954–ൽ കണ്ണൂരിലെ ചിറക്കൽ മിഷനിലും സേവനത്തിനായി നിയോഗിക്കപ്പെട്ടു. മാടായി, പഴയങ്ങാടി, പിലാത്തറ, പട്ടുവം, പരിയാരം, പൂവം, ബക്കളം, അരിപ്പാമ്പ്ര, കാരക്കുണ്ട്, കണ്ണാടിപ്പറമ്പ്, കായപ്പൊയിൽ, മടക്കാംപൊയിൽ, കുറുമാത്തൂർ, മരിയാപുരം എന്നീ മുപ്പതോളം ഗ്രാമങ്ങൾ അദ്ദേഹത്തിന്റെ സേവനത്താൽ അനുഗ്രഹീതമായവയാണ്.
അവിടെയെല്ലാം ജാതി മത ഭേദമന്യേ, എല്ലാവരുടേയും പ്രിയമുള്ള സ്നേഹിതനും നിരാലംബരുടെ സഹായകനുമായി മാറി. 1954-ൽ അദ്ദേഹം തന്റെ പ്രധാന കർമഭൂമിയായ ഇന്നത്തെ കണ്ണൂർ ജില്ലയിലെത്തി....... 1954-ൽ മാടായി കേന്ദ്രമായി ആരംഭിച്ച അദ്ദേഹത്തിന്റെ ശുശ്രൂഷകൾ 1957-ൽ പഴയങ്ങാടിയിലേക്കും അതിനുശേഷം 1963-ൽ പട്ടുവത്തേക്കും മാറിയിരുന്നു. എന്നാൽ ഫാ. സുക്കോൾ ഏറ്റവുമധികം വർഷം തന്റെ കർമരംഗമാക്കിയത് ഇന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കംചെയ്തിട്ടുള്ള കണ്ണൂർ, പരിയാരത്തെ മരിയപുരത്താണ്. 1974 മുതൽ 2014-ൽ തന്റെ മരണംവരെ അദ്ദേഹത്തിന്റെ കർമഭൂമിയായിരുന്നു മരിയപുരം.......
ഏഴായിരത്തിലേറെപ്പേർക്ക് വീടും ഭൂമിയും നൽകിയ സുക്കോളച്ചൻ ആദ്യകാലങ്ങളിൽ പലർക്കും ഒന്നരയേക്കർ ഭൂമിവരെ നൽകിയിരുന്നു. സർക്കാരിന്റെ പാർപ്പിടനിർമാണ പദ്ധതികൾ തികച്ചും അപര്യാപ്തമായിരുന്ന കാലത്ത് വിദേശത്തുള്ള സുമനസ്സുകളുടെ സഹായത്തോടെ ഫാ. സുക്കോൾ നടപ്പാക്കിയ ഭവനപദ്ധതി എത്രയോ സാധാരണക്കാർക്ക് ആശ്വാസത്തിന്റെ കേന്ദ്രമായി മാറി
പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കാനായി 1969–ൽ ദീനസേവനസഭ സ്ഥാപിക്കാൻ ദൈവദാസി മദർ പേത്ര മോണിംഗ്മാനെ പ്രോത്സാഹിപ്പിച്ച് സഹായിക്കുകയും, കണ്ണൂർ ജില്ലയിലെ പട്ടുവത്തുള്ള മാതൃഭവനം ഉൾപ്പെടെ 16 ദീനസേവനസഭാ ഭവനങ്ങൾ അച്ചന്റെ നേതൃത്വത്തിലും സഹകരണത്തിലുമായി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും തുടങ്ങി .
പതിനായിരങ്ങളെ സഹായിക്കുമ്പോഴും പാവപ്പെട്ടവനിൽ പാവപ്പെട്ടവനായി ലളിതജീവിതം നയിച്ചു ഫാ. സുക്കോൾ. ഇത്രയധികം ചെയ്തിട്ടും താൻ ഒന്നും ചെയ്തിട്ടില്ല എന്ന ലാളിത്യമായിരുന്നു അദ്ദേഹത്തിന് ... കണ്ണൂർ മരിയാപുരം ഇടവകപള്ളിയുടെ സമീപം, ഒരു ഫാൻ പോലുമില്ലാത്ത, മഴയത്ത് ചോർന്നൊലിക്കുന്ന ഒരു കുടുസ്സുമുറിയിൽ, ഒരു പലകക്കട്ടിലിൽ അന്തിയുറങ്ങിയിരുന്നു ആ സന്യാസി. പ്രശസ്തിയോ പ്രതിഫലമോ സുഖസൗകര്യമോ ഈ ഭൂമിയിൽ തനിക്കുവേണ്ട എന്നതായിരുന്നു തീരുമാനം. കാരണം ദൈവകൃപയുടെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടുള്ളതായിരുന്നു ആ ത്യാഗജീവിതം.
ഫ്രാൻസിസ് പാപ്പ 2022 ഓഗസ്റ്റിൽ ധന്യയായി ഉയർത്തപ്പെട്ട സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ ആത്മീയപാതയിൽ അത്താണിയായും അദ്ദേഹം ഉണ്ടായിരുന്നു. സിസ്റ്റർ സെലിന്റെ ആധ്യാത്മിക ഗുരുവും കുമ്പസാരക്കാരനുമായിരുന്നു സുക്കോളച്ചൻ.
പിറന്ന നാടും പരിചിത സാഹചര്യങ്ങളും സൗഭാഗ്യങ്ങളും വിട്ടുപേക്ഷിച്ച് അദ്ദേഹം ഇവിടെയെത്തി. ഭാഷ പഠിച്ചു. സംസ്കാരം സമന്വയിപ്പിച്ച് സ്വന്തമാക്കി. ഭക്ഷണം, താമസം, ജീവിതം എല്ലാം ലളിത തരമാക്കി. പ്രേഷിത തീക്ഷ്ണതയിൽ ഹൃദയം നിറച്ചു. ശിശു സഹജമായ നിഷ്ക്കളങ്കതയോടെ എല്ലാവരോടും ഇടപെട്ടു. സുവിശേഷ സാന്ത്വനമായി ജീവിച്ചു. 1980–ൽ ഭാരത പൗരത്വം ലഭിച്ചപ്പോൾ അദ്ദേഹം ഏറെ സന്തോഷിച്ചു. അഭിമാനിതനായി.
കാരുണ്യത്തിന്റെ മാലാഖയെ പോലെ കടന്നുവന്ന സ്നേഹ സുവിശേഷ സാക്ഷ്യമായി ജീവിച്ച പുണ്യശ്ലോകനായ മിഷണറി സുക്കോളച്ചൻ ദൈവദാസനായി ഉയർത്തപ്പെടുന്ന ചടങ്ങ് ഇന്നാണ്. 2022 നവംബർ 11–ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അനുമതി വത്തിക്കാനിൽ നിന്നും ലഭിച്ചു. കണ്ണൂർ രൂപതയിലെ പരിയാരത്തിനടുത്ത് മരിയാപുരത്ത് അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന നിത്യസഹായ ദേവാലയത്തിലാണ് കർമങ്ങൾ നടക്കുന്നത്. സുക്കോളച്ചനെ പോലെ ഒരാൾ ഇനിയും നമുക്ക് ആവശ്യമാണ് ... കാരുണ്യം കിനിയുന്ന പുഞ്ചിരിയോടെയുള്ള ആ സാനിധ്യം ഇനിയും നമ്മളിൽ വെളിച്ചം നിറയ്ക്കുമെന്നു പ്രത്യാശിക്കാം
https://www.facebook.com/Malayalivartha

























